മഴക്കെടുതി: ജില്ലയിൽ 130 വീടുകൾക്ക് നാശനഷ്ടം
1563657
Friday, May 30, 2025 11:59 PM IST
ഇടുക്കി: ജില്ലയിൽ മഴക്കെടുതികളിൽ ഇതുവരെ നഷ്ടപ്പെട്ടത് മൂന്നു പേരുടെ ജീവൻ. മരം ഒടിഞ്ഞു വീണ് രണ്ട് തോട്ടം തൊഴിലാളി സ്ത്രീകളും മരം ലോറിക്കുമേൽ വീണ് യുവാവുമാണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു. ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയായി പെയ്ത കനത്ത മഴയിൽ 130 വീടുകൾക്ക് നാശനഷ്ടമുണ്ടായി. 121 വീടുകൾ ഭാഗികമായും ഒൻപത് വീടുകൾ പൂർണമായും തകർന്നു. ഇതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ടായിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് മഴയുടെ ശക്തി കുറഞ്ഞത്.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെത്തുടർന്ന് ജില്ലയിൽ 14 ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു. ഇടുക്കി -ഏഴ്, ദേവികുളം -അഞ്ച്, ഉടുന്പൻചോല- രണ്ട് എന്നിങ്ങനെയാണ് ഓരോ താലൂക്കുകളിലും ക്യാന്പ് തുറന്നത്. ഇടുക്കി താലൂക്കിലെ ഏഴു ക്യാന്പുകളിൽ 45 കുടുംബങ്ങളിലായി 138 പേരാണ് കഴിയുന്നത്. ദേവികുളം താലൂക്കിലെ അഞ്ച് ദുരിതാശ്വാസ ക്യാന്പുകളിൽ 27 കുടുംബങ്ങളിലെ 83 പേരും മറയൂർ ഗവ. എൽപി സ്കൂളിൽ ആരംഭിച്ച ക്യാന്പിൽ 11 കുടുംബങ്ങളിലെ 26 അംഗങ്ങളുമാണുള്ളത്. ഉടുന്പൻചോല താലൂക്കിൽ രണ്ട് ദുരിതാശ്വാസ ക്യാന്പുകളിൽ മൂന്ന് കുടുംബങ്ങളിലെ 10 അംഗങ്ങളുണ്ട്.
ഇടുക്കി താലൂക്കിൽ 45 വീടുകളാണ് തകർന്നത്. ഇതിൽ 43 വീടുകൾ ഭാഗികമായും രണ്ട് വീടുകൾ പൂർണമായും തകർന്നു. തൊടുപുഴ താലൂക്കിൽ 24 വീടുകൾ ഭാഗികമായും നാലു വീടുകൾ പൂർണമായും തകർന്നു. ദേവികുളം താലൂക്കിൽ 24 വീടുകൾ ഭാഗികമായും രണ്ട് വീടുകൾ പൂർണമായും നശിച്ചു. ഉടുന്പൻചോല താലൂക്കിൽ 23 വീടുകൾക്ക് നാശനഷ്ടമുണ്ടായതിൽ ഒരു വീട് പൂർണമായും തകർന്നു.
പീരുമേട് താലൂക്കിൽ എട്ട് വീടുകൾക്ക് ഭാഗികമായി നാശനഷ്ടമുണ്ടായി. കനത്ത മഴയിൽ ജില്ലയിൽ ഇതു വരെ 5.48 കോടി രൂപയുടെ കൃഷിനാശമാണ് ഉണ്ടായതായാണ് പ്രാഥമിക കണക്കുകൾ. 350.8 ഹെക്ടറിലായി 3218 കർഷകരുടെ കാർഷിക വിളകൾ നശിച്ചു.
