ചരിത്രത്തിൽ ഇടംപിടിച്ച് മാട്ടുപ്പെട്ടി ഫാം
1564136
Sunday, June 1, 2025 11:20 PM IST
പ്രതിസന്ധികളിലും ക്ഷീരവിപ്ലവത്തിന്റെ ഓർമകളുമായി മൂന്നാർ
മൂന്നാർ: വീണ്ടുമൊരു ക്ഷീരദിനംകൂടി എത്തിയെങ്കിലും പ്രതിസന്ധികളിൽപെട്ട് ക്ഷീരമേഖലയിൽനിന്നു പിൻവാങ്ങി മൂന്നാറിലെ കർഷകർ. കടുവയും പുലിയുമെല്ലാം കന്നുകാലികളെ കൊന്നൊടുക്കുന്നത് പതിവായതോടെ നിരവധി പേരാണ് മൂന്നാറിൽ ഒരു പതിറ്റാണ്ടിനിടയിൽ ക്ഷീരമേഖലയിൽ നിന്നും പിൻവാങ്ങിയത്.
കഴിഞ്ഞ രണ്ടു മൂന്നു വർഷത്തിനിടയിൽ മുന്നൂറോളം കന്നുകാലികളാണ് വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വീടിനു സമീപത്തെ തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുക്കളെ പോലും വന്യജീവികൾ കൊന്നതോടെ വേദനയോടെയാണ് അധികവരുമാനമെന്ന രീതിയിൽ കണ്ടിരുന്ന ഈ രംഗത്തു നിന്നു തൊഴിലാളികൾ പിൻവാങ്ങിയത്.
എങ്കിലും ലോക ക്ഷീര ദിനത്തിൽ മൂന്നാറിനും ഓർക്കാനുണ്ട് അരനൂറ്റാണ്ടിലധികം പ്രായമുള്ള പാൽനിറമുള്ള ധവള വിപ്ലവത്തിന്റെ കഥ. പാൽ ഉത്പാദന രംഗത്ത് കേരളത്തെ മുന്നിലെത്തിക്കുവാൻ കാരണമായതിന്റെ ഉറവിടമായതും തെക്കിന്റെ കാഷ്മീരായ മൂന്നാറിൽ നിന്നായിരുന്നു.
അതും സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട മാട്ടുപ്പെട്ടിയിൽ. കന്നുകാലി വർഗോദ്ധാരണത്തിന്റെ ഉറവിടവും മാട്ടുപ്പെട്ടിയായിരുന്നു. ഇൻഡോ സ്വിസ്പ്രോജക്ട് ആയിരുന്നു ഇതിനു കാരണമായത്. സ്വിസ് സർക്കാരിന്റെ സഹായത്തോടെ കേരള സർക്കാർ ആണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്. 1963ൽ ആയിരുന്നു ഇത്. പിന്നീട് പിറന്നത് ചരിത്രമായിരുന്നു.
കേരളത്തിന്റെ പാൽ ഉത്പാദനത്തിൽ നിർണായകമായ മുന്നേറ്റം നടത്താൻ കാരണമായ സുനന്ദിനി എന്ന സങ്കരയിനം പശുക്കളെ വികസിപ്പിച്ചത് മാട്ടുപ്പെട്ടിയിൽ നിന്നായിരുന്നു. നാടൻ പശുക്കളിൽനിന്നു ശരാശരി 300 കിലോ പാൽ ലഭിച്ചയിടത്ത് മാട്ടുപ്പെട്ടിയിൽ വികസിപ്പിച്ച സുനന്ദിനി പശുക്കളിലൂടെ ആദ്യ കറവയിൽ തന്നെ 1400 കിലോ ആയി ഉയർന്നു. നിലവിൽ അത് 3,600 കിലോയിൽ എത്തി നിൽക്കുന്നു.
മാട്ടുപ്പെട്ടിയിൽ ഇതിനായി 500 ഏക്കൽ നൽകാമെന്ന് അറിയിച്ചതോടെയാണ് സ്വിസ് സർക്കാർ പദ്ധതി ഏറ്റെടുത്തത്. 1964ൽ ബ്രൗണ് സ്വിസ് ഇനത്തിൽപ്പെട്ട കാളകളുടെ ശീതീകരിച്ച ബീജം ഇറക്കുമതി ചെയ്തതോടെ ഗവേഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സങ്കരയിനം ബീജം ഗാഢ ശീതീകരണിയിലാക്കി ദീർഘനാൾ സൂക്ഷിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തി. രണ്ടായിരത്തോളം കർഷകരാണ് ഇതിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഈ രംഗത്തേക്കു കടന്നുവന്നത്.
1972ൽ സംസ്ഥാന സർക്കാറിന്റെ പ്രത്യേക തൊഴിൽദാന പദ്ധതി പ്രകാരം 1,000 പഞ്ചായത്തുകളിൽ ഇൻസേമിനേറ്റർമാരെ നിയമിച്ചു. ഇതേ തുടർന്നാണ് ഇൻഡോ സ്വിസ് പദ്ധതിയിൽ പിറവിയെടുത്ത് സുനന്ദിനി സംസ്ഥാനമാകെ എത്തിയത്. കേരള കന്നുകാലി വികസന ബോർഡിന്റെ മാനേജിംഗ് ഡയറക്ടർ ആയി വിരമിച്ച ഡോ.സി.ടി. ചാക്കോയുടെ വാക്കുകളിലുണ്ട് ഈ പദ്ധതിയുടെ പ്രാധാന്യം. ലോകത്തെ തന്നെ ഏറ്റവും മികച്ച പദ്ധതികളിൽ ഒന്നാണിത്. പദ്ധതിയുടെ കാലാവധി അവസാനിച്ചതോടെ ഇപ്പോൾ നടത്തിപ്പു നിർവഹണവും കേരള കന്നുകാലി വികസന ബോർഡിന്റെ കീഴിലാണ്. ലോകപ്രശസ്ത വാസ്തുശില്പിയായ ലാറി ബേക്കർ രൂപകൽപ്പന ചെയ്ത കെട്ടിടങ്ങളാണ് ഇവിടെയുള്ളത്.