ദുരന്തസാധ്യതാ മേഖലകളിൽ എൻഡിആർഎഫ് പരിശോധന
1564985
Thursday, June 5, 2025 6:10 AM IST
തൊടുപുഴ: ദേവികുളം താലൂക്കിൽ ഉരുൾപൊട്ടലിനുള്ള സാധ്യതയുള്ള പ്രദേശങ്ങളിൽ ദേശീയ ദുരന്തനിവാരണസേന പരിശോധന നടത്തി. മൂന്നാർ, മാങ്കുളം, ആനവിരട്ടി വില്ലേജുകളിലാണ് സംഘം എത്തിയത്. എൻഡിആർഎഫ് ഇൻസ്പെക്ടർ പ്രശാന്ത് ജി. ചീനാത്തിന്റെ നേതൃത്വത്തിലെത്തിയ സംഘം ദേവികുളം തഹസിൽദാറുമായി കൂടിക്കാഴ്ച നടത്തി.
തഹസിൽദാർ, വില്ലേജ് ഓഫീസർമാർ എന്നിവരോടൊപ്പം വിവിധ മേഖലകൾ സേനാംഗങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.മൂന്നാർ വില്ലേജിലെ അന്തോണിയാർ കോളനി, 26 മുറി, എം.ജി കോളനി, ലക്ഷം കോളനി, മൂന്നാർ ഗ്യാപ്പ് റോഡ്, മാങ്കുളം വില്ലേജിലെ ആനക്കുളം, പെരുന്പൻകുത്ത്, ആറാം മൈൽ, താളുംകണ്ടം, മാങ്കുളം കഐസ്ഇബി ജലവൈദ്യുത പദ്ധതി, ആനവിരട്ടിയിലെ ദേശീയപാത, കോട്ടപ്പാറ കോളനി എന്നീ പ്രദേശങ്ങളിൽ സംഘം പരിശോധന നടത്തി.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ അടിയന്തര സാഹചര്യമുണ്ടായാൽ നേരിടുന്നതിനായാണ് 33 അംഗ ദേശീയ ദുരന്തനിവാരണസേന കഴിഞ്ഞ മാസം ഇടുക്കി ജില്ലയിലെത്തിയത്.വെള്ളാപ്പാറയിലെ വനംവകുപ്പിന്റെ ഡോർമെറ്ററിയാണ് ബേസ് ക്യാന്പായി പ്രവർത്തിക്കുന്നത്.
പ്രളയം, ഉരുൾപൊട്ടൽ, മണ്ണിടിച്ചൽ തുടങ്ങി ഏതു പ്രതിസന്ധിയിലും ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പരിശീലനം നേടിയവരാണ് സേനാംഗങ്ങൾ. നാലു ബോട്ടുകൾ, ഉരുൾ പൊട്ടൽ, മണ്ണിടിച്ചിൽ ദുരന്തങ്ങളിൽ ഉപയോഗിക്കുന്ന കട്ടർ മെഷീനുകൾ, സ്കൂബ ഡൈവിംഗ് സെറ്റ്, മല കയറുന്നതിനുള്ള ഉപകരണങ്ങൾ തുടങ്ങിയവയും സജ്ജമാണ്.