വയോധികയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം സ്വർണമാല കവർന്ന കൊച്ചുമകൻ മണിക്കൂറുകൾക്കകം അറസ്റ്റിൽ
1564374
Monday, June 2, 2025 10:57 PM IST
അടിമാലി: 95 വയസുള്ള സ്വന്തം മുത്തശിയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം സ്വർണമാല കവർന്ന ചെറുമകൻ മണിക്കൂറുകൾക്കകം അറസ്റ്റിൽ. അടിമാലിക്കു സമീപം മച്ചിപ്ലാവ് പുളിക്കൽ മേരിയുടെ ആഭരണമാണ് കവർന്നത്. മേരിയുടെ മൂത്ത മകൻ മൈക്കിളിന്റെ മകൻ അഭിലാഷി(ആന്റണി-44)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. മച്ചിപ്ലാവിലെ വീട്ടിൽ മേരിയുടെ മകൻ തമ്പി, ഭാര്യ ട്രീസ എന്നിവർക്കൊപ്പമാണ് വയോധിക താമസിച്ചിരുന്നത്. തന്പിയും ട്രീസയും പള്ളിയിൽ പോയ സമയത്താണ് മോഷണം നടന്നത്. കട്ടിലിൽ കിടക്കുകയായിരുന്ന മേരിയുടെ മുഖത്ത് തലയിണ അമർത്തിപ്പിടിച്ചശേഷം കഴുത്തിൽ കിടന്ന രണ്ടര പവനോളം തൂക്കം വരുന്ന സ്വർണമാല കവരുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
പള്ളിയിൽനിന്ന് മക്കൾ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഉടൻ പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടിയത്. ആദ്യഘട്ടത്തിൽ പ്രതി മോഷണം സമ്മതിച്ചിരുന്നില്ല. പിന്നീട് ടൗണിലെ നിരീക്ഷണ കാമറയിൽനിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.
അഭിലാഷ് മുൻപും സമാന കേസുകളിൽ പ്രതിയായിരുന്നുവെന്നും ഏതാനും ദിവസങ്ങൾ മുൻപാണ് പീരുമേട് ജയിലിൽനിന്ന് മോചിതനായതെന്നും പോലീസ് പറഞ്ഞു.
മോഷ്ടിച്ച മാല കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നെടുങ്കണ്ടത്ത് വിറ്റതായി മൊഴി നൽകിയെങ്കിലും കണ്ടെത്താനായിട്ടില്ല. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.