മഴക്കെടുതി: ജില്ലയിൽ 148 വീടുകൾക്ക് നാശനഷ്ടം
1563889
Sunday, June 1, 2025 12:13 AM IST
ഇടുക്കി: കനത്ത മഴയെ തുടർന്ന് ജില്ലയിൽ 148 വീടുകൾക്ക് നാശനഷ്ടം. 138 വീടുകൾ ഭാഗികമായും 10 വീടുകൾ പൂർണമായും തകർന്നു.
ഇടുക്കി താലൂക്കിൽ 55 വീടുകളാണ് തകർന്നത്. 52 വീടുകൾ ഭാഗികമായും മൂന്ന് വീടുകൾ പൂർണമായും തകർന്നു. തൊടുപുഴ താലൂക്കിൽ 29 വീടുകൾക്ക് നാശനഷ്ടമുണ്ടായി. 25 വീടുകൾ ഭാഗികമായും നാലു വീടുകൾ പൂർണമായും തകർന്നു. ദേവികുളം താലൂക്കിൽ 26 വീടുകൾ ഭാഗികമായും രണ്ടു വീടുകൾ പൂർണമായും തകർന്നു. ഉടുന്പൻചോലയിൽ 25 വീടുകൾക്ക് നാശനഷ്ടമുണ്ടായി. ഒരു വീട് പൂർണമായും തകർന്നു. പീരുമേട് താലൂക്കിൽ 11 വീടുകൾക്ക് ഭാഗിക നാശനഷ്ടമുണ്ടായി. ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 14 വീടുകളാണ് കനത്ത മഴയിൽ തകർന്നത്.
കനത്ത മഴയിൽ ജില്ലയിൽ 5.48 കോടി രൂപയുടെ കൃഷിനാശമാണ് ഉണ്ടായതായാണ് പ്രാഥമിക കണക്കുകൾ. 350.8 ഹെക്ടറിലായി 3218 കർഷകരുടെ കാർഷിക വിളകൾ ഇതിനോടകം നശിച്ചു.
ജില്ലയിൽ 14 ദുരിതാശ്വാസ ക്യാന്പുകളാണ് തുറന്നിരിക്കുന്നത്. ഇടുക്കി താലൂക്കിൽ ഏഴ് ക്യാന്പുകളും ദേവികുളം താലൂക്കിൽ അഞ്ച് ക്യാന്പുകളും ഉടുന്പൻചോല താലൂക്കിൽ രണ്ട് ക്യാന്പുകളുമാണ് തുറന്നിരിക്കുന്നത്.
78 കുടുംബങ്ങളിലെ 240 അംഗങ്ങൾ ഈ ക്യാന്പുകളിലുണ്ട്. രണ്ടു ദിവസമായി ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞിരിക്കുകയാണ്. ഒറ്റപ്പെട്ട മഴയാണ് പലയിടങ്ങളിലും ലഭിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 35.34 മില്ലി മീറ്റർ മഴയാണ് ജില്ലയിൽ പെയ്തത്.
ഉടുന്പൻചോല - 6.2, ദേവികുളം - 24.4, പീരുമേട്- 88.1, ഇടുക്കി- 24.2 തൊടുപുഴ-33.6 എന്നിങ്ങനെയാണ് ഓരോ താലൂക്കിലും പെയ്ത മഴയുടെ കണക്ക്. ഇടുക്കി ഡാമിൽ 2344.22 അടിയും മുല്ലപ്പെരിയാറിൽ 130.05 അടിയുമാണ് ജലനിരപ്പ്.