കരിമണ്ണൂരിലെ ഫ്ളാറ്റ് സമുച്ചയം: നടപടി വേണം-അപു ജോണ് ജോസഫ്
1563262
Thursday, May 29, 2025 6:43 AM IST
കരിമണ്ണൂർ: അപകടാവസ്ഥയിലായ വേനപ്പാറയിലെ ഫ്ളാറ്റ് സമുച്ചയം കേരള കോണ്ഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോണ് ജോസഫ് സന്ദർശിച്ചു. സംസ്ഥാന സർക്കാർ ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തുകയും 40-ഓളം ഭവനരഹിതർക്കായി ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ചുനൽകുകയും ചെയ്ത ഫ്ളാറ്റിന്റെ നിർമാണത്തിലെ അപാകതയാണ് തകർച്ചയ്ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രീ ഫാബ്രിക്കേഷൻ മെത്തഡോളജി സംവിധാനത്തിലൂടെയാണ് സമുച്ചയം നിർമിച്ചിരിക്കുന്നത്. ഒരു കുടുംബത്തിന് താമസിക്കാൻ നൽകിയിരിക്കുന്ന ഫ്ളാറ്റിന് 18 ലക്ഷം രൂപയോളം ചെലവായിട്ടുണ്ട്. ഏഴുകോടിയോളം ചെലവഴിച്ച് നിർമിച്ച സമുച്ചയം നിലവിൽ ആളുകൾക്ക് താമസിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ്.
കെട്ടിടത്തിന്റെ ഭിത്തികളടക്കം ജിപ്സം ബോർഡ് ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത് .മുകളിൽ വെള്ളം കെട്ടിനിൽക്കുന്നത് സമുച്ചയത്തിന്റെ തകർച്ചയ്ക്ക് കാരണമായിട്ടുണ്ട്. മുറികൾ തിരിക്കാൻ ഉപയോഗിക്കുന്ന ജിപ്സം ബോർഡുകൾ കെട്ടിടത്തിന്റെ പ്രധാനഘടനയിലാണ് ഉപയോഗിച്ചിരിക്കുന്നത്. വെള്ളം വീണാൽ നശിക്കുന്ന നിർമാണസാമഗ്രികൾ ഉപയോഗിച്ച് കെട്ടിടം നിർമിച്ചതും മഴവെള്ളം സുഗമമായി ഒഴുകിപ്പോകാനുമുള്ള സാഹചര്യം ഒരുക്കാത്തതുമാണ് കെട്ടിടത്തിന്റെ തകർച്ചയ്ക്കും ശോചനീയാവസ്ഥയ്ക്കും കാരണമെന്നും അദ്ദേഹം പറഞ്ഞു .
എത്രയും വേഗം പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണമെന്നും നിർമാണത്തിൽ വന്നിട്ടുള്ള വീഴ്ചകളും അഴിമതി നടന്നിട്ടുണ്ടെങ്കിൽ അതും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കരിമണ്ണൂർ മണ്ഡലം പ്രസിഡന്റ് പോൾ കുഴിപ്പിള്ളിൽ, പഞ്ചായത്തംഗങ്ങളായ ബൈജു വറവുങ്കൽ, ജീസ് ആയത്തുപാടം, ടെസി വിൽസൻ, ഷേർലി സെബാസ്റ്റ്യൻ, എ.എൻ.ദിലീപ് കുമാർ, വിപിൻ അഗസ്റ്റിൻ, വി.എ. സക്കീർ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.