തിരിച്ചടിയായി കാലവർഷം; പ്രതീക്ഷ വിടാതെ ടൂറിസം മേഖല
1564132
Sunday, June 1, 2025 11:20 PM IST
തൊടുപുഴ: കാലവർഷം ശക്തിപ്പെട്ടതിനെ തുടർന്ന് അടച്ച വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇന്നലെ വീണ്ടും തുറന്നു. പ്രതീക്ഷിച്ചതിലും നേരത്തെയെത്തിയ കാലവർഷം ജില്ലയിലെ വിനോദ സഞ്ചാര മേഖലയെ വലിയ തോതിൽ പ്രതികൂലമായി ബാധിച്ചിരുന്നു.
മേയിൽ ജില്ലയിലേക്ക് വിനോദസഞ്ചാരികളുടെ വൻ ഒഴുക്കാണ് ഉണ്ടായത്. ഇത്തരത്തിൽ ടൂറിസം മേഖലയിൽ വലിയ ഉണർവു പ്രകടമായിരുന്ന സമയത്താണ് അപ്രതീക്ഷിതമായി കാലവർഷം എത്തിയത്. കഴിഞ്ഞ വർഷം നേടിയതിനെക്കാൾ മെച്ചപ്പെട്ട വരുമാനവും ഈ വർഷം നേടാനായതിന്റെ ആഹ്ലാദത്തിലായിരുന്നു ടൂറിസം മേഖലയുമായ ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ.
ഏതാനും ദിവസം മുന്പ് കാലവർഷം ശക്തമായതോടെ കഴിഞ്ഞ 24ന് ജില്ലയിൽ വിനോദ സഞ്ചാരത്തിനും വിവിധ പ്രവർത്തനങ്ങൾക്കും ജില്ലാ ഭരണകൂടം നിയന്ത്രണമേർപ്പെടുത്തി. മഴ ശക്തിപ്പെട്ടതോടെ 29നു മുഴുവൻ ടൂറിസം പ്രവർത്തനങ്ങൾക്കും നിരോധനം ഏർപ്പെടുത്തി. ഇതോടെ ഹോട്ടലുകളിലും റിസോർട്ടുകളിലും മുറികളും മറ്റും ബുക്ക് ചെയ്തിരുന്നവർ ഇത് റദ്ദാക്കുന്ന സ്ഥിതിയായി. ഇന്നലെ മുതൽ മഴയുടെ ശക്തി കുറഞ്ഞതോടെയാണ് വീണ്ടും ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ അനുമതി നൽകിയത്.
കഴിഞ്ഞ മാസം ആദ്യ അഞ്ചു ദിവസങ്ങളിലായി ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിലിന്റെ കണക്കു പ്രകാരം ജില്ലയിൽ 1,18,234 പേരാണു വിവിധ ടൂറിസം കേന്ദ്രങ്ങളിലായി സന്ദർശനത്തിനായി എത്തിയത്. എന്നാൽ ശക്തമായ മഴ ആരംഭിച്ച് ടൂറിസം നിരോധിക്കുന്നതിനു മുന്പുള്ള അഞ്ചു ദിവസങ്ങളിൽ എത്തിയത് 42,821 പേർ മാത്രമാണ്. ഡിടിപിസിയുടെ കണക്കു പ്രകാരം കഴിഞ്ഞ മാസം 28 വരെ 5,45,784 പേരാണു ജില്ലയിലെത്തിയത്.
2024 മേയ് മാസത്തിൽ എത്തിയതിനേക്കാൾ 65,033 പേർ ഈ മേയിൽ ജില്ലയിലെ ടൂറിസം മേഖലകളിലെത്തി. മഴ പ്രതികൂലമായി ബാധിക്കാതിരുന്നെങ്കിൽ കഴിഞ്ഞ മാസം മാത്രം ആറു ലക്ഷത്തിലധികം സഞ്ചാരികൾ ഇടുക്കി സന്ദർശിക്കുമായിരുന്നെന്ന് ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ് പറഞ്ഞു. മഴയുടെ ശക്തി കുറഞ്ഞതോടെ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ വീണ്ടും സജീവമാകുമെന്നാണ് പ്രതീക്ഷ.