യുവാവിന്റെ മൃതദേഹം വനത്തിൽ കണ്ടെത്തിയ സംഭവം; കൊലപാതകം
1560625
Sunday, May 18, 2025 6:39 AM IST
കൊല്ലം: യുവാവിന്റെ മൃതദേഹം വനത്തിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് കണ്ടെത്തി. അന്വേഷണത്തില്‍ കറവൂര്‍ സ്വദേശികളായ അനില്‍കുമാര്‍, റഹ്മാന് ഷാജി എന്ന ഷാജഹാൻ എന്നിവർ ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
പത്തനപുരം പിറവന്തൂര്‍ സ്വദേശി ഓമനക്കുട്ടന് എന്ന രജിയാണ് കൊല്ലപ്പെട്ടത്. രജിയുടെ സുഹൃത്ത് ഷാജഹാനെ പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ ഒന്നാം പ്രതി അനിൽ കുമാർ ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിന് പത്തനാപുരം പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
മൂന്ന് ദിവസം പഴക്കമുള്ള രജിയുടെ മൃതദേഹം കഴിഞ്ഞ തിങ്കളാഴ്ചയാണ് കണ്ടെത്തിയത്. വീഴ്ചയില്‍ പറ്റിയ പരിക്കാണ് മരണകാരണമെന്നാണ് ആദ്യം കരുതിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും, രജിയുടെ സുഹൃത്തുക്കള്‍ നല്കിയ വിവരങ്ങളും കേസില്‍ നിര്‍ണായകമായി.
അന്വേഷണത്തില്‍ കറവൂര്‍ സ്വദേശികളായ അനില്‍കുമാര്‍, റഹ്മാന് ഷാജി എന്ന ഷാജഹാനും ചേര്‍ന്നാണ് കൊല നടത്തിയതെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ഷാജഹാന് പിടിയിലായത്. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി.
ഒന്നാം പ്രതി അനില്‍കുമാറിന്റെ ഭാര്യയെ രജി അസഭ്യം പറഞ്ഞ് മര്‍ദിച്ചതിന്റെ ദേഷ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് ഷാജഹാന് നല്കിയ മൊഴി. കഴിഞ്ഞദിവസം രാത്രി വാഴത്തോട്ടത്തില്‍ കാവലിനായി പോയ രജിയെ പ്രതികള്‍ മര്‍ദിച്ച് കൊലപ്പെടുത്തി പെരുന്തോയില്‍ തലപ്പാക്കെട്ട് ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നു .