89.74 മില്ലി മീറ്റർ മഴയാണ് ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പെയ്തത്. ഇന്നലെ ഉച്ചയ്ക്ക് 12 വരെയുള്ള കണക്കു പ്രകാരം ഉടുന്പൻചോല -36, ദേവികുളം - 114.2, പീരുമേട്- 135.9, ഇടുക്കി - 78.2 തൊടുപുഴ - 84.4 മില്ലിമീറ്റർ മഴയാണ് ഓരോ താലൂക്കുകളിലും പെയ്തത്. ഇടുക്കി ഡാമിൽ 2342 അടിയും മുല്ലപ്പെരിയാറിൽ 128.4 അടിയുമാണ് ജലനിരപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജില്ലയിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
വിനോദസഞ്ചാര നിയന്ത്രണം:
നിരോധനം ലംഘിച്ചാൽ
കർശന നടപടി
ഇടുക്കി: ജില്ലയിൽ മഴ ശക്തിപ്പെടുന്ന സാഹചര്യത്തിൽ വിനോദസഞ്ചാരത്തിന് പൂർണ നിരോധനം ഏർപ്പെടുത്തിയ ഉത്തരവ് ലംഘിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഉത്തരവിന് വിരുദ്ധമായി നടത്തുന്ന ജീപ്പ് സവാരിയും ട്രക്കിംഗും ഉൾപ്പടെയുള്ള എല്ലാവിധ വിനോദസഞ്ചാര പ്രവർത്തനങ്ങളും കർശനമായി തടയും.
വീഴ്ചവരുത്തുന്ന വാഹനം, സ്ഥാപനം എന്നിവ പിടിച്ചെടുക്കും. വാഹനയുടമ, ഡ്രൈവർ, സ്ഥാപനയുടമ എന്നിവർക്കെതിരേ ദുരന്തനിവാരണ നിയമ പ്രകാരം കർശന നടപടി സ്വീകരിക്കും. വിനോദസഞ്ചാര പ്രവർത്തനങ്ങൾ നിരോധിച്ചിട്ടും ജില്ലയിലെ ചില പ്രദേശങ്ങളിൽ ഉത്തരവ് ലംഘിച്ച് വിനോദ സഞ്ചാരികളെയും വഹിച്ചുള്ള ജീപ്പ് സവാരിയും ട്രക്കിംഗും നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഉത്തരവ്.
മഴക്കാലത്ത് ജീവന്
സുരക്ഷയില്ലാതെ
തോട്ടം തൊഴിലാളികൾ
തൊടുപുഴ: കാലവർഷസമയത്ത് ജീവന് സുരക്ഷയില്ലാതെ തോട്ടം മേഖലയിൽ ജോലിയെടുക്കുന്ന തൊഴിലാളികൾ. മരങ്ങൾ കടപുഴകിയും ഒടിഞ്ഞും വീണ് സ്ത്രീ തൊഴിലാളികൾ ഉൾപ്പെടെ ഓരോ വർഷവും ഒട്ടേറെ പേർക്ക് ജീവൻ നഷ്ടമാകുന്പോഴും ഇവരുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിൽ അധികൃതർ കാര്യമായ നടപടി സ്വീകരിക്കുന്നില്ല.
അതി ശക്തമായ മഴക്കാലത്തും ജോലിയെടുക്കാൻ നിർബന്ധിതമാകുന്നതോടെയാണ് പലപ്പോഴും ഇവർ അപകടത്തിൽപ്പെടുന്നത്. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ മരം വീണുണ്ടായ അപകടങ്ങളിൽ രണ്ട് സ്ത്രീ തൊഴിലാളികൾ മരിച്ചിരുന്നു.
പാന്പാടുംപാറയിൽ സ്വകാര്യ എസ്റ്റേറ്റിൽ ജോലിക്കാരിയായ മാലതി, വണ്ടൻമേട് വാഴവീട്ടിൽ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ അണക്കര കടശിക്കടവ് സ്വദേശിയായ എലിസബത്ത് എന്നിവരാണ് മരക്കൊന്പ് വീണ് മരിച്ചത്. മഴക്കാലത്ത് അപകട സാധ്യതയുണ്ടെങ്കിൽപ്പോലും തോട്ടമുടമകൾ ഇവരെ ജോലിക്കിറക്കുന്ന സ്ഥിതിയുമുണ്ട്.
മഴക്കാലത്ത് അപകടങ്ങൾ പതിവായതോടെ തോട്ടം മേഖലയിൽ ജോലി ചെയ്യുന്നവർക്ക് സുരക്ഷ ഉറപ്പാക്കാനായി നൂതന പദ്ധതികൾ ആരംഭിക്കണമെന്ന ആവശ്യവും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. ജില്ലയിലെ ഏലം, തേയില തുടങ്ങിയ തോട്ടം മേഖലകളിൽ ലക്ഷക്കണക്കിനു തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ളവർക്കു പുറമേ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള ഒട്ടേറെ തൊഴിലാളികൾ ഇവിടെ ജോലി ചെയ്യന്നുണ്ട്. പലപ്പോഴും ജീവൻ പണയംവച്ചാണ് ഇവർ ഏലക്കാടുകളിലും മറ്റും പണിയെടുക്കുന്നത്.
