തൊമ്മൻകുത്ത് കുരിശ് വിവാദം; റേഞ്ച് ഓഫീസറെ സ്ഥലംമാറ്റിയത് സ്വാഗതാർഹം: കോതമംഗലം രൂപത ജാഗ്രതാസമിതി
1564633
Tuesday, June 3, 2025 11:29 PM IST
കോതമംഗലം: തൊമ്മൻകുത്തിൽ റവന്യു ഭൂമിയിൽ നിലനിന്ന കുരിശ് പിഴുതുമാറ്റി അനാവശ്യ വിവാദം സൃഷ്ടിക്കുകയും കള്ളക്കേസുകൾ എടുത്ത് ജനങ്ങളിൽ ഭീതി പരത്തുകയും ചെയ്ത റേഞ്ച് ഓഫീസറെ സ്ഥലം മാറ്റിയ സർക്കാർ നടപടി സ്വാഗതാർഹമെന്ന് കോതമംഗലം രൂപത ജാഗ്രതാ സമിതി.
വിശ്വാസികൾക്ക് വേദനയുണ്ടാക്കുന്നതും സാധാരണക്കാരുടെ അവകാശങ്ങൾ ഹനിക്കുന്നതുമായ തെറ്റായ നിലപാടിനെതിരേ നടപടിയെടുത്തത് ജനാധിപത്യപരമാണ്. കർഷകരുടെയും സാധാരണക്കാരുടെയുംമേൽ കടന്നുകയറുകയും അവരുടെ ന്യായമായ അവകാശങ്ങൾ പോലും നിഷേധിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്ന വനപാലകർക്കും വനംവകുപ്പിനുമുള്ള താക്കീതായി ഈ സ്ഥലംമാറ്റം കാണുന്നു.
എന്നാൽ കേവലം ഒരു സ്ഥലംമാറ്റം കൊണ്ട് അടിസ്ഥാനപരമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ലെന്ന വസ്തുത നിലനിൽക്കുകയാണ്. ഒരു റേഞ്ച് ഓഫീസർ വ്യക്തിപരമായി എടുത്ത തീരുമാനപ്രകാരമാണ് കുരിശു പിഴുതു മാറ്റിയതെന്ന് ഇപ്പോഴത്തെ സാഹചര്യത്തിൽ വിശ്വസിക്കാനാവില്ല. ഈ സ്ഥാനത്തേക്ക് ഇനി വരുന്ന റേഞ്ച് ഓഫീസറുടെയും വനംവകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരുടെയും തുടർന്നുള്ള നിലപാടും സമീപനവും എന്താണെന്ന് വ്യക്തമായെങ്കിൽമാത്രമേ ഇതേക്കുറിച്ച് കൂടുതൽ പ്രതികരിക്കാനാകൂ.
വനംവകുപ്പിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ജനദ്രോഹകരവും നിഷേധാത്മകവമായ സമീപനങ്ങൾ ശാശ്വതമായി അവസാനിപ്പിക്കാനുള്ള നടപടിയാണ് ഉണ്ടാകേണ്ടത്. റവന്യു, വനം വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തി അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകാൻ അടിയന്തര നടപടി സ്വീകരിക്കണം. മലയോരമേഖലയിലെ കർഷക പ്രശ്നങ്ങൾക്കുള്ള അടിസ്ഥാനപരമായ ഏക പരിഹാരമാർഗം ഇതാണ്.
സാധാരണക്കാരായ മലയോര കർഷകരുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടാക്കുന്നതും, ഒരു വിഭാഗത്തെ മാത്രം തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നതും കള്ളക്കേസുകളിൽ കുടുക്കുന്നതുമായ ശൈലി ആവർത്തിക്കാൻ പാടില്ല.
കുരിശുവിവാദവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ഒരു സ്ഥലംമാറ്റ നടപടിയിൽ ഒതുക്കാതെ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം അധികൃതർ കാണണമെന്ന് ജാഗ്രതാ സമിതി ആവശ്യപ്പെട്ടു.