പീരുമേട് ആശുപത്രിയിലെ അപര്യാപ്തത പരിശോധിക്കണം
1564127
Sunday, June 1, 2025 11:20 PM IST
ഇടുക്കി: പീരുമേട് താലൂക്ക് ആശുപത്രിയിലെ അപര്യാപ്തതകൾ പരിശോധിക്കാൻ ഡെപ്യൂട്ടി ഡിഎംഒ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഇടുക്കി ഡിഎംഒയ്ക്ക് നിർദേശം നൽകി.
ഡോക്ടർമാർ, നഴ്സുമാർ, പാരാ മെഡിക്കൽ, മിനിസ്റ്റീരിയൽ ജീവനക്കാർ തുടങ്ങി സർക്കാർ അനുവദിച്ചിരിക്കുന്ന തസ്തികകൾ, എത്ര പേർ ജോലി ചെയ്യുന്നുണ്ട്, ഒഴിവുള്ള തസ്തികകൾ, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ കാര്യങ്ങൾ മനസിലാക്കി ഡപ്യൂട്ടി ഡിഎംഒ ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് നൽകണം. ഇതിന്റെ അടിസ്ഥാനത്തിൽ ഒഴിവുകൾ നികത്താനും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും ഡിഎംഒ നടപടിയെടുക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. അധിക തസ്തിക ആവശ്യമുണ്ടെങ്കിൽ വിശദമായ അപേക്ഷ സർക്കാരിന് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദേശം നൽകി.
നിർമാണ ജോലികൾ പൂർത്തിയാകുന്നതോടെ ഓപ്പറേഷൻ തിയേറ്ററും കൂടുതൽ കിടക്കകളോടു കൂടിയ വാർഡുകളും പ്രവർത്തനം തുടങ്ങുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ കമ്മീഷനെ അറിയിച്ചു. എന്നാൽ പീരുമേട് ആശുപത്രി ആരംഭിച്ച കാലത്തുള്ള 54 കിടക്കകളാണ് ഇപ്പോഴുമുള്ളതെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. സർജറി, ഇഎൻടി വിഭാഗങ്ങളിൽ ഡോക്ടർമാരില്ല. കിടത്തി ചികിത്സിക്കുന്ന രോഗികളുടെ എണ്ണം കുറച്ചു. ഹെൽത്ത് സെന്ററിൽനിന്ന് ലഭിക്കുന്ന സേവനങ്ങൾപോലും താലൂക്ക് ആശുപത്രിയിൽ ലഭിക്കുന്നില്ലെന്നും പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.