കൊമ്മേരി, മാങ്കാവ് പ്രദേശങ്ങളിലെ മഞ്ഞപ്പിത്തബാധ നിയന്ത്രിച്ചതായി നഗരസഭ
1570190
Wednesday, June 25, 2025 5:07 AM IST
കോഴിക്കോട്: കഴിഞ്ഞവർഷം മഞ്ഞപ്പിത്തം പടർന്നുപിടിച്ച കൊമ്മേരി, മാങ്കാവ് പ്രദേശങ്ങളിലുള്ള കുടിവെള്ള പദ്ധതിയിലെ കിണറും ടാങ്കും ശരിയായവിധത്തിൽ പരിപാലിക്കാനുള്ള നിർദേശം നൽകിയിട്ടുണ്ടെന്ന് നഗരസഭാ സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥിന്റെ നിർദേശാനുസരണം സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
സ്ഥലത്ത് ജില്ലാ മെഡിക്കൽ ഓഫീസറും നഗരസഭാ ആരോഗ്യവിഭാഗവും പരിശോധന നടത്തിയിരുന്നു. രോഗബാധിതരായവരുടെ വീടുകളിൽ ജനകീയ കുടിവെള്ള പദ്ധതിയിൽ നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് പദ്ധതിയിൽ നിന്നുള്ള ജലവിതരണം നിർത്തി. കിണർവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി.
കുടിവെള്ള പദ്ധതിയുടെ കിണർ സ്ഥിതിചെയ്യുന്നത് താഴ്ന്ന പ്രദേശത്തായതിനാൽ മഴയിൽ കിണറിന് സമീപമുള്ള വീടുകളിൽ വെള്ളം കയറിയിരുന്നു. മലിനജലം കിണർവെള്ളത്തിൽ കലർന്നതാണ് മഞ്ഞപ്പിത്തം പടരാൻ കാരണം.
കുടിവെള്ള പദ്ധതിയുടെ ടാങ്കിന്റെ അവസ്ഥ പരിതാപകരമാണ്. ടാങ്കിനുള്ളിൽ ടൈൽ പതിച്ച് വൃത്തിയായി സംരക്ഷിക്കാൻ നിർദേശം നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. ഫലപ്രദമായ നടപടികൾ സ്വീകരിച്ച സാഹചര്യത്തിൽ കേസ് തീർപ്പാക്കി. കൊമ്മേരി സ്വദേശി കെ.ടി. ഷൈജു സമർപ്പിച്ച പരാതിയിലാണ് നടപടി.