കാക്കത്തോട്ടിലെ കാട്ടാനശല്യത്തിനെതിരേ നടപടിയുമായി വനംവകുപ്പ്
1564632
Tuesday, June 3, 2025 11:29 PM IST
ഉപ്പുതറ: കാക്കത്തോട്ടിലെ കാട്ടാനശല്യം പരിഹരിക്കാൻ 25 അംഗ പ്രത്യേക വനപാലക സംഘമെത്തി. ഒരു മാസമായി പ്രദേശത്ത് കാട്ടാനശല്യം വ്യാപകമാണ്.
ഫോറസ്റ്റ് ഓഫീസ് ഉപരോധം ഉൾപ്പെടെ കർഷക പ്രതിഷേധം ശക്തമായതോടെ ആനയെ തുരത്താൻ ആർആർടിയെ നിയോഗിച്ചിരുന്നു. എന്നാൽ, അംഗബലം കുറവായതിനാൽ ആർആർടിയുടെ നിരീക്ഷണം എല്ലായിടത്തും എത്തിയിരുന്നില്ല. ഉൾക്കാട്ടിലേക്കു തുരത്തിയ ആന വീണ്ടും ജനവാസ മേഖലയിലെത്തി വ്യാപകമായി കൃഷി നശിപ്പിച്ചതോടെയാണ് 25 അംഗ ടീമിനെ നിയോഗിക്കാൻ നടപടിയായത്. ഒരു മാസമായി പ്രദേശത്തെ ഓരോ കർഷകനും ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് കാട്ടാന വരുത്തിവച്ചത്. വീടിന് സമീപത്തുവരെയെത്തിയ കാട്ടാന നാട്ടുകാരുടെ സ്വൈരജീവിതം തകർക്കുകയാണ്.
കാട്ടാന കൃഷിഭൂമിയിൽ പ്രവേശിക്കുന്നത് പ്രതിരോധിക്കുകയാണ് സംഘത്തിന്റെ പ്രാധാന ചുമതല. ഇതിനുപുറമേ ആനയെ ഉൾക്കാട്ടിലേക്കു തുരത്താനുള്ള ശ്രമവും നടത്തും. കാക്കത്തോട് വനമേഖലയുമായി അതിർത്തി പങ്കിടുന്ന കാക്കത്തോട്, മാക്കപ്പതാൽ, കൂപ്പുപാറ, മുത്തംപടി, പാലക്കാവ് എന്നീ മേഖലകളിൽ സംഘത്തിന്റെ സജീവ സാന്നിധ്യം ഉണ്ടാകും. വനാതിർത്തിയിൽ നിർമാണം നടക്കുന്ന സോളാർ വൈദ്യുതി തൂക്കുവേലി പൂർത്തിയാകും വരെ സംഘം ഇവിടെയുണ്ടാകും.
ഞായറാഴ്ച ഉച്ചയോടെ സ്ഥലത്തെത്തിയ പ്രത്യേക വനപാലകസംഘം കാക്കത്തോട് ഫോറസ്റ്റ് സ്റ്റേഷനിൽ കർഷകരുമായി ചർച്ച നടത്തി. കർഷകരുടെ നിർദേശംകൂടി പരിഗണിച്ച് സംഘം പ്രവർത്തിക്കുമെന്ന് കാഞ്ചിയാർ റേഞ്ച് ഓഫീസർ വി.എസ്. രതീഷ്, അസി. റേഞ്ച് ഓഫീസർ പി.എ. അനീഷ് എന്നിവർ അറിയിച്ചു.