ശബരിപാത: റെയിൽവേ ഭൂപടത്തിൽ ഇടുക്കിയും ഇടംപിടിക്കും
1565002
Thursday, June 5, 2025 6:11 AM IST
തൊടുപുഴ: അങ്കമാലി-ശബരിപാതയുടെ നിർമാണത്തിന് കേന്ദ്രസർക്കാർ പച്ചക്കൊടി കാണിച്ചതോടെ പ്രതീക്ഷയുടെ ചൂളം വിളിക്കായി കാതോർത്ത് ഇടുക്കി ജില്ലയും. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയെ തുടർന്നാണ് ശബരിപാത യാഥാർഥ്യമാക്കുന്നതിനുള്ള അനുകൂല സാഹചര്യം ഒരുങ്ങിയത്.
ജൂലൈയിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കുമെന്നാണ് നിലവിൽ ലഭിച്ചിരിക്കുന്ന വിവരം.111 കിലോമീറ്റർ ദൂരമുള്ള പാതയിൽ ഏഴുകിലോമീറ്റർ ട്രാക്കും കാലടി സ്റ്റേഷനും പെരിയാറിനു കുറുകെ പാലവും നേരത്തേ നിർമിച്ചിരുന്നു. 70 കിലോമീറ്റർ ഭാഗത്തെ സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികളാണ് ഇനി പൂർത്തിയാകാനുള്ളത്.
1997-98ൽ മുൻ പ്രധാനമന്ത്രി എ.ബി.വാജ്പേയ് സർക്കാർ പ്രഖ്യാപിച്ചതാണ് പദ്ധതി. പാത കടന്നുപോകുന്ന സ്ഥലങ്ങൾ കല്ലിട്ട് തിരിച്ചെങ്കിലും ഭൂ ഉടമകൾക്ക് നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കാൻ ഇതുവരെ കഴിഞ്ഞിരുന്നില്ല. ഇതുമൂലം പതിറ്റാണ്ടുകളായി സ്ഥലംവിട്ടുനൽകിയവർ കടുത്ത ദുരിതത്തിലായിരുന്നു. ഭൂമി ക്രയവിക്രയം നടത്താനോ കൃഷിയിറക്കാനോ ബാങ്കിൽ നിന്നു സ്ഥലം ഈടുവച്ച് വായ്പയെടുക്കാനൊ കഴിയാത്ത സങ്കീർണമായ സാഹചര്യമാണ് നിലനിന്നിരുന്നത്. പാതപൂർത്തീകരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പറയുന്നതല്ലാതെ ഇതുസംബന്ധിച്ച ഫയൽ എങ്ങുമെത്താത്ത സാഹചര്യമായിരുന്നു.
പാത കടന്നുപോകുന്ന എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ എംഎൽഎമാർ, എംപിമാർ എന്നിവർ ശബരിപാതയുടെ പൂർത്തീകരണത്തിനായി നിരവധി തവണ നിവേദനം നൽകിയിരുന്നെങ്കിലും ഇതു സംബന്ധിച്ചുള്ള നടപടികൾ വൈകുന്ന സ്ഥിതിയായിരുന്നു. പാതയുടെ നിർമാണചെലവ് പങ്കുവയ്ക്കുന്നതു സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുളള തർക്കമായിരുന്നു പ്രധാനതടസമായി മാറിയത്. അങ്കമാലി മുതൽ രാമപുരം വരെയുള്ള 70 കിലോമീറ്റർ നിർമാണത്തിന് 2,128 കോടിയുടെ എസ്റ്റിമേറ്റാണ് നേരത്തെ സമർപ്പിച്ചിരുന്നത്.
സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള ആവശ്യമായി വരുന്ന പുതുക്കിയ എസ്റ്റിമേറ്റും ആദ്യം തയാറാക്കിയിരുന്ന എസ്റ്റിമേറ്റിലെ ഏറ്റക്കുറച്ചിലുകളും ഉൾപ്പെടെയാണ് സമർപ്പിച്ചിട്ടുള്ളത്. ഒടുവിൽ പദ്ധതിയുടെ ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കാമെന്നു സമ്മതിക്കുകയും പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തുന്ന പ്രഗതി പ്ലാറ്റ്ഫോമിൽ ശബരിപാത ഇടംപിടിക്കുകയും ചെയ്തു. പിന്നീട് കേരള റെയിൽ ഡവലപ്മെന്റ് കോർപ്പറേഷൻ പുതുക്കിയ 3810 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കി നൽകി. മഹാരാഷ്ട്രയിൽ നടപ്പാക്കിയ ത്രികക്ഷി കരാറിന്റെ മാതൃക പിന്തുടരാമെന്ന് കേന്ദ്രസർക്കാർ നിർദേശം വച്ചെങ്കിലും സംസ്ഥാന സർക്കാർ ഇതംഗീകരിക്കാൻ തയാറായില്ല. ഇതും നിർമാണം വൈകാൻ കാരണമായി.