നാലംഗ കുടുംബം വീടിനു തീപിടിച്ചു മരിച്ച സംഭവം: പ്രദേശവാസിയുടെ ലാപ്ടോപ്പും മൊബൈലും കസ്റ്റഡിയിലെടുത്തു
1565362
Friday, June 6, 2025 11:40 PM IST
അടിമാലി: ഇടുക്കിയിൽ നാലംഗ കുടുംബം വീടിനു തീപിടിച്ചു മരിച്ച സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി പ്രദേശവാസിയുടെ ലാപ്ടോപ്, ടാബ്, മൊബൈല്‍ ഫോണുകള്‍ എന്നിവ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. പ്രദേശവാസിക്കു സംഭവത്തില്‍ ഏതെങ്കിലും വിധത്തില്‍ പങ്കുണ്ടോയെന്നുള്ള അന്വേഷണത്തിനാണു സംഘം തുടക്കമിട്ടിരിക്കുന്നത്. ഇയാളെ വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. കസ്റ്റഡിയിലെടുത്ത ഉപകരണങ്ങള്‍ തിരുവനന്തപുരത്തെ ഫൊറന്‍സിക് സയന്‍സ് ലാബിലേക്കു കൈമാറി.
കഴിഞ്ഞ ഒന്‍പതിനാണു കൊമ്പൊടിഞ്ഞാൽ തെള്ളിപ്പടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ, മക്കളായ അഭിനന്ദ്, അഭിനവ്, ശുഭയുടെ മാതാവ് പൊന്നമ്മ എന്നിവര്‍ വീടിനു തീപിടിച്ചു വെന്തുമരിച്ചത്. തീപിടിക്കാന്‍ കാരണം വൈദ്യുത ഷോര്‍ട്ട് സര്ക്യൂട്ടെന്നന്നായിരുന്നു പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
എന്നാല്‍, ജില്ലാ ഇലക്ട്രിക്കല്‍ ഇന്സ്പെക്ഷന് വിഭാഗം നടത്തിയ പരിശോധനയില്‍ ഷോര്‍ട് സർക്യൂട്ട് സാധ്യത തള്ളിയിരുന്നു. ഇതോടെ തീപിടിത്തത്തിന്റെ കാരണം കണ്ടെത്തണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തിറങ്ങി. തുടര്‍ന്ന് ഇടുക്കി ഡിവൈഎസ്പി ജില്‍സണ്‍ മാത്യുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തിനു രൂപം നല്‍കിയിരുന്നു.