പന്പ്ഹൗസ് നിർമാണം: വീടുകൾ അപകട ഭീഷണിയിലെന്ന്
1564376
Monday, June 2, 2025 10:57 PM IST
മുട്ടം: രാമപുരം, കടനാട്, മേലുകാവ് പ്രദേശങ്ങളിലേക്ക് ശുദ്ധജലം എത്തിക്കുന്നതിനായി ആരംഭിച്ച ബൂസ്റ്റർപന്പ് ഹൗസിന്റെ നിർമാണവുമായി ബന്ധപ്പെട്ട് എള്ളുന്പുറം കൊടകല്ല് പ്രദേശത്തെ പത്തോളം വീടുകൾ അപകടഭീഷണിയിലാണെന്ന പരാതി ഉയരുന്നു.
റോഡിനോട് ചേർന്നാണ് പന്പ് ഹൗസ് നിർമാണം നടത്തുന്നത്. ഇവിടെ ഒരുഭാഗത്തെ കുന്നിടിച്ച് നിരത്തിയാണ് നിർമാണം. കുന്നിനു മുകളിൽ താമസിച്ചിരുന്ന സ്വകാര്യവ്യക്തിയുടെ വീട് താമസയോഗ്യമല്ലാതായി മാറിക്കഴിഞ്ഞു. സമീപത്തെ മറ്റുവീടുകൾക്കും സമാനമായ സ്ഥിതിയാണുള്ളത്. ഇതേത്തുടർന്ന് എള്ളുന്പുറം കൊടകല്ല് സ്വദേശി കാഞ്ഞിരത്തിങ്കൽ കെ.പി. വർക്കി നേരത്തെ പരാതി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ വീടുകൾക്ക് ദോഷകരമാകാത്ത വിധത്തിൽ പദ്ധതി നടപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവും പുറപ്പെടുവിച്ചിരുന്നു. പിന്നീട് വാട്ടർഅഥോറിറ്റി എംഡി, മുട്ടം പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കും പരാതി നൽകി. സമീപനാളിലാണ് പന്പ് ഹൗസ് നിർമിക്കുന്നതിനുള്ള ജോലികൾ ആരംഭിച്ചത്. മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം കാറ്റിൽപറത്തിയാണ് നിർമാണം നടക്കുന്നതെന്നും പരാതിക്കാർ പറയുന്നു.
ഇവിടെയുണ്ടായിരുന്ന പാറ പൊട്ടിക്കുന്നതുമൂലം വീടുകൾക്ക് വിള്ളൽ രൂപപ്പെട്ടിരിക്കുകയാണ്. ഏതു സമയത്തും വീട് തകരാമെന്നതാണ് സ്ഥിതി. ഈ സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും കഴിഞ്ഞ ദിവസം പരാതി നൽകിയിട്ടുണ്ട്. പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും ഹാനികരമാകാത്ത വിധത്തിൽവേണം പദ്ധതി നടപ്പാക്കാനെന്ന് ജില്ലാ കളക്ടറും ഉത്തരവ് നൽകിയിരുന്നു. അധികൃതരുടെ ഉത്തരവുകൾ നിലനിൽക്കുന്പോഴാണ് വീടുകൾക്ക് ഭീഷണിയായി നിർമാണ ജോലികൾ നിർബാധം തുടരുന്നത്.