മലമ്പനി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്
1570346
Thursday, June 26, 2025 5:11 AM IST
കോഴിക്കോട്: മഴക്കാലത്ത് മലമ്പനി പകര്‍ത്തുന്ന അനോഫിലസ് കൊതുകിന്റെ സാന്ദ്രത വര്‍ധിച്ച് രോഗപ്പകര്‍ച്ചക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ജില്ലാ വെക്ടര്‍ നിയന്ത്രണ യൂണിറ്റിന്റെയും മൊബൈല്‍ ഇമിഗ്രന്റ് സ്ക്രീനിംഗ് ടീമിന്റെയും ആഭിമുഖ്യത്തില്‍ പനിയുള്ളവരുടെയും അതിഥി തൊഴിലാളികളുടെയും രക്തപരിശോധന, കെട്ടിട നിര്‍മാണ സ്ഥലങ്ങളിലെ കൊതുകിന്റെ ഉറവിട നശീകരണം, കിണറുകളും കുടിവെള്ള ടാങ്കുകളും വലയിട്ട് സുരക്ഷിതമാക്കല്‍,
തീരപ്രദേശങ്ങളിലെ കിണറുകളില്‍ ഗപ്പി മത്സ്യം നിക്ഷേപിക്കല്‍, കൊതുക്, കൂത്താടി നശീകരണത്തിനായി സ്പ്രേയിംഗ്, എല്ലാ വാര്‍ഡുകളിലും കൂത്താടി നശീകരണം, ബോധവത്കരണം എന്നീ പ്രവര്‍ത്തനങ്ങള്‍ മലമ്പനി പ്രതിരോധത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്. പനിയോടൊപ്പം ശക്തമായ കുളിരും തലവേദനയും പേശീവേദനയുമാണ് പ്രാരംഭ ലക്ഷണം.
വിറയലോടു കൂടി ആരംഭിച്ച് ശക്തമായ പനിയും വിറയലും ദിവസേനയോ ഒന്നിടവിട്ട ദിവസങ്ങളിലോ ആവര്‍ത്തിക്കാം. ഇതോടൊപ്പം മനംപുരട്ടല്‍, ഛര്‍ദ്ദി, ചുമ എന്നിവയും ഉണ്ടാകാം. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.