മധ്യതിരുവിതാംകൂറിലെ പ്രമുഖ ആതുരാലയങ്ങളിൽ ഒന്നായ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി സപ്തതി ആഘോഷ നിറവിൽ. ചെറിയ രീതിയിൽ തുടങ്ങി എഴുപതു വർഷങ്ങൾക്കിപ്പുറം സമർഥരായ ആതുരസേവകരുടെ പ്രവർത്തനമികവുകൊണ്ടും ആധുനിക വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ മേന്മകൊണ്ടും മിതമായ ചികിത്സാച്ചെലവുകൊണ്ടും പൊതുജനങ്ങൾക്ക് ഇടയിൽ മതിപ്പ് നേടി മുന്നേറുകയാണ് ആശുപത്രി.
20ൽനിന്ന് നാനൂറിലേക്ക്
പുണ്യശ്ലോകനായ മാർ മാത്യു കാവുകാട്ട് പിതാവ് എഴുപതു വർഷങ്ങൾക്കു മുമ്പ് ഈ സ്ഥാപനം ആശീർവദിച്ച് ആതുരസേവനത്തിനായി സമർപ്പിച്ചു. ഇരുപതു കിടക്കകളുമായി ആരംഭിച്ച ആശുപത്രി വളർന്നു പന്തലിച്ചു നാനൂറോളം കിടക്കകളുള്ള സമഗ്ര ആരോഗ്യ സംരക്ഷണ ആലയമായി മാറിക്കഴിഞ്ഞു. എംഎംഎസ് സന്യാസിനി സഭയുടെ സ്ഥാപകയായ മദർ അന്ന മരിയ ഡെങ്കൽ, ആർച്ച്ബിഷപ് ഡോ. മാർട്ടിൻ എച്ച് ലൂക്കോസ് എസ്വിഡി, ദൈവദാസൻ മാർ മാത്യു കാവുകാട്ട്, മലബാറിന്റെ മുഖ്യമന്ത്രി എ.ജെ. ജോൺ, ഫാ. സിറിയക് കോച്ചേരി, മദർ സേവ്യർ എംഎംഎസ് എന്നിവരുടെ മഹനീയ സാന്നിധ്യത്തിലാണ് ഈ ആശുപത്രിയുടെ ശിലാസ്ഥാപനം 1952 ഏപ്രിൽ രണ്ടിനു നടന്നത്.
ആശുപത്രി നടത്തിപ്പ്
1953 നവംബർ 24ന് പൗരസ്ത്യ തിരുസംഘത്തിന്റെ സെക്രട്ടറി കർദിനാൾ യുജിൻ ടിസറാംഗ്, ദൈവദാസൻ മാർ മാത്യു കാവുകാട്ട്, മാർ സെബാസ്റ്റ്യൻ വലയിൽ, മദർ അന്ന മരിയ ഡങ്കൽ എന്നിവരുടെ സാന്നിധ്യത്തിൽ സെന്റ് തോമസ് ആശുപത്രിയെന്ന് നാമകരണം ചെയ്തു സജീവപ്രവർത്തനം തുടങ്ങി.
ആശുപത്രിയിൽ ആദ്യത്തെ ഡോക്ടറായി സേവനം ചെയ്തത് ഡോ. എ.എം. ജോസഫ് അയിത്തമറ്റം ആണ്. 1959ൽ കിടക്കകളുടെ എണ്ണം നാല്പതായി ഉയർന്നതോടെ സിസ്റ്റർ ഡോ. ലൂസി പടമാടൻ രണ്ടാമത്തെ ഡോക്ടറായി സേവനം ആരംഭിച്ചു. 1964ൽ മിസെരെയോറിന്റെ സാമ്പത്തിക സഹായത്തോടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ചാപ്പൽ, ഓപ്പറേഷൻ തീയേറ്റർ, രോഗികൾക്കുള്ള മുറികൾ എന്നിവ നിർമിച്ചു. ആശുപത്രി നടത്തിപ്പ് അതിരൂപതയ്ക്കു കൈമാറിക്കൊണ്ട് 1979 മാർച്ച് 15ന് മെഡിക്കൽ മിഷൻ സന്യാസിനികൾ ഇതര സാമൂഹിക സേവനങ്ങൾക്കായി പിൻവാങ്ങി. ഫാ. സക്കറിയാസ് വാച്ചാപറമ്പിലിനെ ഡയറക്ടറാക്കി ചങ്ങനാശേരി അതിരൂപത ആശുപത്രിയുടെ നടത്തിപ്പ് ഏറ്റെടുത്തു. പിന്നീട് ഫാ. ജോൺ പീലിയാനിക്കൽ, ഫാ. ജോർജ് കൂടത്തിൽ, ഫാ.മാത്യു കാവുങ്കൽ, ഫാ. മാത്യു മറ്റം, ഫാ. അലക്സ് പാലമറ്റം, ഫാ. ചാക്കോ പുതിയാപറമ്പിൽ, ഫാ. ജോസഫ് പുതുപറമ്പിൽ, ഫാ. ജോസഫ് തൂമ്പുങ്കൽ, ഫാ. തോമസ് മംഗലത്ത് എന്നീ ഡയറക്ടറുമാരുടെ നേതൃത്വത്തിൽ ആശുപത്രിയുടെ പ്രവർത്തനങ്ങൾ മുന്നേറി.
