തൊടുപുഴ മേഖലയിൽ വ്യാപക നാശം
1563420
Thursday, May 29, 2025 11:50 PM IST
തൊടുപുഴ: കനത്ത മഴയിൽ തൊടുപുഴ, കുമ്മംകല്ല്, ഇടവെട്ടി മേഖലകളിലുണ്ടായത് വ്യാപക നാശം. ബുധനാഴ്ച വൈകുന്നേരം വീശിയടിച്ച കാറ്റിൽ നഗരത്തിൽ പലയിടത്തും മരങ്ങളും വൈദ്യുതി പോസ്റ്റുകളും മറിഞ്ഞു വീണു.
ഇതേത്തുടർന്ന് പ്രദേശത്തേക്കുള്ള ഗതാഗതം സ്തംഭിച്ചു. കൂറ്റൻ മരം റോഡിലേക്ക് മറിഞ്ഞുവീണാണ് പ്രദേശത്തെ ഗതാഗവും വൈദ്യുതിയുമടക്കം സ്തംഭിച്ചത്. 24 മണിക്കൂർ പിന്നിട്ടിട്ടും ഇതു വഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കാത്തത് യാത്രക്കാരെ ദുരിതത്തിലാക്കി. ഒടിഞ്ഞത് കൂറ്റൻമരമായതിനാൽ വൈദ്യുതി പോസ്റ്റുകളടക്കം തകർന്നു. ഗതാഗതവും വൈദ്യുതിയും പൂർണമായും രാത്രിയോടെ എല്ലാം പുനഃസ്ഥാപിക്കാനാണ് ശ്രമം നടത്തുന്നതെന്ന് അധികൃതർ പറഞ്ഞു. പ്രദേശത്തെ നിരവധി വീടുകളിലേക്കും മരം വീണ് നാശം സംഭവിച്ചിട്ടുണ്ട്.
കോടിക്കുളം ചെറുതോട്ടിൻകരയിൽ ഇന്നലെ വൈകുന്നേരം 5.45 ഓടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ വീണ് ഗതാഗതം തടസപ്പെടുകയും വൈദ്യുതി ബന്ധം തകരാറിലാകുകയും ചെയ്തു. കോടിക്കുളം, തട്ടക്കുഴ എന്നിവിടങ്ങളിലും മരം വീണ് ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സിന്റെയും പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ മരങ്ങൾ മുറിച്ചുനീക്കി. തട്ടക്കുഴ ശ്രീ മഹാദേവ ക്ഷേത്രത്തിലെ കൂറ്റൻ ആൽമരം ഇന്നലെയുണ്ടായ കാറ്റിൽ കടപുഴകി വീണു.