ഇടുക്കിയിലെ റോഡുകൾക്ക് 107 കോടി: മന്ത്രി
1563883
Sunday, June 1, 2025 12:13 AM IST
ചെറുതോണി: ഇടുക്കി നിയോജക മണ്ഡലത്തിലെ രണ്ടു പ്രധാന റോഡുകൾ ബിഎം ആന്ഡ് ബിസി നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി 107.07 കോടി രൂപ കിഫ്ബി മുഖേന അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ചേലച്ചുവട്-വണ്ണപ്പുറം റോഡിന് 52.01 കോടിയും, നത്തുകല്ല്-അടിമാലി റോഡിന് 55.06 കോടിരൂപയുമാണ് അനുവദിച്ചത്.
കിഫ്ബിയുടെ കീഴിലുള്ള കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) മുഖേനയാണ് നിർമാണം നടത്തുന്നത്.മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. പൊതുമരാമത്ത് വകുപ്പിനാകും നിർമാണച്ചുമതലയെന്ന് മന്ത്രി അറിയിച്ചു.
അടിമാലി-നത്തുകല്ല് റോഡ്, ചേലച്ചുവട്-വണ്ണപ്പുറം റോഡുകളുടെ വികസനത്തിനായി ഭൂമി ഏറ്റെുടക്കുന്നതിന് നേരത്തേ 6.43 കോടി രൂപ അനുവദിച്ചിരുന്നു.റോഡുകൾ വീതികൂട്ടേണ്ടിവരുന്പോൾ ഭൂമി നഷ്ടപ്പെടുന്നവരുടേയും നീക്കം ചെയ്യേണ്ടിവരുന്ന കെട്ടിട ഉടമസ്ഥർക്കും നഷ്ടം നൽകുന്നതിനായാണ് തുക അനുവദിച്ചിട്ടുള്ളത്. ഇടുക്കിയെ ലോറേഞ്ചുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡായ ചേലച്ചുവട്-വണ്ണപ്പുറം റോഡ് പൂർത്തിയാക്കുന്നതിലൂടെ ഹൈറേഞ്ച് മേഖലയിൽ നിന്നും തൊടുപുഴ, മൂവാറ്റുപുഴ, നെടുന്പാശേരി വിമാനത്താവളം ഉൾപ്പെടെയുള്ള മേഖലകളിലേക്ക് യാത്ര സുഗമമാകും.
അടിമാലി-നത്തുകല്ല് റോഡ് കട്ടപ്പന-ഇരട്ടയാർ വഴി അടിമാലിയിലേക്ക് സുഗമമായ പാതയ്ക്കു വഴിയൊരുക്കും. കിഫ്ബി റോഡുകളുടെ നിബന്ധനയനുസരിച്ച് റോഡിന് ആവശ്യമായ വീതിയിൽ നിർമിക്കുന്നതിനായി സ്ഥലം ഏറ്റെടുക്കുന്നതിന് തുക അനുവദിച്ചിരുന്നു. എന്നാൽ, റീസർവേ നടപടികൾ പൂർത്തിയാക്കാത്തതും സ്ഥലം ഉടമകൾ സ്ഥലം വിട്ടുനൽക്കുന്നതിന് കാലതാമസം നേരിടുന്നത് ഒഴിവാക്കുന്നതിനായി നിലവിലുള്ള റോഡ് കൂടുതൽ സൗകര്യപ്രദമായും ആവശ്യ ഇടങ്ങളിൽ മാത്രം വീതി കൂട്ടിയും നിർമിക്കുന്നതിന് മന്ത്രി റോഷി അഗസ്റ്റിൻ നിർദേശം നൽകുകയായിരുന്നു. ഇതേത്തുടർന്ന് കിഫ്ബി നടപടിക്രമങ്ങൾ വേഗത്തിലാക്കുകയും ധനാനുമതി നൽകുകയുമായിരുന്നു.