മഴയുടെ ശക്തി കുറഞ്ഞു; ജില്ലയ്ക്ക് ആശ്വാസം
1564140
Sunday, June 1, 2025 11:20 PM IST
തൊടുപുഴ: ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞതോടെ ദുരിതാശ്വാസ ക്യാന്പുകളിലുണ്ടായിരുന്ന കുടുംബങ്ങൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. ഇന്നലെ ഒറ്റപ്പെട്ട മഴയാണ് പല മേഖലകളും ലഭിച്ചത്.
ജില്ലയിൽ മൂന്ന് ക്യാന്പുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. മഴ ശക്തമായിരുന്ന ദിവസങ്ങളിൽ 14 ദുരിതാശ്വാസ ക്യാന്പുകൾ തുറന്നിരുന്നു. ഇടുക്കി താലൂക്കിലെ എല്ലാ ക്യാന്പുകളും അടച്ചു. ഉടുന്പൻചോല താലൂക്കിൽ രണ്ടു ദുരിതാശ്വാസ ക്യാന്പുകളും ദേവികുളത്ത് ഒരു ക്യാന്പുമാണ് നിലവിൽ പ്രവർത്തിക്കുന്നത്. മൂന്നു ക്യാന്പുകളിലായി 11 കുടുംബങ്ങളിലെ 36 പേരാണുള്ളത്. ദുരിതാശ്വാസ ക്യാന്പ് പ്രവർത്തിക്കുന്ന അയ്യപ്പൻകോവിൽ പഞ്ചായത്തിലെ കരിങ്കുളം എൽപി സ്കൂളിന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് 12 വരെയുള്ള 24 മണിക്കൂറിനുള്ളിൽ 5.56 മില്ലി മീറ്റർ മഴയാണ് ജില്ലയിൽ പെയ്തത്. ഇടുക്കി ഡാമിൽ 2344.75 അടിയും മുല്ലപ്പെരിയാറിൽ 130.45 അടിയുമാണ് ജലനിരപ്പ്. കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി 150 വീടുകൾക്ക് നാശനഷ്ടമുണ്ടായി. ഇതിൽ 140 വീടുകൾ ഭാഗികമായും 10 വീടുകൾ പൂർണ്ണമായും തകർന്നു. ഇടുക്കി താലൂക്കിൽ 55 വീടുകൾ തകർന്നു. 52 വീടുകൾ ഭാഗികമായും മൂന്ന് വീടുകൾ പൂർണമായും തകർന്നു.
തൊടുപുഴ താലൂക്കിൽ 27 വീടുകൾ ഭാഗികമായും നാല് വീടുകൾ പൂർണമായും തകർന്നു. ദേവികുളം താലൂക്കിൽ 26 വീടുകൾ ഭാഗികമായും രണ്ട് വീടുകൾ പൂർണമായും ഉടുന്പൻചോലയിൽ 25 വീടുകൾക്ക് നാശനഷ്ടമുണ്ടായി. ഇതിൽ ഒരു വീട് പൂർണമായും തകർന്നു. പീരുമേട് താലൂക്കിൽ 11 വീടുകൾക്ക് ഭാഗികമായി നാശനഷ്ടമുണ്ടായി. കനത്ത മഴയിൽ ജില്ലയിൽ ഏകദേശം 5.48 കോടി രൂപയുടെ കൃഷിനാശം ഉണ്ടായതായാണ് പ്രാഥമിക കണക്കുകൾ.