ലിഫ്റ്റിൽ കുടുങ്ങി വ്യാപാരി മരിച്ച സംഭവം: ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ നേതൃത്വത്തിൽ പരിശോധന
1563662
Friday, May 30, 2025 11:59 PM IST
കട്ടപ്പന: സ്വർണക്കടയുടമ ലിഫ്റ്റ് അപകടത്തിൽ മരിച്ച സംഭവത്തിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അധികൃതർ സ്ഥലത്ത് പരിശോധന നടത്തി. ലിഫ്റ്റ് കമ്പനി ജീവനക്കാരുടെയും സ്ഥാപനത്തിൽ ഇതേ സമയത്ത് ലിഫ്റ്റ് പ്രവർത്തിപ്പിച്ചിരുന്നവരുടേയും മൊഴി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ രേഖപ്പെടുത്തി.
അപകടത്തിൽപ്പെട്ട ലിഫ്റ്റിലും കൺട്രോൾ യൂണിറ്റിലും സംഘം വിശദമായ പരിശോധന നടത്തി. വൈദ്യുതി മുടങ്ങിയ സമയത്ത് ഒന്നാം നിലയ്ക്കും തറ നിരപ്പിനും ഇടയിലാണ് ലിഫ്റ്റ് നിന്നത്. തുടർന്ന് സ്ഥാപനത്തിലെ ജീവനക്കാർ ലിഫ്റ്റ് ടെക്നീഷ്യനെ വീഡിയോ കോളിൽ ബന്ധപ്പെട്ട ശേഷം പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് മുകൾ നിലയിൽ പോയി ഇടിച്ചുനിന്നത്. പരിചയമില്ലാത്തവർ പ്രവർത്തിപ്പിച്ചതാണ് അപകട കാരണമെന്നാണ് സംഘത്തിന്റെ വിലയിരുത്തൽ. ഒപ്പം, നിലച്ച ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചതിലെ പിഴവാണെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.
പവിത്ര ഗോൾഡ് മാനേജിംഗ് പാർട്ണർ സണ്ണി ഫ്രാൻസിസാണ് ബുധനാഴ്ച ഉച്ചയ്ക്ക് ലിഫ്റ്റ് അപകടത്തിൽ മരിച്ചത്. പുളിയൻമല റോഡിൽ പ്രവർത്തിക്കുന്ന പവിത്ര ഗോൾഡിലാണ് അപകടം നടന്നത്. സണ്ണി കയറിയ ലിഫ്റ്റ് വൈദ്യുതി നിലച്ചതിനെത്തുടർന്ന് ഓഫായി. പിന്നീട് സണ്ണി ഫോണിൽ ആവശ്യപ്പെട്ടതനുസരിച്ച് ജീവനക്കാർ ടെക്നീഷന്റെ നിർദേശ പ്രകാരം പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണമില്ലാതെ മുകളിലേക്ക് പോയി ഇടിക്കുകയുമായിരുന്നു. പിന്നീട് ലിഫ്റ്റ് തുറക്കാൻ കടയിലെ ജീവനക്കാർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
തുടർന്ന് കട്ടപ്പന അഗ്നിരക്ഷാ സേനയെത്തിയാണ് ലിഫ്റ്റ് തുറന്നത്. തലയിൽ ഗുരുതരമായും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിക്കേറ്റ നിലയിലായിരുന്നു അപ്പോൾ സണ്ണി.
സ്പൈനൽ കോഡിനേറ്റ പരിക്കാണ് മരണകാരണമായതെന്നാണ് പോസ്റ്റ്മോർട്ടത്തിന് ശേഷം ലഭിച്ച പ്രാഥമിക വിവരം. തലയ്ക്കും സുഷുമ്നാ നാഡിക്കും ഏറ്റ ഗുരുതര പരിക്കാണ് മരണത്തിന് കാരണമായതെന്നാണ് വിവരം.
ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിനു പുറമെ ലിഫ്റ്റ് കമ്പനിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ റിപ്പോർട്ട് അടുത്ത ദിവസം സർക്കാരിന് കൈമാറും. ലിഫ്റ്റ് നിർമിച്ച കമ്പനി പ്രതിനിധികളെയും ടെക്നീഷൻമാരെയും വിളിച്ചു വരുത്തിയാണ് പരിശോധന നടത്തിയത്. കട്ടപ്പന പോലീസും അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.