ശക്തമായ മഴയുള്ള സമയത്ത് തൊഴിലാളികളെ തോട്ടംമേഖലകളിൽ ജോലിക്കിറക്കരുതെന്ന ജില്ലാ ഭരണകൂടത്തിന്റെ നിർദേശംപോലും മറികടന്നാണ് ഇവരെ ജോലി ചെയ്യാൻ നിർബന്ധിതരാക്കുന്നത്. കാറ്റത്തും മഴയത്തും മരം കടപുഴകി വീണ് ഉണ്ടാവുന്ന അപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുകയും ജോലി ചെയ്യാൻ സാധിക്കാത്തവിധം പരിക്കേൽക്കുകയും ചെയ്യുന്നവർ അനവധിയാണ്.
ദിവസക്കൂലിക്കാണ് കൂടുതൽ സ്ത്രീ തൊഴിലാളികളും തോട്ടം മേഖലകളിൽ പണിയെടുക്കുന്നത്. ഒരു ദിവസം ജോലി നഷ്ടപ്പെട്ടാൽപോലും കുടുംബ ബജറ്റ് താളം തെറ്റും. ഇതോടെയാണ് പലരും പ്രതികൂല കാലാവസ്ഥയിലും ജോലി ചെയ്യുന്നത്. ഇത്തരത്തിൽ ജോലി ചെയ്യുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് അപകടങ്ങളിൽ നഷ്ടമാകുന്നത്.
എന്നാൽ ഇൻഷ്വറൻസ് അടക്കമുള്ള യാതൊരു പരിരക്ഷയും ഇവർക്ക് ഇല്ലാത്തതിനാൽ കുടുംബം മുഴുപ്പട്ടിണിയിലേക്ക് പോകുന്ന സാഹചര്യമാണുള്ളത്. കുട്ടികളുടെ വിദ്യാഭ്യാസംവരെ പാതിവഴിയിൽ മുടങ്ങും. അപകടം നടക്കുന്പോൾ സർക്കാർ പ്രഖ്യാപിക്കുന്ന തുച്ഛമായ തുകമാത്രമാണ് ഇവർക്ക് ലഭിക്കാറുള്ളത്. പരിക്കേൽക്കുന്നവർക്ക് ഇതും ലഭ്യമാകാറില്ല.
മതിയായ രേഖകളില്ലാതെ തോട്ടം മേഖലയിൽ ജോലി ചെയ്യുന്ന ഒട്ടേറെ ഇതരസംസ്ഥാന തൊഴിലാളികളുമുണ്ട്. അപകടങ്ങളിൽ ഇവർക്ക് എന്തെങ്കിലും സംഭവിച്ചാൽ ഒരു സഹായവും ലഭിക്കാറില്ല. തൊഴിൽ സുരക്ഷ ഉറപ്പാക്കാൻ വിവിധ തൊഴിലാളി സംഘടനകൾ സമരങ്ങൾ നടത്താറുണ്ടെങ്കിലും തൊഴിലാളികളുടെ ജീവന് സംരക്ഷണം ഉറപ്പുവരുത്താൻ ഇവരും ശ്രമിക്കാറില്ലെന്നതാണ് വസ്തുത.
ഏലത്തോട്ടങ്ങളിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റുകയും കനത്ത മഴയുള്ള ദിവസങ്ങളിൽ ജോലി ഒഴിവാക്കുകയും ചെയ്യണം. ഈ ദിവസങ്ങളിൽ തൊഴിലാളി കുടുംബങ്ങൾക്ക് സാന്പത്തിക സഹായം ലഭ്യമാക്കുകയും സൗജന്യമായി ഭക്ഷ്യവസ്തുക്കൾ എത്തിച്ചുകൊടുക്കുകയും വേണമെന്നും ആവശ്യമുയരുന്നുണ്ട്.