വഴിയോര മത്സ്യവ്യാപാരം: പൊറുതിമുട്ടി ജനങ്ങൾ
1564986
Thursday, June 5, 2025 6:10 AM IST
മുട്ടം: ടൗണിലെ നടപ്പാതയിലും വ്യാപാരസ്ഥാപനങ്ങളോടും ചേർന്ന് നടത്തിവരുന്ന വഴിയോര മൽസ്യവ്യാപാരം ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ബസ് സ്റ്റാന്‍ഡിനുള്ളിൽ മൂന്നുവർഷം മുന്‍പ് മത്സ്യമാർക്കറ്റ് നിർമിക്കുകയും ലേലനടപടികൾ പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇവിടെ മൽസ്യവ്യാപാരം നടത്താൻ തയാറാകുന്നില്ല. മൽസ്യഫെഡിന്റെ ഒരു സ്റ്റാൾ മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്.
മത്സ്യമാർക്കറ്റ് നിർമിച്ചിട്ടും ഇവിടേക്ക് മൽസ്യവ്യാപാരം മാറ്റാൻ പഞ്ചായത്തോ ആരോഗ്യവകുപ്പ് അധികൃതരോ നടപടി സ്വീകരിക്കുന്നില്ല. വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള വഴിയടച്ചും സ്കൂൾ കുട്ടികൾക്ക് നടന്നുപോകാൻ ബുദ്ധിമുട്ട് സൃഷ്ടിച്ചുമാണ് വഴിയോര കച്ചവടം നടത്തുന്നത്. വഴിയോര കച്ചവടം നിരോധിച്ച് പഞ്ചായത്ത് സെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും അതെല്ലാം കാറ്റിൽപറത്തിയാണ് കച്ചവടം.
അംഗീകൃത ലൈസൻസുള്ള കടകളിൽനിന്നു പ്ലാസ്റ്റിക്കും മറ്റും പിടിച്ചെടുത്ത് പിഴയീടാക്കുന്ന അധികൃതർ വഴിയോരക്കച്ചവടക്കാരെ കണ്ടില്ലെന്നു നടിക്കുകയാണ്. ആരോഗ്യവകുപ്പോ പഞ്ചായത്തോ ഇത്തരം കടകളിൽ പരിശോധന നടത്താറുമില്ല. വഴിയോര കച്ചവടം നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കുമെന്ന് വ്യാപാരിവ്യവസായി ഏകോപന സമിതി മുട്ടം യൂണിറ്റ് ഭാരവാഹികൾ മുന്നറിയിപ്പു നൽകി.