32 ഡിപ്പാർട്ട്മെന്റുകൾ
1986ൽ ആശുപത്രി പ്രവർത്തനം സ്പെഷാലിറ്റി വകുപ്പുകളായി തിരിച്ചു. കേരളത്തിലെ പ്രമുഖ ഡോക്ടർമാരുടെ സേവനം വളർച്ചയ്ക്കു കരുത്തേകി. ജനറൽ മെഡിസിൻ, ജനറൽ സർജറി, ഫ്ളേബോളജി, ഒബ്സെറിക്സ് & ഗൈനക്കോളജി, കാർഡിയോളജി, പീഡിയാട്രിക്സ്, ഓർത്തോപീഡിക്സ്, പൾമനോളജി, ഇഎൻടി, ഒഫ്താൽമോളജി, നെഫ്രോളജി, യുറോളജി, എൻഡോക്രൈനോളജി, ഓങ്കോളജി, ഡെർമറ്റോളജി, റേഡിയോളജി, ഡെന്റിസ്ട്രി, ന്യൂറോ സർജറി, സൈക്കാട്രി, ന്യൂറോളജി, ഫിസിയോതെറാപ്പി, ഗ്യാസ്ട്രോ എന്ററോളജി, ഗ്യാസ്ട്രോ സർജറി, എമർജൻസി മെഡിസിൻ, ക്ലിനിക്കൽ സൈക്കോളജി, ക്ലിനിക്കൽ ന്യൂട്രീഷൻ, പതോളജി, നാച്ചുറോപ്പതി, മൈക്രോബയോളജി എന്നിങ്ങനെ 32 ഡിപ്പാർട്ടുമെന്റുകളാണുള്ളത്.
ഡോ. എൻ. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ആരംഭിച്ച വേരിക്കോസ് വെയിൻ ചികിത്സ ലോകപ്രസിദ്ധമാണ്. പതിനായിരക്കണക്കിനു രോഗികൾക്കു സൗഖ്യം നൽകാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഇരുപത്തിയഞ്ചിലധികം പ്രമുഖ ഇൻഷ്വറൻസ് കമ്പനികളുടെ കാഷ്ലെസ് ചികിത്സാ സൗകര്യമുള്ള അംഗീകൃത കേന്ദ്രമാണ്.
കൂടാതെ എൻഎബിഎച്ച് അഞ്ചാം എഡിഷൻ അക്രഡിറ്റേഷൻ, ഐഎസ്ഒ 2015 എന്നീ അംഗീകാരങ്ങളും ആശുപത്രിക്കുണ്ട്. ചെത്തിപ്പുഴ സെന്റ തോമസ് ആശുപത്രിയുടെ സബ് സെന്റർ മണിമലയിൽ 2021 ജൂലൈ മുതൽ പ്രവർത്തനം ആരംഭിച്ചു.
ആതുരവിദ്യാഭ്യാസ കേന്ദ്രങ്ങൾ
ആശുപത്രിയോട് അനുബന്ധിച്ചുള്ള, 1968ൽ തുടക്കമിട്ട സെന്റ് തോമസ് നഴ്സിംഗ് കോളജ് കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങളിലൊന്നാണ്. ബിഎസ്സി, എംഎസ്സി കോഴ്സുകൾ ഇവിടെയുണ്ട്. സെന്റ് തോമസ് കോളജ് ഓഫ് നഴ്സിംഗ്, സെന്റ് തോമസ് കോളജ് ഓഫ് അപ്ലൈഡ് ഹെൽത്ത്, സെന്റ് തോമസ് അക്കാഡമി ഓഫ് അപ്ലൈഡ് ഹെൽത്ത് സയൻസ് എന്നിവയും ഇവിടെ പ്രവർത്തിക്കുന്നു.
