കാട്ടാനശല്യം; പൊറുതിമുട്ടി റോസുമലയിലെ കർഷകർ
1560866
Monday, May 19, 2025 6:40 AM IST
റോസുമല : കിഴക്കൻ മലയോര പ്രദേശമായ കുളത്തൂപ്പുഴ പഞ്ചായത്തിലെ റോസുമലയിലെ കർഷകർ കാട്ടാന ശല്യത്തിൽ പൊറുതി മുട്ടുകയാണ്.
കഴിഞ്ഞ ഒരാഴ്ചയിലധികമായി നിരന്തരം കാട്ടാനക്കൂട്ടം ജനവാസ മേഖലയിലേക്കെത്തി കൃഷിനാശം വരുത്തി വരുന്നു. റോസുമല കുന്നിൻചരുവിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ ശാന്തയുടെ പുരയിടത്തിലെ കൃഷികളെല്ലാം തന്നെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കാട്ടാനകൾ നാമാവശേഷമാക്കി.
കഴിഞ്ഞ ദിവസം പുലർച്ചെ വരെ കൃഷിയിടത്തിൽ നിലയുറപ്പിച്ച് ആനക്കൂട്ടം അഞ്ചോളം തെങ്ങുകളും ടാപ്പിംഗ് നടത്തി വന്നിരുന്ന പതിനഞ്ചു മൂട് റബർ മരങ്ങളും കുലച്ചു നിന്നിരുന്ന പതിനെട്ടു മൂട് ഏത്ത വാഴകളും ചേമ്പ്, ചേന, ചീനി, കോലിഞ്ചി തുടങ്ങിയ കൃഷികളും നാമാവശേഷമാക്കിയ ശേഷമാണ് മടങ്ങിയത്.
വനാതിർത്തിയിലായുള്ള പുരയിടത്തിനു അതിർത്തിയിൽ വനം വകുപ്പി െ ന്റ സൗരോരോർജ വേലിയും കർഷകർ സ്വന്തം നിലയിൽ സ്ഥാപിച്ച കമ്പിയും പടക്കവും ഒക്കെ മറികടന്നാണ് ആനക്കൂട്ടം കൃഷിയിടത്തിലേക്കെത്തിയത്.
കാവലിനായുണ്ടായിരുന്ന നായക്ക് നേരെ ചിഹ്നം വിളിച്ചെത്തിയ കാട്ടാന വീടിനു സമീപത്തേക്ക് ഇരച്ചെത്തിയതോടെ രാത്രി മുഴുവൻ പുറത്തിറങ്ങാതെ വീട്ടിനുള്ളിൽ തന്നെ കഴിച്ചു കൂട്ടിയതായി ശാന്ത പറഞ്ഞു.
അടുത്ത ദിവസം രാവിലെ ശെന്തുരുണി വന്യജീവി സങ്കേതത്തിലെ വനംവകുപ്പ് ഉദ്യോഗസ്ഥരോട് വിവരം പറയുകയും ഉദ്യോഗസ്ഥരെത്തി നാശം നേരിട്ടു കണ്ടു മടങ്ങിയതായും ശാന്തപറഞ്ഞു.
കടം വാങ്ങിയും പണയം വെച്ചും ഓണവിപണി പ്രതീക്ഷിച്ച് ഇറക്കിയ കൃഷിയാണ് കാട്ടാനകൾ നശിപ്പിച്ചത്. വനം വകുപ്പിൽ നിന്നും അടിയന്തിരമായി നഷ്്ടപരിഹാരം ലഭിച്ചെങ്കിൽ മാത്രമെ കടത്തിൽ മുങ്ങിപോകാതെ പിടിച്ചു നിൽക്കാൻ കഴിയുകയൂള്ളൂവെന്നും ശാന്തപറഞ്ഞു.