അക്ഷരങ്ങളുടെ ലോകത്തേയ്ക്ക് കൈ പിടിച്ച് കുരുന്നുകൾ
1564366
Monday, June 2, 2025 10:57 PM IST
തൊടുപുഴ: ആഹ്ലാദവും ആരവവും നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ സ്കൂൾ പ്രവേശനോത്സവം. നൂറുകണക്കിനു കുരുന്നുകൾ അക്ഷര ലോകത്തേക്ക് ഇന്നലെ കാലെടുത്തു വച്ചു. തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ നടന്ന ജില്ലാ പ്രവേശനോത്സവം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നേടിയത് അസൂയാവഹവും അഭിമാനകരവുമായ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
5000 കോടിയാണ് സ്കൂളുകൾ നവീകരിക്കുന്നതിനായി സർക്കാർ ചെലവഴിച്ചത്. വിവിധ സ്കൂൾ കെട്ടിടങ്ങൾക്കായി അഞ്ച് കോടി, രണ്ടു കോടി, ഒരു കോടി എന്നിങ്ങനെ തുക മുടക്കി നവീകരിച്ച് ഹൈടെക്ക് ക്ലാസ് റൂമുകൾ സജ്ജമാക്കി. കംപ്യൂട്ടർ പഠനവും എഐ അധിഷ്ഠിത വിദ്യാഭ്യാസവും വിദ്യാർഥികൾക്കും അധ്യാപകർക്കും പകർന്നു നൽകുന്ന മാതൃകാപരമായ വിദ്യാഭ്യാസ ശൈലിയാണ് കേരളം പിന്തുടരുന്നതെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പോലീസ് നടപ്പാക്കുന്ന കാന്പസ് ബീറ്റ്സ് പദ്ധതി പ്രകാരം ജില്ലയിലെ എല്ലാ സ്കൂളുകളും കേന്ദ്രീകരിച്ച് എഎസ്പിയുടെ കീഴിൽ സബ്ഡിവിഷൻ തലത്തിൽ ഡിവൈഎസ്പിമാർക്ക് ചുമതല നൽകി കൃത്യമായ നിരീക്ഷണമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ അധ്യക്ഷത വഹിച്ചു.
ലഹരിക്കെതിരേ ജില്ലാ പോലീസ് നടപ്പാക്കുന്ന കാന്പസ് ബീറ്റ്സ് പദ്ധതിയുടെ വിശദീകരണവും ലഹരി വിരുദ്ധ സന്ദേശവും ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് നിർവഹിച്ചു. തൊടുപുഴ മുനിസിപ്പൽ ചെയർമാൻ കെ. ദീപക് പഠനോപകരണ വിതരണം നിർവഹിച്ചു.
വാർഡ് കൗണ്സിലർ ജോസ് മഠത്തിൽ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി.സി. ഗീത സമഗ്രശിക്ഷ കേരള ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ എ.എം. ഷാജഹാൻ, ഡയറ്റ് പ്രിൻസിപ്പൽ ജി.പി. ഗോപകുമാർ, തൊടുപുഴ ഡിഇഒ ഷീബ മുഹമ്മദ്, തൊടുപുഴ എഇഒ കെ. ബിന്ദു, സ്കൂൾ മാനേജർ ഫാ. ജോസ് പൊതൂർ, ഹെഡ്മാസ്റ്റർ ഷിന്റോ ജോർജ്, പിടിഎ പ്രസിഡന്റ് എം. റോയി തോമസ്, എംപിടിഎ പ്രസിഡന്റ് ഡിംപിൾ വിനോദ് എന്നിവർ പ്രസംഗിച്ചു.