മലയോര മേഖലയിൽ അതിശക്തമായ മഴ, പുഴ കരകവിഞ്ഞു, വെള്ളക്കെട്ട്
1570343
Thursday, June 26, 2025 5:11 AM IST
കൂടരഞ്ഞി: മലയോര മേഖലയിൽ ഇന്നലെ അതിശക്തമായ മഴ. ഉൾവനങ്ങളിൽ പെയ്ത മഴയിൽ ജലാശയങ്ങളും പുഴകളും അപകടകരമാകാംവിധം നിറഞ്ഞു കവിഞ്ഞു. കൂട്ടക്കര പാലം കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫിന്റെ നിയന്ത്രണത്തിൽ ഗതാഗതം വഴിതിരിച്ചുവിട്ടു. പുഴയ്ക്കരികിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം നൽകി.
റോഡിലേക്ക് തെങ്ങ് മുറിഞ്ഞു വീണു
കൊയിലാണ്ടി: ഉള്ളിയേരി- അത്തോളി റൂട്ടിൽ വേളൂരിൽ ശക്തമായ കാറ്റിൽ തെങ്ങ്പൊട്ടി റോഡിന് കുറുകെ വീണു. ഗതാഗതം തടസപ്പെട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് 12 ഓടുകൂടിയായിരുന്നു സംഭവം.
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ വി.കെ ബിജുവിന്റെ നേതൃത്വത്തിൽ എത്തുകയും മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു.
ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ എം. ജാഹിർ, ജിനീഷ് കുമാർ, സി. സിജിത്ത്, എസ്.പി. സുജിത്ത്, ഹോഗാർഡുമാരായ പ്രദീപ്കുമാർ, ഓം പ്രകാശ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
വീട് തകർന്നു
നാദാപുരം: നരിക്കാട്ടേരിയിൽ കനത്ത മഴയിൽ വീട് തകർന്നു. പുത്തൻ പീടികയിൽ കല്യാണിയുടെ വീടാണ് തകർന്നത്. ബുധനാഴ്ച്ച പുലർച്ചെയാണ് വീട് നിലം പൊത്തിയത്. ഓടുമേഞ്ഞ വീട് പൂർണമായും തകർന്നിട്ടുണ്ട്.
മകൻ സന്തോഷ് ജോലി ആവശ്യർഥം വയനാട് പോയതിനാൽ അമ്മ കല്യാണി മറ്റൊരു മകന്റെ വീട്ടിലായിരുന്നു. വീട്ടിൽ ആളില്ലാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായിത്. എല്ലാ വീട്ടു ഉപകരണങ്ങളും, ഫണ്ണിച്ചറുകളും നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
മരം വീണ് വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു
കോടഞ്ചേരി: മഴയോടൊപ്പം വീശി അടിച്ച ശക്തമായ കാറ്റിനെ തുടർന്ന് മരം വീണ് വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു.
ഇന്നലെ ഉച്ചകഴിഞ്ഞ് വീശി അടിച്ച ശക്തമായ കാറ്റിലാണ് കോടഞ്ചേരി സെക്ഷൻ പരിധിയിലെ മുരിക്കിൻചാൽ കയറ്റത്തിലുള്ള മൂന്ന് എച്ച്ടി വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞത്. ഇതിനെ തുടർന്ന് ഈ ഭാഗത്തെ വാഹനഗതാഗതം തടസപ്പെട്ടു.വാഹനങ്ങൾ നൂറനാനിപ്പടി വഴി കടത്തി വിട്ടു.