അശാസ്ത്രീയ മണ്ണുനീക്കൽ ഭീഷണി
1563267
Thursday, May 29, 2025 6:43 AM IST
അടിമാലി: മഴ കനത്തതോടെ ദേശീയപാത 85ല്‍ മരം വീഴ്ചയും മണ്ണിടിച്ചില്‍ ഭീഷണിയും. നവീകരണ ജോലികളുടെ ഭാഗമായി മണ്ണു നീക്കിയതോടെയാണ് നേര്യമംഗലം മുതല്‍ മൂന്നാര്‍ വരെയുള്ള ഭാഗങ്ങളില്‍ ഇടിച്ചില്‍ ഭീഷണി ഉണ്ടായിരിക്കുന്നത്. മണ്ണു നീക്കിയ ഭാഗത്ത് മണ്‍തിട്ടയ്ക്കു മുകളില്‍ ആശങ്കയോടെ കഴിയുന്ന നിരവധി വീട്ടുകാരുണ്ട്. നേര്യമംഗലം വനമേഖലയിലടക്കം നിലം പതിക്കാവുന്ന നിലയില്‍ നില്ക്കുന്ന മരങ്ങളും ധാരാളമാണ്.
ഇത്തവണ മഴ കനത്ത ശേഷം ഏറ്റവും അധികം മരങ്ങള്‍ നിലംപതിച്ചതും മണ്ണിടിച്ചില്‍ ഉണ്ടായതുമായ ഇടങ്ങളില്‍ ഒന്നാണ് ദേശീയപാത 85ന്റെ ഭാഗമായ നേര്യമംഗലം മുതല്‍ മൂന്നാര്‍ വരെയുള്ള ഭാഗം. നവീകരണജോലികളുടെ ഭാഗമായി മണ്ണു നീക്കിയതാണ് മണ്ണിടിച്ചിലിനും അടിക്കടിയുള്ള മരം വീഴ്ചയ്ക്കും കാരണം. കഴിഞ്ഞ മഴക്കാലത്തും സ്ഥിതി സമാനമായിരുന്നു.
നേര്യമംഗലം വനമേഖലയില്‍ മണ്ണ് നീക്കിയ നിരവധിയിടങ്ങളില്‍ റോഡിലേക്ക് പതിക്കാവുന്ന വിധം വലിയ മരങ്ങള്‍ നില്‍ക്കുന്നുണ്ട്. മണ്ണ് നീക്കിയ പലയിടങ്ങളിലും ഭീമാകാരമായ തിട്ട രൂപം കൊണ്ടു. അവയുടെ മുകളിലുള്ള വീടുകള്‍ പലതും അപകടാവസ്ഥയിലാണ്.ഇടിച്ചില്‍ ഭീഷണി മൂലം ചിലര്‍ മറ്റിടങ്ങളിലേക്കു താമസം മാറി.
മണ്ണിട്ട് നികത്തി ഓടകളും കലുങ്കുകളും അടഞ്ഞതോടെ മഴ വെള്ളം കൃഷിയിടങ്ങളിലൂടെ നിരന്നൊഴുകുന്നതായും പരാതിയുണ്ട്. മണ്ണു നീക്കിയ ഇടങ്ങളില്‍ സംരക്ഷണഭിത്തി നിര്‍മാണം പൂര്‍ത്തിയാകാന്‍ വൈകുന്നതു മൂലം ദേശീയപാതതന്നെ ചിലയിടങ്ങളില്‍ ഇടിച്ചില്‍ ഭീഷണിയിലാണ്. ഇതുമൂലം കല്ലാറിനും രണ്ടാം മൈലിനും ഇടയില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശക്തമായ മഴ തുടര്‍ന്നാല്‍ കൂടുതല്‍ ഇടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടാകുമോയെന്ന ആശങ്കയിലാണ് വാഹനയാത്രികര്‍.