തലസ്ഥാനത്തേക്കുള്ള ട്രെയിൻ യാത്ര ദുരിതപൂർണം
1560606
Sunday, May 18, 2025 6:24 AM IST
കൊല്ലം: എറണാകുളത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് രാവിലെ ആവശ്യത്തിന് ട്രെയിനുകളില്ലാത്തതിനാൽ യാത്രക്കാർ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നു. രാവിലെ മലബാർ എക്സ്പ്രസ് കടന്നുപോകുമ്പോൾ സാധാരണക്കാരായ യാത്രക്കാർക്ക് എല്ലാവർക്കും കയറാൻ സാധിക്കില്ല.
കൂടുതലും റിസർവ് ചെയ്ത യാത്രക്കാർക്ക് മാത്രമാണ് ഈ ട്രെയിനിൽ കയറുവാൻ സാധിക്കുന്നത്. ജയന്തി ജനത, കൊച്ചുവേളി എന്നീ രണ്ട് ട്രെയിനുകൾ അതുകഴിഞ്ഞ് കടന്നു പോകും .അതിലും സാധാരണക്കാരായ യാത്രക്കാർക്ക് കയറുവാൻ സാധിക്കില്ല. റിസർവേഷൻ ഉള്ളവർക്കാണ് ഇതിലും കയറുവാൻ സാധിക്കുന്നത് .പിന്നാലെ വരുന്നത് ഇന്റർസിറ്റി, വഞ്ചിനാട് എക്സ്പ്രസുകളാണ്.
ഇത് 25 വർഷം മുമ്പുള്ള ട്രെയിനുകളാണ്. യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വർധിച്ചതിനാൽ ഈ ട്രെയിനുകൾക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നതിൽ കൂടുതൽ യാത്രക്കാർ രാവിലെ യാത്ര ചെയ്യുന്നു എന്നതാണ് വാസ്തവം.
കന്യാകുമാരി എക്സ്പ്രസിന്റെയും കൊച്ചുവേളി എക്സ്പ്രസിന്റെയും സമയത്ത് ഇന്റർസിറ്റി, വഞ്ചിനാട് മോഡൽ എല്ലാവർക്കും യാത്ര ചെയ്യാവുന്ന ഒരു ട്രെയിൻ അനുവദിക്കണമെന്ന് റെയിൽവേ അധികാരികളോട് സതേൺ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
തിരുവനന്തപുരം മെഡിക്കൽ കോളജ്, ശ്രീചിത്ര , ആർസിസി എന്നിവയിലേക്ക് ചികിത്സയ്ക്കായി പോകുന്ന രോഗികൾ ,സർക്കാർ ഉദ്യോഗസ്ഥർ , വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ, വിദ്യാർഥികൾ എന്നിവർക്ക് മതിയായ യാത്ര സൗകര്യം ഒരുക്കണം. പല ദിവസങ്ങളിലും തിരക്ക് കാരണം ട്രെയിനിൽ ആളുകൾ കുഴഞ്ഞവീഴുന്ന അവസ്ഥ നിലവിലുണ്ട്.
അടിയന്തിരമായി റെയിൽവേ അധികാരികൾ എറണാകുളം - തിരുവനന്തപുരം ഭാഗത്തെ രാവിലത്തെ യാത്രാക്ലേശം പരിഹരിക്കുന്നതിന് ഇടപെടണമെന്ന് സതേൺ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
കണ്ണനല്ലൂർ നിസാം അധ്യക്ഷത വഹിച്ച യോഗം പ്രസിഡന്റ് സജീവ് പരിശവിള ഉദ്ഘാടനം ചെയ്തു . ബിജു ഇഞ്ചക്കാട്, പ്രശാന്ത് ആലപ്പുഴ, അരുണ ഹരിപ്പാട്, പി.ജെ. ഷൈൻകുമാർ എന്നിവർ പ്രസംഗിച്ചു.