പാരിപ്പള്ളിയിൽ ബേക്കറിയിൽ നിന്നും പഴകിയ ആഹാരസാധനങ്ങൾ കണ്ടെത്തി
1560620
Sunday, May 18, 2025 6:39 AM IST
പാരിപ്പള്ളി : ജംഗ്ഷനിൽ പ്രവർത്തിച്ചു വരുന്ന ഒരു ബേക്കറിയിൽ നിന്നും പാരിപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം ആരോഗ്യ പ്രവർത്തകർ നടത്തിയ റെയ്ഡിൽ പഴകിയ ആഹാര സാധനങ്ങൾ കണ്ടെത്തി.
ഹെൽത്ത് ഇൻസ്പെക്ടറായ സുനിൽ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സജി, തുഷാര തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഈ സ്ഥാപനത്തിന് അംഗീകൃത ലൈസൻസോ ആരോഗ്യവിഭാഗം നൽകുന്ന ഹെൽത്ത് കാർഡോ ഇല്ലെന്നു കണ്ടെത്തി.
ഉപയോഗിക്കുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ച സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്നും വിൽക്കാനായി സൂക്ഷിച്ചിരിക്കുന്ന പാക്കറ്റ് ഡ്രിങ്കുകൾ, ബോട്ടിൽ ഡ്രിങ്കുകൾ, ജ്യൂസുകൾ, കേക്കുകൾ തുടങ്ങി ഏറെ സാധനങ്ങളും കാലാവധി കഴിഞ്ഞതാണെന്നും കണ്ടെത്തി.
വളരെ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നതെന്ന്ആരോഗ്യ വിഭാഗം കണ്ടെത്തിയ സാഹചര്യത്തിൽ കാലാവധി കഴിഞ്ഞ ആഹാര സാധനങ്ങൾ നശിപ്പിക്കുകയും പ്രാഥമിക നടപടി എന്ന നിലയിൽ ഏഴു ദിവസത്തിനകം അംഗീകൃത ലൈസൻസ് എടുക്കുന്നതിനും കുടിവെള്ള ഗുണനിലവാരം ടെസ്റ്റ് ചെയ്ത് സർട്ടിഫിക്കറ്റ് ഹാജരാക്കാനും നിർദേശിക്കുന്ന നോട്ടീസ് നൽകി.
പിഴ ഈടാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പരിശോധന നടത്തിയ ആരോഗ്യവിഭാഗം പ്രവർത്തകർ അറിയിച്ചു.