കുരിശ് തകർക്കലും കർഷക പീഡനവും: മുഖ്യമന്ത്രിക്ക് ഭീമഹർജിയുമായി ജനങ്ങൾ
1563660
Friday, May 30, 2025 11:59 PM IST
തൊടുപുഴ: തൊമ്മൻകുത്ത് നാരങ്ങാനത്തെ കൈവശഭൂമിയിൽ സ്ഥാപിച്ച കുരിശ് തകർക്കുകയും കള്ളക്കേസ് എടുക്കുകയും ചെയ്ത വനംവകുപ്പ് നടപടിക്കെതിരേ 1750-ഓളം പേർ ഒപ്പിട്ട ഭീമഹർജി മുഖ്യമന്ത്രി പിണറായി വിജയന് അയച്ചുനൽകി. തൊമ്മൻകുത്ത് നിവാസികളാണ് ഭീമഹർജിയിൽ ഒപ്പിട്ടിരിക്കുന്നത്.
കർഷകരെ പീഡിപ്പിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ അടിയന്തരമായി നടപടിയെടുക്കണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേ സമയം കൈവശഭൂമിയിൽ കുരിശ് സ്ഥാപിച്ച സംഭവത്തിലും കുരിശ് തകർത്ത സ്ഥലത്തേക്ക് ദുഃഖവെള്ളിയാഴ്ച കുരിശിന്റെ വഴി നടത്തിയ സംഭവത്തിലും വൈദികർ ഉൾപ്പെടെയുള്ളവർക്കെതിരേ വനംവകുപ്പ് കേസെടുത്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്.
കോതമംഗലം രൂപത വികാരി ജനറാൾ മോണ്. വിൻസെന്റ് നെടുങ്ങാട്ട്, ചാൻസലർ ഫാ. ജോസ് കുളത്തൂർ, തൊമ്മൻകുത്ത് പള്ളിവികാരി ഫാ. ജയിംസ് ഐക്കരമറ്റം എന്നിവരടക്കമുള്ളവർക്കെതിരേയാണ് വനംവകുപ്പ് കേസെടുത്തത്.
വൈദികരടക്കമുള്ളവർക്കെതിരേ കേസെടുത്ത സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് കോതമംഗലം രൂപത.
പലവട്ടം ഡിഎഫ്ഒ അടക്കമുള്ളവരുമായി സമവായ ചർച്ച നടത്തുകയും പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പുനൽകിയിട്ടും വീണ്ടും കേസെടുക്കുകയാണുണ്ടായത്. വനംവകുപ്പധികൃതരുടെ ഗൂഢാലോചനയും രഹസ്യ അജണ്ട നടപ്പാക്കാനുള്ള നീക്കവുമാണ് ഇതിനു പിന്നിലെന്നാണ് ആക്ഷേപം ഉയരുന്നത്.
നേരത്തെ കേരള കോണ്ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എംപി സ്ഥലം സന്ദർശിച്ച് മടങ്ങിയതിന്റെ പിറ്റേന്ന് ഇവിടുത്തെ പ്രാർഥനാപീഠം എറിഞ്ഞുടച്ചതും രഹസ്യ നീക്കത്തിന്റെ ഭാഗമായാണെന്ന് അന്ന് ആക്ഷേപം ഉയർന്നിരുന്നു.
മുഖ്യമന്ത്രിക്കു ലഭിച്ച പരാതി സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി തൊടുപുഴ തഹസിൽദാർ നാരങ്ങാനത്തെ കുരിശ് പിഴുതസ്ഥലം നേരിട്ട് സന്ദർശിക്കുകയും ഇവിടം കൈവശഭൂമിയാണെന്ന് ഡെപ്യൂട്ടികളക്ടർ കെ.എം. ജോസുകുട്ടി മുന്പാകെ ഹിയറിംഗിനിടെ റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ സ്ഥലം വനഭൂമിയാണെന്ന നിലപാടിലായിരുന്നു വനംവകുപ്പ്.
ഇതേത്തുടർന്നു തർക്ക സ്ഥലത്ത് സംയുക്തപരിശോധന നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് കേസുമായി വനംവകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. ഈ നില തുടർന്നാൽ കൈയും കെട്ടി നോക്കിനിൽക്കാനാകില്ലെന്നും സമാനകർഷക സംഘടനകളുമായി ചേർന്ന് പ്രതിഷേധ സമരം സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിക്കാനാണ് തൊമ്മൻകുത്ത് ജാഗ്രതാസമിതി തീരുമാനിച്ചിരിക്കുന്നത്.