തൊഴില്‍ പദ്ധതിയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയതായി പരാതി
1560872
Monday, May 19, 2025 6:47 AM IST
കൊട്ടിയം: പ്രധാനമന്ത്രി തൊഴില്‍ പ്രോത്സാഹന പദ്ധതി വായ്പയുടെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന് പരാതി. ഈടില്ലാതെ ഒരാള്‍ക്ക് 10 ലക്ഷം രൂപവരെ വായ്പ ലഭ്യമാക്കിത്തരുമെന്ന് വാഗ്ദാനം നല്കി ലക്ഷങ്ങള്‍ തട്ടിയെടുത്തതായി ആരോപിച്ച് ചാത്തന്നൂർ സ്വദേശികളായ പ്രസന്നകുമാരി, എസ്. രാജേഷ് എന്നിവരാണ് പരാതി നൽകിയിരിക്കുന്നത്.
ചാത്തന്നൂർ പോലീസിനും ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്കും പരാതി നല്‍കിയെങ്കിലും തുടർനടപടി ഉണ്ടായില്ലെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്. ഗള്‍ഫില്‍ പ്രവാസജീവിതം കഴിഞ്ഞെത്തിയതാണ് പ്രസന്നകുമാരി.
ഗ്രൂപ്പ് സ്വഭാവത്തില്‍ എത്തിയാല്‍ മാത്രമേ വായ്പ അനുവദിക്കുകയുള്ളൂ എന്നു പറഞ്ഞ് മക്കളും അവരുടെ സുഹൃത്തുക്കളെയുമെല്ലാം പദ്ധതിയുടെ ഭാഗമാക്കി. ഒരാഴ്ചയ്ക്കുള്ളില്‍ വായ്പ ലഭിക്കുമെന്നു പറഞ്ഞാണ് തട്ടിപ്പ് അരങ്ങേറിയത്.
തഴുത്തല സ്വദേശികളായ വനിതകളാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. ലോണ്‍ പാസായെന്നും അതെടുക്കണമെങ്കില്‍ ഓരോരുത്തരും 23,000 രൂപ അടയ്ക്കണമെന്നും പറഞ്ഞു. ആ പണം നല്കിയപ്പോള് കൂടുതല്‍ തുക ആവശ്യപ്പെട്ട് പല സ്ഥലങ്ങളിലും കൂട്ടി കൊണ്ടപോയി.
കൊല്ലം കളക്ടറേറ്റിലും വക്കീല്‍ ഓഫിസുകളിലും ഉള്‍പ്പെടെ കൊണ്ടുപോയെന്നും പരാതിയില്‍ പറയുന്നു. സർക്കാർ രേഖകള്‍ എന്നു തോന്നിപ്പിക്കുന്ന വിധത്തില്‍ വ്യാജ രേഖകള്‍ ഉള്‍പ്പെടെയുള്ളവ ചമച്ചായിരുന്നു തട്ടിപ്പെന്ന് പ്രസന്നകുമാരി പറഞ്ഞു.
വായ്പ വാഗ്ദാനം ചെയ്ത തട്ടിപ്പുകാർക്ക് ഏകദേശം 10 ലക്ഷം രൂപ നല്കി. സർക്കാർ പ്രതിനിധികള്‍ പരിശോധനക്കെത്തുമെന്നു പറഞ്ഞു ജോലിക്ക് പോലും പോകാൻ കഴിഞ്ഞില്ലെന്നും പരാതിയിൽ പറയുന്നുണ്ട്.