വിദ്യാലയങ്ങളെ ലഹരി മുക്തമാക്കാൻ കാന്പസ് ബീറ്റ്സ്
1564365
Monday, June 2, 2025 10:57 PM IST
തൊടുപുഴ: ജില്ലയിലെ വിദ്യാർഥികൾക്കിടയിൽ ലഹരിക്കെതിരേയുള്ള ബോധവത്കരണം നടത്തുന്നതോടൊപ്പം മയക്കുമരുന്നുകളുടെ ലഭ്യത തടയുക എന്ന ലക്ഷത്തോടെ കാന്പസ് ബീറ്റ്സ് ആന്റി നാർക്കോട്ടിക് പദ്ധതിയുമായി ജില്ലാ പോലീസ്. സ്കൂൾ അധികൃതർ, പിടിഎ, രക്ഷിതാക്കൾ, പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
എല്ലാ സ്കൂൾ അധികൃതർക്കും ഇതു സംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ലയിലെ എല്ലാ കോളജ് അധികൃതരുടെയും ഹോസ്റ്റൽ നടത്തിപ്പുകാരുടെയും യോഗം ഉടൻ വിളിക്കുമെന്നും ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് അറിയിച്ചു. കോളജുകളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ചും ആന്റി റാഗിംഗ് സെല്ലുകൾ രൂപീകരിക്കുന്നത് സംബന്ധിച്ചും നടപടി സ്വീകരിക്കും.
ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സ്കൂളുകളിലും ഓരോ പോലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഇവർ സ്കൂളുകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ച് മേലുദ്യോഗസ്ഥരുടെ നിർദേശാനുസരണം പ്രശ്ന പരിഹാരത്തിനാവശ്യമായ പോലീസ് സഹായം ഉറപ്പുവരുത്തും. സ്കൂളുകളിൽ നിലവിലുള്ള സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കി വിദ്യാലയങ്ങളിലെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുക, സ്കൂൾ പരിസരങ്ങളിൽ മയക്കുമരുന്നുകളുടെ ലഭ്യത ഒഴിവാക്കുക, ഗതാഗത ക്രമീകരണം ഉറപ്പുവരുത്തുക എന്നിവയാണ് കാന്പസ് ബീറ്റ്സിന്റെ ലക്ഷ്യം.
കൂടാതെ വിദ്യാഭ്യാസം, എക്സൈസ്, മോട്ടോർ വാഹന വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, പൊതുപ്രവർത്തകർ എന്നിവരുടെയും സഹകരണത്തോടെ ലഹരിക്കെതിരേ പോരാടുക എന്നതും കാന്പസ് ബീറ്റ്സിന്റെ രൂപീകരണ ലക്ഷ്യമാണ്.
കാന്പസ് ബീറ്റ്സിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനുതന്നെയായിരിക്കും അതതു സ്കൂളുകളിലെ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ചുമതലയും. കുട്ടികൾ ലഹരി ഉപയോഗിക്കുന്നതായോ മറ്റെന്തെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതായോ ശ്രദ്ധയിൽപ്പെട്ടാൽ അക്കാര്യം പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കും. കുട്ടികൾക്ക് കൗണ്സിലിംഗ് നൽകുന്നതിനും ആവശ്യമെങ്കിൽ തുടർ ചികിത്സയ്ക്കുമുള്ള നടപടിയും സ്വീകരിക്കും.
പരാതിപ്പെട്ടികൾ
സ്ഥാപിക്കും
പുതിയ അധ്യയന വർഷത്തിൽ ജില്ലയിലെ എല്ലാ സ്കൂളുകളിലും പരാതിപ്പെട്ടികൾ സ്ഥാപിക്കും. എല്ലാ മാസവും സ്കൂൾ അധ്യാപകരുടെ സാന്നിധ്യത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസറോ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പെട്ടി തുറന്നു പരിശോധിച്ച് പരാതികളിൽ നടപടി സ്വീകരിക്കും.
സ്കൂൾ തുറക്കുന്ന സമയത്ത് ആഴ്ചയിൽ ഒരിക്കൽ വീതവും പിന്നീട് മൂന്നു മാസങ്ങൾക്ക് ശേഷം മാസത്തിൽ ഒരു തവണ വീതവും പരാതികൾ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കും. വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. സ്കൂളിൽ പരിഹരിക്കേണ്ട പരാതികൾ അവിടെ പരിഹരിക്കും. ഗൗരവമായ പരാതികളിൽ നിയമനടപടി സ്വീകരിക്കും. മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ടവ അവർക്കു കൈമാറും.
പരിസരത്ത് ലഹരി ഉപയോഗ സാധ്യതയുള്ളതായി വ്യക്തമായ 25 ഓളം സ്കൂളുകളെ ഹോട്ട് സ്പോട്ടായി കണക്കാക്കി പ്രത്യേക നിരീക്ഷണം നടത്തി വരുന്നുണ്ട്.
കാന്പസ് ബീറ്റ്സ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ സ്കൂളുകളിലും കോളജുകളിലും രക്ഷാകർത്താക്കളെക്കൂടി ഉൾപ്പെടുത്തി ബോധവത്കരണ ക്ലാസുകൾ നടത്തും. ഇതിനായി എല്ലാ സബ് ഡിവിഷനുകളിലും സർവീസിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തി ക്ലാസ് എടുക്കുന്നവരുടെ പാനൽ തയാറാക്കി. കൂടാതെ എല്ലാ സ്കൂളുകളിലും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുന്നതിനും നിർദേശം നൽകിയിട്ടുണ്ട്.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ 26ന് എല്ലാ വിദ്യാലയങ്ങളിലും പരിപാടികൾ സംഘടിപ്പിക്കും.