ജില്ലയിൽ കനത്ത മഴ, കാറ്റ്; വ്യാപക നാശം
1563269
Thursday, May 29, 2025 6:43 AM IST
തൊടുപുഴ: ജില്ലയിൽ കനത്ത മഴ തുടരുന്നു. ശക്തമായ കാറ്റും മഴയും മൂലം വ്യാപക നാശനഷ്ടമാണ് ജില്ലയിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 23 വീടുകൾ കനത്ത മഴയിൽ തകർന്നു. ദേവികുളം താലൂക്കിൽ രണ്ടു വീടുകൾ പൂർണമായും 13 വീടുകൾ ഭാഗികമായും തകർന്നു.
പീരുമേട്ടിൽ അഞ്ചു വീടുകളും ഉടുന്പൻചോലയിൽ മൂന്നു വീടുകളും ഭാഗികമായി നശിച്ചു.
കഴിഞ്ഞ അഞ്ചുദിവസമായി പെയ്യുന്ന കനത്ത മഴയിലും ശക്തമായ കാറ്റിലും ജില്ലയിൽ 48 വീടുകൾക്കാണ് നാശനഷ്ടമുണ്ടായത്. മൂന്നു വീടുകൾ പൂർണമായും തകർന്നു. ദേവികുളം താലൂക്കിൽ രണ്ട് വീടുകളും ഉടുന്പൻചോല താലൂക്കിൽ ഒരു വീടുമാണ് പൂർണമായും തകർന്നത്.
കനത്ത കാറ്റിനെത്തുടർന്ന് തൊടുപുഴ നഗരത്തിൽ പാർക്ക് ചെയ്തിരുന്ന കാറുകൾക്കു മുകളിലേക്കു മരം വീണു. ഗവ. ഗസ്റ്റ് ഹൗസിനു എതിർവശത്ത് പാർക്ക് ചെയ്തിരുന്ന കാറുകൾക്ക് മുകളിലേക്കാണ് ഇന്നലെ വൈകുന്നേരം മരം വീണത്.
49.56 മില്ലി മീറ്റർ മഴയാണ് ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പെയ്തത്. ഇടുക്കി അണക്കെട്ടിൽ 2335.4 അടിയും മുല്ലപ്പെരിയാറിൽ 121.6 അടിയുമാണ് ജലനിരപ്പ്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജില്ലയിൽ ഇന്നും നാളെയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ടും ശനിയാഴ്ച യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്രമഴയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.