മഴക്കെടുതി; ജില്ലയിൽ 4.35 കോടിയുടെ കൃഷിനാശം
1563424
Thursday, May 29, 2025 11:50 PM IST
ഇടുക്കി: കനത്ത കാറ്റിലും മഴയിലും ജില്ലയിൽ 4.35 കോടി രൂപയുടെ കൃഷിനാശം. 285.13 ഹെക്ടർ സ്ഥലത്തെ വിവിധ കാർഷിക വിളകൾ നശിച്ചു. 2520 കർഷകരുടെ കൃഷിയാണ് നശിച്ചത്. മേയ് 15 മുതൽ 28 വരെയുള്ള കാലയളവിലെ പ്രാഥമിക കണക്കാണിതെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.
വാഴ, ഏലം, കുരുമുളക്, റബർ, കൊക്കോ എന്നിവയാണ് കൂടുതലായും നശിച്ചത്. 72.87 ഹെക്ടറിലെ 33613 കുലച്ച വാഴകളാണ് നശിച്ചത്.
658 കർഷകർക്കായി രണ്ടു കോടി രൂപയുടെ നഷ്ടമുണ്ടായി. 238 കർഷകരുടെ 6.04 ഹെക്ടറിലെ കുലയ്ക്കാത്ത 9,620 വാഴകകൾ നശിച്ചു. ഈയിനത്തിൽ 38.48 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
147.97 ഹെക്ടർ സ്ഥലത്തെ ഏലം ചെടികളും നശിച്ചു. ഇതുവഴി ഒരു കോടിയുടെ നഷ്ടമുണ്ടാകുകയും 947 കർഷകരെ ബാധിക്കുകയും ചെയ്തു. 11.88 ഹെക്ടർ സ്ഥലത്തെ 4,839 കായ്ച്ച കുരുമുളക് ചെടികളാണ് നശിച്ചത്. 36.29 ലക്ഷം രൂപ നഷ്ടവും 220 കർഷകരെ ഇതു ബാധിക്കുകയും ചെയ്തിട്ടുണ്ട്.
15 കർഷകരുടെ 1.7 ഏക്കറിലെ 130 കായ്ക്കാത്ത കുരുമുളക് ചെടികൾ നശിക്കുകയും 65,000 രൂപയുടെ നഷ്ടമുണ്ടാകുകയും ചെയ്തു. 32.13 ഹെക്ടറിലെ 1085 വെട്ടുന്ന റബറുകൾ നശിച്ചതുമൂലം 113 കർഷകർക്കായി 21.7 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.
44 കർഷകരുടെ 2.81 ഹെക്ടറിലെ 505 വെട്ടിത്തുടങ്ങാത്ത റബർ മരങ്ങൾ നശിക്കുകയും 7.58 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുകയും ചെയ്തു. 1.95 ഹെക്ടറിലെ 999 കൊക്കോ മരങ്ങളും നശിച്ചു. ഇതിലൂടെ 65 കർഷകർക്കായി 3.5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.
17 കർഷകരുടെ 1.58 ഹെക്ടർ സ്ഥലത്തെ കപ്പകൃഷിക്ക് 21000 രൂപയുടെ നഷ്ടവും 69.2 സെന്റിലെ മൂന്നു കർഷകരുടെ പച്ചക്കറി കൃഷിക്ക് 13000 രൂപയും നഷ്ടമുണ്ടായി.
112 വീടുകൾക്ക് നാശനഷ്ടം
ഇടുക്കി: ജില്ലയിൽ കഴിഞ്ഞ ആറുദിവസത്തിനിടെ 112 വീടുകൾ തകർന്നു. ഇന്നലെ മാത്രം 62 വീടുകൾക്ക് നാശം നേരിട്ടു. ഇതിൽ ആറു വീടുകൾ പൂർണമായും 56 വീടുകൾ ഭാഗികമായുമാണ് തകർന്നത്. ഇടുക്കി താലൂക്കിൽ 30 വീടുകൾ ഭാഗികമായും രണ്ടുവീടുകൾ പൂർണമായും തകർന്നു. തൊടുപുഴ താലൂക്കിൽ 18 വീടുകൾ ഭാഗികമായും നാല് വീടുകൾ പൂർണമായും തകർന്നു. പിരുമേട് ഉടുന്പൻചോല താലൂക്കുകളിൽ മൂന്ന് വീടുകൾ ഭാഗികമായുംദേവികുളം താലൂക്കിൽ രണ്ട് വീടുകൾ ഭാഗികമായും തകർന്നു.
അഞ്ച് ക്യാന്പുകൾ തുറന്നു
ഇടുക്കി: കനത്ത മഴയെത്തുടർന്ന് ജില്ലയിൽ അഞ്ചു ക്യാന്പുകൾ തുറന്നു. ഇടുക്കി താലൂക്കിൽ മൂന്നു ക്യാന്പും ദേവികുളം താലൂക്കിൽ രണ്ടു ക്യാന്പുമാണ് തുറന്നിട്ടുള്ളത്. ഇടുക്കി താലൂക്കിൽ മണിയാറൻകുടി സലീന ചാൾസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ക്യാന്പിൽ 18 കുടുംബങ്ങളിലായി 65 അംഗങ്ങളാണുള്ളത്.
കഞ്ഞിക്കുഴി കീരിത്തോട് നിത്യസഹായമാതാ പാരിഷ് ഹാളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാന്പിൽ നാലു കുടുംബങ്ങളിലെ 10 അംഗങ്ങളുണ്ട്. മുരിക്കാശേരി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ക്യാന്പിൽ നാലു കുടുംബങ്ങളിലെ ഏഴംഗങ്ങളാണുള്ളത്. മൂന്നാർ മൗണ്ട് കാർമൽ പാരിഷ് ഹാളിൽ എട്ടുകുടുംബങ്ങളിലായി 26 അംഗങ്ങളുണ്ട്. വെള്ളത്തൂവൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ക്യാന്പിൽ അഞ്ച് കുടുബങ്ങളിൽനിന്ന് 15 അംഗങ്ങളുണ്ട്.