ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു
1565814
Monday, June 9, 2025 6:04 AM IST
കരുവാരകുണ്ട്: കാട്ടാനകൾ കൂട്ടത്തോടെ ജനവാസ കേന്ദ്രങ്ങളിലെ കൃഷിയിടങ്ങളിൽ നിലയുറപ്പിച്ച് വൻതോതിൽ കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി പുത്തനഴി പുളിയക്കോട്ടെ പാപ്പാലിൽ ജോസ് മാസ്റ്ററുടെ പുരയിടത്തിലെ കരിങ്കൽ ഭിത്തിയും മതിലും തകർത്ത് കൃഷിയിടത്തിലെത്തിയ കാട്ടാനകൾ പ്ലാവുകളിലെ ചക്കകളൊന്നാകെ നാശം വരുത്തി. നിരവധി റബർ തൈകളും മറ്റ് കാർഷിക വിളകളും ചവിട്ടി മെതിച്ചു.
പുത്തനഴിയിലെ റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ കുന്നുമ്മേൽ മത്തായിയുടെ കൃഷിയിടത്തിനു ചുറ്റും സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് കാലുകളും കന്പിവേലിയും തകർത്ത് വൻ കൃഷി നാശമാണ് വരുത്തിയത്.
ചെറുവണ്ണൂർ തങ്കമ്മയുടെ കൃഷിയിടത്തിലെത്തി ഹൃസ്വകാല വിളകൾക്ക് കനത്ത നാശം വരുത്തി. കപ്പ, ചേന്പ്, ചേന തുടങ്ങിയ കാർഷിക വിളകളാണ് നശിപ്പിച്ചത്.കഠിനാധ്വാനം ചെയ്ത് നട്ടുവളർത്തിയ കാർഷിക വിളകളാണ് നിമിഷ നേരം കൊണ്ട് കാട്ടാനകൾ ഭക്ഷണമാക്കിയത്.
പറയൻമാട് തുണ്ട് വനഭൂമിയിൽ നിന്നിറങ്ങിയ ചെറുതും വലുതുമായ ഒന്‍പതോളം കാട്ടാനകളാണ് പ്രദേശത്ത് തന്പടിച്ച് കൃഷി നശിപ്പിച്ചതെന്ന് കർഷകർ പറഞ്ഞു. വന്യജീവി ശല്യം മൂലം ജീവിതം വഴിമുട്ടിയ മലയോര കർഷകർ വനം വകുപ്പധികൃതർക്കെതിരെ ശക്തമായ പ്രതിഷേധമാണുയർത്തുന്നത്.