മിതമായ ചെലവിൽ
ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, കോട്ടയം, കുട്ടനാട്, ആലപ്പുഴ, മല്ലപ്പള്ളി, റാന്നി, തിരുവല്ല താലൂക്കുകളിൽനിന്നുള്ള ലക്ഷക്കണക്കിനു രോഗികൾക്ക് ആശ്രയമാണ് ഈ ആശുപത്രി. ഓരോ വർഷവും മൂന്നര ലക്ഷത്തിനടുത്തു രോഗികളാണ് ഈ ആശുപത്രിയിൽ ചികിത്സ തേടുന്നത്.
നിർധനരും നിരാലംബരുമായ രോഗികൾക്ക് സൗജന്യ നിരക്കിലുള്ള സേവനം നൽകുന്നുണ്ട്. ജനറൽ വാർഡിലെ നിർധനരായ രോഗികൾക്കു സൗജന്യ ഉച്ചഭക്ഷണ പദ്ധതി നിലവിലുണ്ട്. നഴ്സിംഗ് കെയർ ചാർജുകൾ, മുറി വാടക, ഐപി ഡോക്ടേഴ്സ് കൺസൾട്ടേഷൻ എന്നിവ സൗജന്യമാക്കി. ഒപി നിരക്ക് കുറച്ചും ആശുപത്രി മാതൃകയായി. അഞ്ചാമത്തെ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട മുഴുവൻ ആശുപത്രി ചെലവുകളും സൗജന്യമായി നൽകുന്ന പദ്ധതിയും നിലവിലുണ്ട്. ആശുപത്രിയുമായി ബന്ധപ്പെട്ട് എണ്ണൂറോളം പേർക്കു തൊഴിൽ നൽകുന്നു.
ഉജ്വലനേതൃത്വം
ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയും മാർ തോമസ് തറയിൽ സഹരക്ഷാധികാരിയുമാണ്. ഫാ. ജോസഫ് വാണിയപുരയ്ക്കലാണ് മാനേജർ. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജെയിംസ് പി. കുന്നത്ത്, അസോ. ഡയറക്ടറുമാർ ഫാ. ജോഷി മുപ്പതിൽച്ചിറ, ഫാ. ജേക്കബ് അത്തിക്കളം, ഫാ. തോമസ് പുതിയിടം എന്നിവരാണ് ആശുപത്രിയെ നയിക്കുന്നത്. മിഷൻ ചൈതന്യം തെല്ലും കൈമോശം വരാതെ സംരക്ഷിക്കുന്നതിൽ അതിരൂപത നേതൃത്വം ഇന്നും ശ്രദ്ധ പുലർത്തുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം നാലു കോടി രൂപയാണ് ചാരിറ്റി പ്രവർത്തനത്തിനായി ആശുപത്രി ചെലവഴിച്ചിത്. സാമ്പത്തിക പരാധീനത മൂലം ഒരാൾക്കും ചികിത്സ നിഷേധിക്കരുതെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം.
സപ്തവർണ പദ്ധതി
എഴുപതാണ്ടിന്റെ ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന സപ്തവർണ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. 1 & 2. ആർദ്രം: ഓരോ ഡയാലിസിസിന് 300 രൂപയും (ആർദ്രം 1), കീമോതെറാപ്പിക്ക് 200 രൂപയും (ആർദ്രം 2) ഈ പദ്ധതിയിൽ നൽകിയാൽ മതി. കീമോതെറാപ്പി മരുന്നുകൾക്ക് 27 മുതൽ 70 ശതമാനം വരെ ഡിസ്കൗണ്ടും ലഭിക്കും. 3. സുകൃതം: ജനറൽ വാർഡിൽ ചികിത്സ തേടുന്നവർക്കു സൗജന്യ ഭക്ഷണം, ബെഡ് വാടക, നഴ്സിംഗ് ഫീസ്, ഇതര സർവീസ് ചാർജ് എന്നിവ സൗജന്യം. ചികിത്സയ്ക്ക് ഇളവുകൾ. 4. സാന്ത്വനം: കിടപ്പുരോഗികൾക്കു മിതമായ നിരക്കിൽ വീട്ടിലെത്തി പരിചരണം. 5. കവചം: ലഹരിവിരുദ്ധ ബോധവത്കരണം. 6. അമൃതം: മാതൃ, ശിശു പരിപോഷണ പദ്ധതി. ഒപി, ഐപി വിഭാഗങ്ങൾ കൂടുതൽ മാതൃ-ശിശു സൗഹൃദമാകും. 7. അതുല്യം: മണിമല സെന്റ് തോമസ് ഹെൽത്ത് കെയറിനെ ഉയർത്താൻ കഴിയുന്ന അതുല്യം പദ്ധതി. ഗ്രാമപ്രദേശമായ മണിമലയെ ഒരു പതിറ്റാണ്ടിനുള്ളിൽ മികവുറ്റ ആധുനിക ആതുരസേവന കേന്ദ്രമാക്കും.