മഴക്കാല രോഗങ്ങൾക്കെതിരേ ജാഗ്രത വേണം: ആരോഗ്യവകുപ്പ്
1564996
Thursday, June 5, 2025 6:11 AM IST
ഇടുക്കി: മഴക്കാലത്ത് ജലജന്യ, കൊതുകുജന്യ, ജന്തുജന്യ രോഗങ്ങൾ കൂടുതലായി കണ്ടുവരുന്നതിനാൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പധികൃതർ അറിയിച്ചു. വയറിളക്കം, കോളറ, മഞ്ഞപ്പിത്തം, ടൈഫോയിഡ് തുടങ്ങിയവയാണ് പ്രധാന ജലജന്യ രോഗങ്ങൾ. ഇവയുടെ രോഗാണുക്കൾ കുടിവെള്ളം, ആഹാരം എന്നിവയിലൂടെ ശരീരത്തിൽ എത്തുന്പോഴാണ് രോഗങ്ങൾ പിടിപെടുന്നത്.
തുറസായ സ്ഥലത്ത് മലവിസർജനം നടത്താതിരിക്കുക, ക്ലോറിനേഷൻ ചെയ്ത് തിളപ്പിച്ചാറ്റിയ ജലം കുടിക്കുക, ആഹാരത്തിനു മുൻപും ശേഷവും ശൗചാലയം ഉപയോഗിച്ചതിനു ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, ഭക്ഷണസാധനങ്ങൾ അടച്ചുവയ്ക്കുകയും ചൂടോടെ കഴിക്കുകയും ചെയ്യുക, തുറന്നു വച്ച ഭക്ഷണസാധനങ്ങൾ കഴിക്കാതിരിക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, കിണറിന് ചുറ്റുമതിൽ കെട്ടി വലയിട്ടു മൂടുക എന്നിവയാണ് പ്രധാന പ്രതിരോധമാർഗങ്ങൾ.
ഡെങ്കിപ്പനി
ഡെങ്കിപ്പനി, മലന്പനി, മന്ത്, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾ കൊതുകിലൂടെയാണ് പടരുന്നത്. കൊതുകിന്റെ പ്രജനന സ്ഥലങ്ങൾ ഇല്ലാതാക്കുക, പാത്രങ്ങൾ, കുപ്പി, ചിരട്ട, ടയർ, വീപ്പ, വാട്ടർ ടാങ്ക്, മണ്ചട്ടി, ആട്ടുകല്ല്, പൂച്ചട്ടി,വാട്ടർ കൂളർ ,വാഴപ്പോള, സിമന്റ് ടാങ്കുകൾ റബർപാൽ ശേഖരിക്കാൻ ഉപയോഗിക്കുന്ന ചിരട്ടകൾ, പ്ലാസ്റ്റിക് സാധനങ്ങൾ, കവറുകൾ, വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ള മറ്റ് സാധനങ്ങൾ എന്നിവയിൽ കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കുക, വെള്ളം ശേഖരിക്കുന്ന പാത്രങ്ങൾ, ടാങ്കുകൾ മുതലായവ മൂടി വയ്ക്കുക, ചപ്പുചവറുകൾ, പ്ലാസ്റ്റിക്കുകൾ തുടങ്ങിയവ ഓടയിൽ വലിച്ചെറിഞ്ഞു മലിനജലം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കുക, കുളങ്ങളിലും തോടുകളിലും കാണുന്ന ജല സസ്യങ്ങൾ യഥാസമയം നീക്കം ചെയ്യുക, കക്കൂസിന്റെ വെന്റിലേറ്റീവ് കുഴലുകളിൽ ഘടിപ്പിക്കുക, സാനിറ്ററി കക്കൂസുകൾ ഉപയോഗിക്കുക എന്നിവയാണ് പ്രതിരോധ മാർഗങ്ങൾ.
എലിപ്പനി
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ രോഗാണു വാഹകരായ എലിയുടെ മൂത്രം കലരുക വഴി വെള്ളം മലിനമാകുകയും രോഗാണുക്കൾ ആ വെള്ളവുമായി സന്പർക്കം പുലർത്തുന്നവരിൽ മുറിവിൽ കൂടിയോ നേർത്ത ചർമത്തിൽ കൂടിയോ ശരീരത്തിൽ പ്രവേശിക്കുകയും രോഗം പിടിപെടുകയും ചെയ്യുന്നു.
കൃഷിയിടങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും പണിയെടുക്കുന്നവർ, തൊഴിലുറപ്പ് ജോലികളിൽ ഏർപ്പെടുന്നവർ, കന്നുകാലികളെ പരിചരിക്കുന്നവർ, കെട്ടിക്കിടക്കുന്ന വെള്ളം നിത്യോപയോഗത്തിന് എടുക്കുന്നവരിലെല്ലാം എലിപ്പനി വളരാനുള്ള സാധ്യത കൂടുതലാണ്.കടുത്ത പനി, തലവേദന,ശരീരവേദന,കണ്ണിൽ ചുവപ്പ് തുടങ്ങിയവയാണ് പ്രാരംഭ രോഗ ലക്ഷണങ്ങൾ. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെത്തി ചികിത്സതേടണമെന്നും അധികൃതർ പറഞ്ഞു.