മത്സ്യബന്ധനത്തിനിടെ മരിച്ചയാളുടെ കുടുംബത്തിന് ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാക്കും
1570355
Thursday, June 26, 2025 5:16 AM IST
കോഴിക്കോട്: കഴിഞ്ഞ വർഷം ജനുവരി എട്ടിന് മത്സ്യബന്ധനത്തിനിടയിൽ ഇടിമിന്നലേറ്റ് മത്സ്യബന്ധനയാനം തകർന്ന് മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തിൽ മരിച്ചയാളുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് ക്ലെയിം അനുവദിക്കുന്നതിന് ഇൻഷ്വറൻസ് കമ്പനിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
മുഹമ്മദ് മൂടാടി എന്നയാളുടെ ഉടമസ്ഥതതയിലുള്ള ആലിയമോൾ എന്ന മത്സ്യബന്ധനയാനം അപകടത്തിൽപ്പെട്ട സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
സംഭവത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഫിഷറീസ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. മുഹമ്മദ് അഷറഫ്, അബ്ദുൾ റസാഖ് എന്നീ മത്സ്യത്തൊഴിലാളികൾ കടലിലേക്ക് തെറിച്ചു വീണെന്നും മുഹമ്മദ് അഷറഫിനെ മറ്റ് മത്സ്യത്തൊഴിലാളികൾ രക്ഷിച്ചെന്നും ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ കമ്മീഷനെ അറിയിച്ചു.
അബ്ദുൾ റസാഖിന്റെ മൃതദേഹം പിറ്റേന്നു ലഭിച്ചു. തോണി ഒഴുകിപോവുകയും തോണിയിലുണ്ടായിരുന്ന 70 കിലോ വല നഷ്ടമാവുകയും ചെയ്തു. ബോട്ടിന് ഇൻഷ്വറൻസ് പരിരക്ഷയുണ്ടായിരുന്നു. വല നഷ്ടമായതിന് ഇൻഷ്വറൻസ് നഷ്ടപരിഹാരം നൽകാൻ നിയമതടസമുണ്ട്.
തുടർന്ന് 50,000 രൂപ ലഭ്യമാക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായനിധിയിലേക്ക് അപേക്ഷ നൽകാൻ നിർദ്ദേശം നൽകിയിരുന്നു. മരിച്ചയാളുടെ കുടുംബത്തിന് 10,000 രൂപ മത്സ്യബോർഡിൽ നിന്നും അനുവദിച്ചിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു.