വിദാർഥി ഷോക്കേറ്റ് മരിച്ച സംഭവം :കെഎസ്ഇബി നഷ്ടപരിഹാരം നൽകണം: വി.എം. സുധാകരൻ
1565818
Monday, June 9, 2025 6:04 AM IST
നിലന്പൂർ: അനധികൃതമായി സ്ഥാപിച്ച വൈദ്യുത കന്പിയിൽ നിന്ന് ഷോക്കേറ്റു മരിച്ച വിദ്യാർഥിയുടെ കുടുംബത്തിന് കഐസ്ഇബി നഷ്ടപരിഹാരം നൽകണമെന്ന് കെപിസിസി മുൻ പ്രസിഡന്റ് വി.എം.സുധീരൻ. അനധികൃതമായി സ്ഥാപിച്ച ഫെൻസിംഗിൽ നിന്ന് മീൻ പിടിക്കുന്നതിനിടയിൽ ഷോക്കേറ്റ് മരിച്ച വഴിക്കടവ് വെള്ളക്കട്ടയിലെ അനന്തുവിന്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎസ്ഇബിയുടെ അനാസ്ഥയാണ് ഈ ദാരുണ സംഭവത്തിന് കാരണമായതെന്നും സുധീരൻ പറഞ്ഞു.
കെഎസ്ഇബിയുടെ കേബിൾ പ്രവൃത്തി പൂർത്തിയാകാത്തതിനാൽ അപകട സാധ്യത നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. കേബിൾ ഇടാത്ത ഭാഗത്ത് നിന്നുമാണ് അനധികൃതമായി വൈദ്യുതി നേരിട്ട് ഫെൻസിംഗിലേക്ക് നൽകിയത്. അതിനാൽ സമഗ്രമായ അന്വേഷണം നടത്തി വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം.
ഈ വിഷയം യുഡിഎഫ് രാഷ്ട്രീയമാക്കി മാറ്റുന്നുവെന്ന് എൽഡിഎഫ് ആരോപിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ഇതിൽ രാഷ്ട്രീയത്തിനപ്പുറം ഉദ്യോഗസ്ഥ വീഴ്ചയിൽ അന്വേഷണം നടക്കണമെന്നും അനന്തുവിന്റെ മരണത്തോടെ ഒരു കുടുംബത്തിന്റെ ആശ്രയമാണ് ഇല്ലാതായത്. അതിനാൽ കഐസ്ഇബി നഷ്ടപരിഹാരം നൽകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
കുറ്റക്കാർക്കെതിരേ കർശന നടപടി വേണം: മോഹൻ ജോർജ്
നിലന്പൂർ: പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസുകാരൻ അനന്തു മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരേ ശക്തമായ നടപടി ഉണ്ടാകണമെന്ന് നിലന്പൂർ മണ്ഡലം എൻഡിഎ സ്ഥാനാർഥി അഡ്വ. മോഹൻജോർജ് ആവശ്യപ്പെട്ടു. മുഖം നോക്കാതെ നടപടി വേണമെന്നും രാഷ്ട്രീയ മുതലെടുപ്പല്ല വിഷയത്തിൽ വേണ്ടതെന്നും സ്ഥാനാർഥി ആവശ്യപ്പെട്ടു.
അനന്തുവിന്റെ മരണം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന വനംമന്ത്രിയുടെ പ്രസ്താവന അപലപനീയമാണ്. ഭരണത്തിൽ അന്പേ പരാജയപ്പെട്ട വനംമന്ത്രിയുടെ ജൽപ്പനങ്ങൾ നിലന്പൂരിലെ ജനത തള്ളിക്കളയും. 2016 ൽ വഴിക്കടവ് താഴെ മാമാങ്കരയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച കോയിക്കര മത്തായിയുടെ വീട് സന്ദർശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു സ്ഥാനാർഥി മോഹൻ ജോർജ്.
മത്തായിയുടെ മരണം കഴിഞ്ഞ് ഒന്പത് വർഷം പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ കുടുംബത്തിന് നീതി ലഭിച്ചിട്ടില്ല. കേസിലെ പ്രതി ഇന്നും സ്വൈര്യവിഹാരം നടത്തുകയാണ്. കൃത്യമായ നടപടികൾ എടുത്ത് കുറ്റവാളികൾക്ക് ശിക്ഷ നൽകാത്തത് കൊണ്ടാണ് സമാന സംഭവങ്ങൾ ആവർത്തിക്കുന്നത്. അനന്തുവിന്റെ മരണത്തിലും ഈ അവസ്ഥ ഉണ്ടാകാൻ പാടില്ലെന്ന് മോഹൻ ജോർജ് വ്യക്തമാക്കി.
അനന്തുവിന് മൂന്ന് ഭാഗങ്ങളിൽ ഷോക്കേറ്റു
മഞ്ചേരി: വഴിക്കടവ് വെള്ളക്കെട്ടയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച അനന്തുവിന്റെ ശരീരത്തിൽ മൂന്ന് ഭാഗങ്ങളിൽ വൈദ്യുതാഘാതമേറ്റതായി പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വയറിന്റെ മുൻഭാഗത്ത് രണ്ടും വയറിന്റെ വലതുവശത്തുമാണ് പാടുകളുമുള്ളത്. ഇതിൽ ഒന്ന് ആഴത്തിൽ ഉള്ളതാണ്.
ഫോറൻസിക് സർജൻ ടി.പി.ആനന്ദിന്റെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്. വൈദ്യുതി ആഘാതമാണ് മരണ കാരണം. നീളമുള്ള കന്പി വയറ്റത്ത് വീണപോലെയുള്ള പാടാണ്.
വിദഗ്ധ പരിശോധന ആവശ്യമെങ്കിൽ ഫോറൻസിക് സംഘം സ്ഥലം സന്ദർശിക്കുമെന്നു ഫോറൻസിക് വിഭാഗം മേധാവി ഡോ.ഹിതേഷ് ശങ്കർ പറഞ്ഞു. ഇന്നലെ രാവിലെ ഒന്പതിന് ആരംഭിച്ച പോസ്റ്റ്മോർട്ട നടപടികൾ പത്ത് മണിയോടെ പൂർത്തിയാക്കിയാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത്.