പട്ടയം നഷ്ടപ്പെട്ടവർക്ക് നിജസ്ഥിതി സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവ്
1563886
Sunday, June 1, 2025 12:13 AM IST
കട്ടപ്പന: സംസ്ഥാനത്ത് വിവിധ ഭൂനിയമങ്ങൾ പ്രകാരം നൽകിയ പട്ടയത്തിന്റെ അസൽ പകർപ്പ് നഷ്ടപ്പെട്ടവർക്ക് ഇനി ആശ്വസിക്കാം. അത്തരം കേസുകളിൽ ജില്ലാ കളക്ടർ നിജസ്ഥിതി സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് സർക്കാർ ഉത്തരവിട്ടു. പട്ടയം നഷ്ടപ്പെട്ടു എന്ന കാരണത്താൽ നിരവധി അപേക്ഷകളാണ് സർക്കാരിനു ലഭിച്ചിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് റവന്യു വകുപ്പ് നിജസ്ഥിതി സർട്ടിഫിക്കറ്റ് നൽകാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
പട്ടയം നഷ്ടപ്പെട്ടതു മൂലം ബാങ്കിൽനിന്ന് വായ്പയെടുക്കാനോ ഭൂമി ക്രയവിക്രയം ചെയ്യാനോ സാധിക്കാത്ത സ്ഥിതിയുണ്ടായിരുന്നു. അത്തരം പ്രശ്നങ്ങൾക്കുകൂടി പരിഹാരമാകും. താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലെ രജിസ്റ്ററുകളിലെ രേഖപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ തഹസിൽദാർ ജില്ലാ കളക്ടർക്ക് കൊടുക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ജില്ലാ കളക്ടർ നിജസ്ഥിതി സർട്ടിഫിക്കറ്റ് അനുവദിക്കുക.
2020 ൽ സമാനമായി ഒരുത്തരവ് സർക്കാർ പുറപ്പെടുവിച്ചിരുന്നു, എങ്കിലും 1964 ലെ ചട്ടങ്ങൾ, 1995 ലെ ചട്ടങ്ങൾ, 1993 ലെ ചട്ടങ്ങൾ എന്നിങ്ങനെ മൂന്നു ഭൂപതിവു ചട്ടങ്ങൾ പ്രകാരം അനുവദിക്കപ്പെട്ട പട്ടയങ്ങൾക്കു മാത്രമായിരുന്നു ആ ഉത്തരവ് ബാധകമായിരുന്നത്. ഇപ്പോൾ പുറത്തിറക്കിയ ഉത്തരവ് പ്രകാരം 15 വ്യത്യസ്ത ചട്ടങ്ങൾ പ്രകാരം പട്ടയം അനുവദിക്കപ്പെട്ട കേസുകളിൽ നിജസ്ഥിതി സർട്ടിഫിക്കറ്റ് ലഭിക്കും.
വില്ലേജ് ഓഫീസിലെ തണ്ടപ്പേർ അക്കൗണ്ടിൽ പട്ടയ കക്ഷിയുടെയും തുടർന്നുള്ള നിയമാനുസൃത കൈമാറ്റങ്ങൾ മുഖേന നിലവിലെ കൈവശക്കാരന്റെയോ പേരിൽ ഭൂനികുതി ഒടുക്കി വരുന്നതുമായ സാഹചര്യങ്ങളിൽ പട്ടയ ഫയൽ പ്രകാരമുള്ള ഭൂമിതന്നെയാണ് കൈവശ ഭൂമിയെന്ന് ഉറപ്പുവരുത്തി ആധികാരികത ബോധ്യപ്പെടുന്ന സംഗതികളിൽ പട്ടയം ലഭിച്ച ആളിൽ നിന്നും നിയമപ്രകാരം ഭൂമി കൈമാറ്റം ചെയ്തു ലഭിച്ച നിലവിലെ കൈവശക്കാരന്റെ പേരിൽ നിജസ്ഥിതി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനാണ് ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുള്ളത്.