കന്പനികളുടെ തന്ത്രത്തിൽ വലഞ്ഞ് കൊക്കോ കർഷകർ
1565003
Thursday, June 5, 2025 6:11 AM IST
തൊടുപുഴ: കന്പനികളുടെ തന്ത്രത്തിൽ സംസ്ഥാനത്തെ കൊക്കോ വില കൂപ്പുകുത്തി. ഇതുമൂലം ആയിരക്കണക്കിന് ഇടത്തരം കൊക്കോകർഷകരുടെ ഉപജീവനമാർഗമാണ് വഴിമുട്ടിയത്. മഴക്കാലമായതോടെ മറ്റുവിളകളിൽനിന്നു വരുമാനമാർഗം കുറഞ്ഞ കർഷകർ പ്രതീക്ഷയർപ്പിച്ചിരുന്നത് കൊക്കോ കൃഷിയിലാണ്. കൊക്കോ ബീൻസിന് ഇന്നലെ അന്താരാഷ്ട്ര വിപണയിൽ ഒരു ടണ്ണിന് 8,000 ഡോളറാണ് വില. പ്രധാന കൊക്കോ ഉത്പാദക രാജ്യങ്ങളായ ഐവറികോസ്റ്റ്, ഘാന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പോലും കർഷകർക്ക് ഈ വില ലഭിക്കുന്നുണ്ട്.
എന്നാൽ, കേരളത്തിലെ കർഷകർക്കു ലഭിക്കുന്നതു കിലോയ്ക്ക് 250-300 രൂപ മാത്രം. അന്താരാഷ്ട്ര വിപണി വിലയനുസരിച്ച് കുറഞ്ഞത് നിലവിൽ 750-800 രൂപയെങ്കിലും ലഭിക്കേണ്ട സ്ഥാനത്താണ് തുച്ഛമായ ഈ വില ലഭിക്കുന്നത്. കാഡ്ബറി, കാംകോ, ജിൻഡാൽ, മോർഡേ തുടങ്ങിയ കന്പനികളാണ് സംസ്ഥാനത്ത് കൂടുതലായും കൊക്കോ സംഭരിക്കുന്നത്. ഇവർ വിപണിയിൽനിന്നു വിട്ടുനിന്നു വിലയിടിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. മഴക്കാലമായതിനാൽ ഗുണനിലവാരമില്ലെന്ന കാരണമാണ് പറയുന്നതെങ്കിലും കർഷകരെ വഞ്ചിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിൽ. ഇത്തവണ വിലയിടിക്കാനായി മുന്പെങ്ങും പറയാത്ത കാരണങ്ങളാണ് ഇവർ നിരത്തുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്.
മഴക്കാലമായതിനാൽ പുളിപ്പിച്ച് ഉണങ്ങാൻ സാധിക്കാത്ത കർഷകർ ലഭിക്കുന്ന വിലയ്ക്ക് ഉത്പന്നം വിറ്റഴിക്കുന്നതും കന്പനികൾക്ക് നേട്ടമാണ്. ഇത്തവണ ഭേദപ്പെട്ട രീതിയിൽ വേനൽമഴ ലഭിച്ചതിനാൽ ഉത്പാദനത്തിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്.
എന്നാൽ, ഇതിന്റെ പ്രയോജനം അൽപം പോലും കർഷകർക്ക് ലഭിക്കാത്ത സാഹചര്യമാണുള്ളത്. മഴക്കാലം ആരംഭിക്കുന്നതിനു മുന്പ് ഉണങ്ങിയതിന് കിലോയ്ക്ക് 400 രൂപ വരെ വിലയുണ്ടായിരുന്നെങ്കിൽ നിലവിൽ 250 രൂപപോലും ഇല്ലാത്ത സാഹചര്യമാണ്. പച്ച കൊക്കോയ്ക്ക് 140-150 രൂപയായിരുന്നു നേരത്തേ വിലയെങ്കിൽ നിലവിൽ 80-90 രൂപയ്ക്കാണ് വ്യാപാരികൾ വാങ്ങുന്നത്.
പച്ചക്കായ വാങ്ങി ശരിയായി പുളിപ്പിച്ച ശേഷം തമിഴ്നാട്ടിൽ കൊണ്ടുപോയി ഉണങ്ങിയെടുക്കുകയാണ് നിലവിൽ ചെയ്തുവരുന്നത്. കന്പനികൾ വിപണിയിൽനിന്നു പിൻവാങ്ങിയ കാരണം പറഞ്ഞ് വ്യാപാരികളും സംഭരണത്തിൽ നിന്നു പിൻവാങ്ങിയിരിക്കുകയാണ്. വാങ്ങുന്ന വ്യാപാരികളാകട്ടെ അവർക്കു തോന്നുന്ന വില മാത്രമാണ് നൽകുന്നത്. മാസങ്ങൾക്കുമുന്പ് ഉണങ്ങിയ കൊക്കോയ്ക്ക് കിലോയ്ക്ക് 1000 രൂപയ്ക്കുമുകളിൽ വില ഉയർന്നത് കൊക്കോ കർഷകർക്ക് ഏറെ പ്രതീക്ഷ നൽകിയിരുന്നു. മുൻവർഷം വേനൽ മഴ കുറഞ്ഞത് ഉത്പാദനത്തെ സാരമായി ബാധിച്ചിരുന്നു.
കഴിഞ്ഞ വർഷം ഉയർന്ന വില ലഭിച്ചതോടെ നിരവധികർഷകരാണ് കൊക്കോ കൃഷിയിലേക്ക് തിരിഞ്ഞത്. എസ്റ്റേറ്റുകളിലും റബർ തോട്ടങ്ങളിലും കൊക്കോകൃഷി വ്യാപകമായിരുന്നു. കൊക്കോ തൈകൾക്കും വലിയ ഡിമാന്ഡായിരുന്നു. പുതുകൃഷിയുടെ ഉത്പാദനം രണ്ടുവർഷത്തിനുള്ളിൽ ആരംഭിക്കും. ഇതു വിപണിയിലേക്ക് കൂടുതൽ ഉത്പന്നം എത്താൻ കാരണമാകും. ഇതു ഭാവിയിൽ വില വീണ്ടും കുറയാൻ കാരണമാകുമോയെന്നു കണ്ടറിയണം.