കാക്കത്തോട് സൗരോർജ തൂക്കുവേലിയിൽ ട്രയൽ റൺ നടത്തി
1565004
Thursday, June 5, 2025 6:11 AM IST
ഉപ്പുതറ: കാക്കത്തോട്ടിൽ നിർമാണം പൂർത്തിയായ രണ്ടു കിലോമീറ്റർ സൗരോർജ വേലിയുടെ ട്രയൽ റൺ നടത്തി. ഇതോടെ അമ്പലക്കടവ് മുതൽ വനാതിർത്തി പങ്കിടുന്ന കാക്കത്തോട് പ്രദേശത്ത് താമസിക്കുന്ന കർഷകർക്ക് ആശ്വാസമായി.
രണ്ടു കിലോമീറ്റർ ദൈർഘ്യമുള്ള സൗരോർജ തൂക്കു വേലിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ചൊവ്വാഴ്ച സന്ധ്യയോടെയാണ് വൈദ്യൂതി കടത്തിവിട്ടത്. തുടർന്ന് പ്രോജക്ട് അസി. എൻജിനിയർ കെ.എം. അഭിലാഷ്, കാഞ്ചിയാർ റേഞ്ച് ഓഫീസർ വി.എസ്.രതീഷ്, അസി. റേഞ്ച് ഓഫീസർ ആർ.വിനോദ് എന്നിവരുടെ നേതൃത്വത്തിൽ തൂക്കു വേലിയുടെ ഗുണമേന്മ വിലയിരുത്തി. ഒരാഴ്ച മുൻപ് നിർമാണം പൂർത്തിയായിരുന്നു.
എന്നാൽ, ആധുനിക സംവിധാനത്തിലുള്ള പാനൽ പ്രവർത്തിപ്പിക്കാൻ ശേഷിയുള്ള ബാറ്ററി കിട്ടാത്തതിനാൽ വൈദ്യുതി പ്രവഹിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനിടെ വന്യമൃഗശല്യവും കർഷകരുടെ പ്രതിഷേധവും രൂക്ഷമായി. തുടർന്ന് സാധാരണ ബാറ്ററിയെത്തിച്ച് സൗരോർജവേലിയിൽ ട്രയൽ റൺ നടത്തുകയായിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ആധുനിക നിലവാരമുള്ള ബാറ്ററികളെത്തും. അതുവരെ നിലവിലുള്ള ബാറ്ററിയിൽ തൂക്കുവേലി പ്രവർത്തിക്കും. പുതിയ ബാറ്ററികൾ എത്തിയിലുടൻ ബാക്കിയുള്ള ആറ് കിലോമീറ്റർ തൂക്കു വേലിയും പ്രവർത്തന ക്ഷമമാക്കും.
ഇതോടെ കാക്കത്തോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ വനാതിർത്തിയിലെ കർഷകർ പൂർണമായും സുരക്ഷിതമാകുമെന്നാണ് നിഗമനം. ഇടിമിന്നലിനെ ചെറുക്കാനും അടിയന്തര സാഹചര്യങ്ങളിൽ ഓഫീസിലെ കമ്പ്യൂട്ടറിലും 10 മൊബൈൽ ഫോണുകളിലും സന്ദേശമെത്തിക്കാനും കഴിയുന്ന ആധുനിക സജ്ജീകരണങ്ങളാണ് തൂക്കുവേലിക്ക് ഒരുക്കിയിരിക്കുന്നത്.
12 വാർട്സ് വൈദ്യുതിയാണ് തൂക്കുവേലിയിൽ പ്രവഹിക്കുന്നത്. വേലിക്കു സമീപം കാർഷികവൃത്തിയിൽ ഏർപ്പെടുന്ന കർഷകർ വൈദ്യുതാഘാധം എൽക്കാതെ സൂക്ഷിക്കണമെന്ന് വനം വകുപ്പ് അറിയിച്ചു. വളർത്തുമൃഗങ്ങളെയും ശ്രദ്ധിക്കണം. തൂക്കുവേലിയുടെ പ്രധാന അറ്റകുറ്റപ്പണി വനംവകുപ്പ് നേരിട്ടു നടത്തും. എന്നാൽ, സംരക്ഷണച്ചുമതല നാടുകാരെ ഏൽപ്പിക്കും. ഇതിനായി ഉടൻ സംരക്ഷണസമിതി രൂപീകരിക്കും. അടിക്കാട് വെട്ടുന്നതടക്കമുള്ള ജോലിയും സുരക്ഷയും പഞ്ചായത്തും സംരക്ഷണ സമിതിയുമായി ചേർന്ന് നടത്തുമെന്നും കാഞ്ചിയാർ റേഞ്ച് ഓഫീസർ അറിയിച്ചു.