പാലത്തിന്റെ കൈവരി നാലു മാസത്തിനകം പൂർത്തിയാക്കണം: മനുഷ്യാവകാശ കമ്മീഷൻ
1565179
Thursday, June 5, 2025 11:55 PM IST
തൊടുപുഴ: ചിന്നാർ പുഴയ്ക്ക് കുറുകെയുള്ള പാലത്തിന്റെ കൈവരിക്കായി ജില്ലാ പഞ്ചായത്ത് മൂന്നു ലക്ഷം രൂപ വകയിരുത്തിയ സാഹചര്യത്തിൽ ടെണ്ടർ നടപടികൾ പൂർത്തിയാക്കി നാലുമാസത്തിനകം നിർമിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റീസ് അലക്സാണ്ടർ തോമസ് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി.
ചിന്നാർ പുഴയ്ക്ക് കുറുകെയുള്ള പാലത്തിന്റെ കൈവരി തകർന്നതായുള്ള പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. മഴക്കാലത്ത് കൈവരി നിർമാണം പൂർത്തിയാക്കാൻ കഴിയാതെ വന്നാൽ അപകട സാധ്യത അറിയിച്ച് മുന്നറിയിപ്പ് ബോർഡ് ജില്ലാ പഞ്ചായത്ത് സെക്രട്ടറി സ്ഥാപിക്കണമെന്നും ഉത്തരവിൽ പറയുന്നു. നദിയിൽ വെള്ളം ഉയർന്ന് പാലവും നദിയും തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ പാലത്തിന്റെ ദിശ മനസിലാക്കാനും അപകടരഹിതമായി യാത്ര ചെയ്യാനും പര്യാപ്തമായ തരത്തിൽ പാലത്തിന്റെ ഇരുവശങ്ങളിലുമായി മതിയായ ഉയരത്തിൽ താത്കാലിക ബാരിക്കേഡുകളോ മറ്റ് സംവിധാനങ്ങളോ സ്ഥാപിക്കണം. ഇക്കാര്യത്തിൽ ജില്ലാ പഞ്ചായത്ത് എൻജിനിയറിംഗ് വിഭാഗവുമായി സെക്രട്ടറി കൂടിയാലോചനകൾ നടത്തി തീരുമാനമെടുക്കണം.
ജില്ലാ പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ സ്ഥലം സന്ദർശിക്കണം. കമ്മീഷൻ നിർദേശം ജില്ലാ പഞ്ചായത്ത് സെക്രട്ടറി സമയബന്ധിതമായി പാലിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടർ ഉറപ്പാക്കുകയും വേണം. ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് ജില്ലാ കളക്ടറും ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും ഹാജരാക്കണം.
പാലത്തിന് കൈവരിയില്ലെങ്കിലും മറ്റ് തകരാറുകളൊന്നുമില്ലെന്ന് ദുരന്തനിവാരണ അഥോറിട്ടി ജില്ലാ ചെയർമാൻകൂടിയായ കളക്ടർ കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ദേവികുളം ഡെപ്യൂട്ടി തഹസിൽദാർ കമ്മീഷൻ സിറ്റിംഗിൽ ഹാജരായാണ് ജില്ലാ കളക്ടറുടെ റിപ്പോർട്ട് സമർപ്പിച്ചത്.