കാട്ടാന ശല്യം; ശാസ്താനട, പൊട്ടാമാവ് നിവാസികൾ ദുരിതത്തില്‍
1560618
Sunday, May 18, 2025 6:39 AM IST
മടത്തറ : ജോലിക്ക് പോകാന്‍ കഴിയിയുന്നില്ല... വീടിന് പുറത്തിറങ്ങാന്‍ പോലും പേടിയാണ്... വനം വകുപ്പ് കുളത്തൂപ്പുഴ റേഞ്ചില്‍ ഉള്‍പ്പെടുന്ന ശംഖിലി വനമേഖലയോട് ചേര്‍ന്നുള്ള ശാസ്താംനട, പൊട്ടാമാവ് സ്വദേശികളുടെ വാക്കുകളാണിത്.
രൂക്ഷമായ കാട്ടാന ശല്യം രാത്രിയില്‍ മാത്രമായിരുന്നു എങ്കില്‍ ഇപ്പോള്‍ പകല്‍ സമയങ്ങളില്‍ പോലും പുറത്തിറങ്ങാന്‍ കഴിയാത്ത വിധമായിരിക്കുന്നു.
ഭയത്തോടെയാണെങ്കിലും പ്രദേശത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ കുട്ടികളെ സ്കൂളുകളിലേക്ക് അയക്കാന്‍ കഴിയുന്നു എന്നതൊഴിച്ചാല്‍ കാട്ടാന ഭയത്താല്‍ ജീവിതം തന്നെ വഴിമുട്ടിയിരിക്കുകയാണ്.
ഇരുചക്ര വാഹനങ്ങളില്‍ പുറത്തേക്ക് പോകുന്നവര്‍ ഏത് നിമിഷവും കാട്ടാന ആക്രമണം ഉണ്ടാകാം എന്ന ഭയത്താല്‍ കൂട്ടമായാണ് പോകുന്നത്. വനമധ്യേയുള്ള പാതയുടെ ഇരുവശവും കാട്ടാന കൂട്ടമായും ഒറ്റക്കും നില ഉറപ്പിച്ചിരിക്കുന്നു.
കഴിഞ്ഞ മൂന്നു മാസത്തിനിടെ നിരവധിപേര്‍ക്ക് നേരെ കാട്ടാന ആക്രമണം ഉണ്ടായിട്ടുണ്ട്. വന വിഭവങ്ങള്‍ ശേഖരിക്കാനായി പോയ യുവാവ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തു.
ഇരുചക്ര വാഹനത്തില്‍ ജോലിക്കു പോയി മടങ്ങുകയായിരുന്ന രണ്ടുപേര്‍ക്കെതിരെ കാട്ടാന ആക്രമണമുണ്ടായി. ജീവന് രക്ഷപ്പെട്ടത് തലനാരിഴക്കാണ്. സ്കൂട്ടര്‍ പൂര്‍ണമായും കാട്ടാന നശിപ്പിച്ചു.
കഴിഞ്ഞ ദിവസം ജീപ്പിൽ വന്ന യാത്രക്കാരെ ആനക്കൂട്ടം ആക്രമിക്കാൻ എത്തിയതോടെ ജനങ്ങള്‍ വലിയ പ്രതിഷേധത്തിലാണ്.
കാട്ടാനകളുടെ ശല്യത്താല്‍ ജീവിതം തന്നെ വഴിമുട്ടിയ ശാസ്താംനട, പൊട്ടാമാവ് പ്രദേശവാസികളുടെ സംരക്ഷണത്തിനായി പ്രഖ്യാപിച്ച പദ്ധതികള്‍ ഒന്നും പ്രാവര്ത്തികമാക്കിയിട്ടി ല്ല.ഇനിയെങ്കിലും അധികൃതർ കൃത്യമായ ഇടപെടല്‍ നടത്തണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.