ചുഴലിക്കാറ്റിൽ കരിയാത്തുംപാറ, കല്ലാനോട്, ഇരുപത്തെട്ടാംമൈൽ മേഖലയിൽ നാശം
1570188
Wednesday, June 25, 2025 5:07 AM IST
കൂരാച്ചുണ്ട്: ശക്തമായ ചുഴലിക്കാറ്റ് വീശി കൂരാച്ചുണ്ട് പഞ്ചായത്തിലെ 5, 6, 7 വാർഡുകൾ ഉൾപ്പെടുന്ന കരിയാത്തുംപാറ, ഇരുപത്തെട്ടാംമൈൽ, കല്ലാനോട് മേഖലകളിൽ വ്യാപക നാശം. ഇന്നലെ രാവിലെ 7.30 ഓടെയായിരുന്നു കാറ്റ് വീശിയത്. കരിയാത്തുംപാറയിലെ കർഷകരായ എളംബ്ലാശേരി ബിജോയിയുടെ വീടിനോട് ചേർന്നുള്ള ഷെഡിന് മുകളിൽ മരംവീണ് നാശം സംഭവിച്ചു.
കർഷകൻ എടാട്ടുകുന്നേൽ ഇ.ടി. തോമസിന്റെ കൃഷിയിടത്തിലെ കുലച്ച് വിളവെടുക്കാൻ പ്രായമായ നൂറോളം നേന്ത്രവാഴകൾ നശിച്ചു. ഏകദേശം അറുപതിനായിരത്തോളം രൂപ നഷ്ടം കണക്കാക്കുന്നു. കരിയാത്തുംപാറയിൽ താമസിക്കുന്ന തെങ്ങുംപള്ളി ബിജുവിന്റെ വീടിന് പിന്നിലെ പ്ലാവ് കടപുഴകി നിലംപതിച്ച് നാശം സംഭവിച്ചു.
കൂടാതെ ചോരപ്പള്ളി ജോണിയുടെ കൃഷിയിടത്തിലും നാശം സംഭവിച്ചിട്ടുണ്ട്. കർഷകൻ എടത്തൊട്ടി നാരായണൻകുട്ടിക്കും കൃഷി നാശംസംഭവിച്ചു. ഇരുപത്തെട്ടാംമൈൽ - കരിയാത്തുംപാറ റോഡിൽ മരം വീണ് ആറ് വൈദ്യുതി കാലുകൾ തകർന്നു. മേഖലയിൽ വൈദ്യുതി വിതരണം നിലച്ചു. കല്ലാനോട് തോണിക്കടവ് മേഖലയിലും മരംവീണ് വൈദ്യുതി കാലുകൾ തകർന്നു. വാർഡ് മെമ്പർ ജെസി ജോസഫ് മേഖല സന്ദർശിച്ചു.
ആറാം വാർഡിൽ ഉൾപ്പെട്ട ഇരുപത്തെട്ടാം മൈൽ-തലയാട് റോഡിൽ വൈദ്യുതി ലൈനിൽ മരംവീണ് വൈദ്യുതി വിതരണം നിലയ്ക്കുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. തുടർന്ന് അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ചു നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ശക്തമായ കാറ്റിൽ ഏഴാം വാർഡ് കല്ലാനോട് മേഖലയിൽ കാരക്കാട്ട് ബൈജുവിന്റെ വീടിനു മുകളിൽ മരംവീണ് നാശം സംഭവിച്ചു.