കോടികൾ പാഴായത് മിച്ചം; ബസ് ടെർമിനൽ ചോർന്നൊലിക്കുന്നു
1563272
Thursday, May 29, 2025 6:43 AM IST
തൊടുപുഴ: മഴക്കാലമെത്തിയതോടെ തൊടുപുഴയിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാരുടെ സ്ഥിതി ദുരിതപൂർണം. കോടികൾ മുടക്കി നിർമിച്ച ബസ് ടെർമിനലിൽ എത്തുന്ന യാത്രക്കാർക്ക് കുടയുണ്ടെങ്കിൽ മഴയിൽനിന്നു രക്ഷപ്പെടാമെന്ന സ്ഥിതിയാണ്.
ഇവിടെ ബസ് കാത്തിരിക്കുന്ന ഇടങ്ങൾ ഉൾപ്പെടെ ചോർന്നൊലിക്കുന്ന നിലയിലാണ്. മിക്കയിടങ്ങളിലും മേൽക്കൂരയിലൂടെ വെള്ളം താഴേക്ക് പതിക്കും. ഇതോടെ പ്രദേശമാകെ വെള്ളക്കെട്ടും രൂപപ്പെടും. പലയിടത്തും ബക്കറ്റിൽ വെള്ളം പിടിച്ചെടുത്ത് മാറ്റേണ്ട സ്ഥിതിയാണുള്ളത്.
കെട്ടിടത്തിന്റെ മേൽക്കൂരയിൽ സ്ഥാപിച്ചിരിക്കുന്ന കട്ടികുറഞ്ഞ ഷീറ്റുകൾക്കിടയിലൂടെയാണ് വെള്ളം താഴേക്കു പതിക്കുന്നത്. ഇത് തറയിൽ വലിയ അളവിൽ കെട്ടിക്കിടക്കുന്നതാണ് യാത്രക്കാരെ വലയ്ക്കുന്നത്. രണ്ടു ദിവസം തുടർച്ചയായി മഴ പെയ്താൽ സ്ഥിതി അതീവ ദയനീയമാകും. ശുചിമുറിയിലേക്കു പോകുന്ന ഭാഗത്തും വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. മുൻവശത്തുള്ള നിരീക്ഷണ കാമറയിലേക്കും വെള്ളം പതിക്കുന്നുണ്ട്.
വെള്ളം ഒലിച്ചിറങ്ങുന്നതിനാൽ ഇതിനു സമീപത്തുള്ള സ്വിച്ച് ബോർഡും നനഞ്ഞ് കുതിർന്നിരിക്കുകയാണ്. ലിഫ്റ്റ് സ്ഥാപിക്കുന്നതിനായി ഭിത്തി തുരന്ന ഭാഗത്തും വെള്ളം ചോർന്നൊലിക്കുന്നുണ്ട്. രണ്ടു ശുചീകരണ തൊഴിലാളികൾ മുഴുവൻ സമയവും തറയിലെ വെള്ളക്കെട്ട് നീക്കാനുള്ള ശ്രമത്തിലാണ്. കനത്ത മഴയെത്തുടർന്ന് ഓഫീസ് മുറിയിലടക്കം വെള്ളം വീഴുന്നുണ്ട്. പാഴ്സൽ സൂക്ഷിക്കുന്ന മുറിയുടെ ഭിത്തിയിലൂടെ വെള്ളം ഒലിച്ചിറങ്ങുന്നതിനാൽ തറയിൽ ഇതു സൂക്ഷിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. ഇതിനു പുറമേ പാർക്കിംഗ് ഏരിയായിലും വെള്ളക്കെട്ട് രൂപപ്പെടുന്നുണ്ട്.
കോടികൾ മുടക്കിയെങ്കിലും അശാസ്ത്രീയമായ നിർമാണമാണ് കെട്ടിടത്തിന്റെ ഈ ദുരവസ്ഥയ്ക്കു കാരണമെന്നാണ് ആക്ഷേപം. ഇതിനിടെ തറയിലെ വെള്ളത്തിലും ചെളിയിലും ചവിട്ടി യാത്രക്കാർ തെന്നിവീഴുന്നുമുണ്ട്. കഴിഞ്ഞ ദിവസം ആറോളം യാത്രക്കാർ അപകടത്തിൽപ്പെട്ടു. ബസിൽ കയറാനുള്ള ഓട്ടത്തിനിടയിലാണ് പലരും വഴുതി വീഴുന്നത്.
ചോർച്ച തടയുന്നതിന് അടിയന്തര സംവിധാനമൊരുക്കുന്നതിനായി 50,000 രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗതാഗതവകുപ്പ് കാര്യാലയത്തിലേക്ക് കത്തയച്ചിട്ടുണ്ടെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി. താര പറഞ്ഞു. കെട്ടിടത്തിനു മുകളിൽ വാട്ടർപ്രൂഫ് ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണ് ഇതിനിടയിലാണ് കാലവർഷമെത്തിയത്. മഴ കുറഞ്ഞാൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അവർ പറഞ്ഞു.