കുളമാവ് ഗ്രാമത്തെ നെഞ്ചിലേറ്റിയ സിസ്റ്റർ ഡോ. ജോസഫൈൻ വിശ്രമജീവിതത്തിലേക്ക്
1563416
Thursday, May 29, 2025 11:50 PM IST
മൂലമറ്റം: എസ്എച്ച് സഭാംഗമായ സിസ്റ്റർ ഡോ. ജോസഫൈൻ കളപ്പുര മലയോരഗ്രാമമായ കുളമാവിലെ സാധാരണക്കാരായ മനുഷ്യരെ ഹൃദയംകൊണ്ടു സ്നേഹിച്ചു. അമ്മയും കുഞ്ഞും തമ്മിലുള്ള പൊക്കിൾക്കൊടി ബന്ധം പോലെയായിരുന്നു ആ സ്നേഹം.
1979ലാണ് സിസ്റ്റർ കുളമാവ് എസ്എച്ച് കോണ്‍വന്റിൽ എത്തുന്നത്. ആതുര ശുശ്രൂഷാരംഗത്ത് നാലര പതിറ്റാണ്ടോളം നീണ്ട സേവനത്തിനിടെ ഇവിടത്തുകാർക്ക് പത്തും ഇരുപതും അന്‍പതും രൂപയ്ക്ക് മരുന്ന് മാത്രമല്ല ലഭിച്ചത്. സോഷ്യൽ സെന്റർ എന്ന സ്ഥാപനത്തിലൂടെ നിരവധിപ്പേർക്ക് വീട്, ശുചിമുറി, തയ്യൽപരിശീലനം എന്നിവയെല്ലാം സിസ്റ്ററിലൂടെ ലഭിച്ചു.
കാരുണ്യത്തിന്റെ തൂവൽ സ്പർശം സിസ്റ്ററിന്റെ കർമനിരതമായ ജീവിതത്തിലൂടെയും സ്നേഹമസൃണമായ സംസാരത്തിലൂടെയും പുഞ്ചിരിതൂകുന്ന മുഖഭാവത്തോടെയും അനുഭവച്ചറിയാൻ ഈ ഗ്രാമത്തിനായി. ജർമനിയിൽനിന്നു മെഡിസിൻ പഠനം പൂർത്തിയാക്കിയ സിസ്റ്റർ മുതലക്കോടം ഹോളിഫാമിലി, കട്ടപ്പന സെന്റ് ജോണ്‍സ്, മൂലമറ്റം ബിഷപ് വയലിൽ എന്നീ ആശുപത്രികളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.
1980ൽ കുളമാവ് എസ്എച്ച് മഠത്തോടു ചേർന്ന് സിസ്റ്റർ സ്ഥാപിച്ച സെന്റ് ജോസഫ് ഡിസ്പെൻസറിയിലൂടെയാണ് അനേകർ സിസ്റ്ററിന്റെ ശുശ്രൂഷ അനുഭവിച്ചറിഞ്ഞത്. സോഷ്യൽ സെന്റർ എന്ന സ്ഥാപനത്തിലൂടെ നൂറുകണക്കിനു പെണ്‍കുട്ടികൾ തയ്യൽപരിശീലനം നേടി. ഇവർക്ക് തയ്യൽമെഷീനുകൾ നൽകി അവരെ തൊഴിൽ സംരംഭകരാക്കി മാറ്റി. വർഷങ്ങൾക്കുമുന്‍പ് നിരവധിപ്പേർ ശാരീരിക അസ്വസ്ഥതയുമായി ഡിസ്പെൻസറിയിലെത്തി. കാരണമന്വേഷിച്ചപ്പോൾ ശുചിമുറി ഇല്ലാത്തതാണ് രോഗബാധയ്ക്കു കാരണമെന്ന് അറിയാനായി. അതോടെ അവർക്ക് ശുചിമുറി നിർമിച്ചുനൽകാൻ സിസ്റ്റർ മുന്നിട്ടിറങ്ങി.
വീടില്ലാത്തവർക്ക് വീടും നിർമിച്ചുനൽകി. നാടുകാണിയിലെ ഡിസ്പെൻസറിയുടെ ശാഖയിലൂടെ ഗോത്രജനത ഏറെയുള്ള കോഴിപ്പള്ളി, നാടുകാണി എന്നിവിടങ്ങളിലും നിസ്വാർഥ സേവനം എത്തിക്കാൻ സിസ്റ്ററിനു കഴിഞ്ഞു. പതിറ്റാണ്ടുകൾ നീണ്ട തന്റെ ശുശ്രൂഷാമണ്ഡലത്തെ വിട്ട് മൂലമറ്റം എസ്എച്ച് കോണ്‍വന്റിലേക്ക് വിശ്രമത്തിനായി ഇന്നു സിസ്റ്റർ മടങ്ങുന്പോൾ തങ്ങൾക്കു ലഭിച്ച സ്നേഹത്തിന്റെ കടം എങ്ങനെ വീട്ടുമെന്ന ചിന്തയിലാണ് നാട്ടുകാർ.