നെടുങ്കണ്ടം പഞ്ചായത്തില്‍ പ്രസിഡന്റ് അവധിയില്‍, സെക്രട്ടറിയും ഇല്ല; പഞ്ചായത്തിന്റെ പ്രവര്‍ത്തനം താളംതെറ്റി
1564999
Thursday, June 5, 2025 6:11 AM IST
നെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് അവധിയില്‍ പ്രവേശിച്ചതോടെ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയതായി കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. പ്രസിഡന്റ് പ്രിമി ലാലിച്ചന്‍ ഒരു മാസത്തെ അവധിയെടുത്തിരിക്കുകയാണ്. എല്‍ഡിഎഫ് പഞ്ചായത്ത് മെം ബര്മാര്ക്കിടയിലും സ്വന്തം പാര്‍ട്ടിയിലും ചേരിപ്പോര് രൂക്ഷമായതോടെ മനംമടുത്താണ് പ്രസിഡന്റ് അവധിയില്‍ പ്രവേശിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു.
എല്‍ഡിഎഫിലെ ഭിന്നത പഞ്ചായത്ത് കമ്മിറ്റികളില്‍ പ്രകടമായിരുന്നു. മെയിന്റനന്‍സ് ഫണ്ട് പ്രസിഡന്റിന്റെ പാര്‍ട്ടിയിലെ നാലു മെംബര്‍മാര്‍ക്കു മാത്രം വീതിച്ചുനല്‍കിയത് എല്‍ഡിഎഫില്‍ത്തന്നെ വലിയ ഭിന്നതയ്ക്കു കാരണമായിരുന്നു. ഇതുസംബന്ധിച്ച് യുഡിഎഫ് നല്കിയ പരാതിയില്‍ ഡിപിസിയിലെ അന്വേഷണ സംഘം പഞ്ചായത്തിലെത്തി അന്വേഷണം നടത്തുകയും മിനിട്സ് രണ്ടാമത് എഴുതിച്ചേര്‍ത്തതാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
പദ്ധതിയുമായി ബന്ധപ്പെട്ട് രേഖകള്‍ ശരിയായ രീതിയില്‍ സമര്‍പ്പിക്കാത്തതിനാല്‍ ഡിപിസിയില്നിന്ന് അംഗീകാരം ലഭിച്ചിട്ടില്ല. ഇതു പരിഹരിച്ച് പദ്ധതികള്‍ക്ക് അംഗീകാരം വാങ്ങേണ്ട സമയത്താണ് പ്രസിഡന്റ് അവധിയെടുത്തിരിക്കുന്നത്. നിലവില്‍ സെക്രട്ടറിയും ഇല്ലാതെയായതോടെ നാഥനില്ലാക്കളരിയായി പഞ്ചായത്ത് മാറി.
വാര്‍ഡുകളില്‍ നടത്തേണ്ട വികസനപ്രവര്‍ത്തനങ്ങള്‍ മുടങ്ങുകയും കാലതാമസം വരികയും ചെയ്തിട്ടുണ്ട്. ടൗണ്‍ മേഖലയിലെ വഴിവിളക്കുകള്‍ മാസങ്ങളായി പ്രവര്‍ത്തന രഹിതമാണ്. തൊഴിലുറപ്പിലെ മെറ്റീരിയല്‍ വര്‍ക്കുകള്‍ രണ്ടു വര്‍ഷമായി നിലച്ചിരിക്കുകയാണ്. ഈ ഭരണസമിതി എത്തിയതിനു ശേഷം ട്രാഫിക് കമ്മിറ്റി വിളിച്ചുചേര്ക്കാത്തതുമൂലം അപകടങ്ങള്‍ നിത്യസംഭവമാണ്. മഴക്കാലവുമായി ബന്ധപ്പെട്ട യാതൊരു മുന്നൊരുക്കങ്ങളും പഞ്ചായത്തില്‍ നടത്തിയിട്ടില്ല. മഴക്കെടുതിയില്‍ തകര്‍ന്ന വീടുകള്‍ സന്ദര്‍ശിക്കാന്‍ പോലും പ്രസിഡന്റ് തയാറായില്ല.
ഈ ഭരണസമിതിയില്‍ മൂന്ന് പ്രസിഡന്റുമാരും മൂന്ന് വൈസ് പ്രസിഡന്റുമാരുമാണ് മാറിമാറി അധികാരമേറ്റത്. മാറിമാറി വന്ന ഭരണാധികാരികള്‍ യാതൊരു വികസനപ്രവര്‍ത്തനങ്ങളും നടത്തിയില്ല. പഞ്ചായത്തിന്റെ വികസനപ്രവര്‍ത്തനങ്ങളും ദൈനംദിന പ്രവര്‍ത്തനങ്ങളും ഇതുപോലെ മോശമാക്കിയ ഒരു ഭരണസമിതി നെടുങ്കണ്ടം പഞ്ചായത്തില്‍ ഉണ്ടായിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും എം.എസ്. മഹേശ്വരന്, കെ.ആർ. രാമചന്ദ്രന്, രാജേഷ് ജോസഫ്, ഷിഹാബുദീന്‍ ഈട്ടിക്കല്‍ എന്നിവര്‍ അറിയിച്ചു.