വനാതിർത്തി ഭൂമിയുടെ രജിസ്ട്രേഷന് വനംവകുപ്പിന്റെ എൻഒസി വേണമെന്ന്
1564994
Thursday, June 5, 2025 6:11 AM IST
ഉപ്പുതറ: വനഭൂമി അതിർത്തിയായി വരുന്ന പട്ടയഭൂമിയുടെ കൈമാറ്റത്തിനു വനംവകുപ്പിന്റെ എൻഒസി വേണമെന്ന് നിഷ്കർഷ. അയ്യപ്പൻകോവിൽ കോവിൽ കലവനിക്കുന്നേൽ സുനിൽ ഭൂമി വാങ്ങി രജിസ്റ്റർ ചെയ്യാൻ എത്തിയപ്പോഴാണ് വിവാദ നിഷ്കർഷയുമായി കട്ടപ്പന സബ് രജിസ്ട്രാർ തടസം ഉന്നയിച്ചത്. പിന്നീട് ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കിയെങ്കിലും വിവാദം നിലനിൽക്കുകയാണ്.
2013 ലെ സർക്കാർ ഉത്തരവാണ് വിവാദമായിരിക്കുന്നത്. വനാതിർത്തി പങ്കിടുന്ന പട്ടയ ഭൂമി കൈമാറ്റം ചെയ്യുമ്പോൾ ആധാരം റജി സ്റ്റർ ചെയ്യുന്നതിന് വനം വകുപ്പിന്റെ നിരാക്ഷേപപത്രം വേണമെന്ന പഴയ ഉത്തരവ് അധികൃതർ വീണ്ടും പൊടിതട്ടിയെടുത്തത് മലയോരമേഖലയിൽ പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. രജിസ്റ്റർ ചെയ്യുന്ന ഭൂമി വനം വകുപ്പിന്റേതല്ലെന്ന് അവർ സാക്ഷ്യപ്പെടുത്തണം. 2013ൽ നിലമ്പൂർ സ്വദേശിയും രജിസ്ട്രേഷൻ വിഭാഗവും കക്ഷികളായ കേസിലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ആധാരം രജിസ്ട്രേഷന് വനം വകുപ്പിന്റെ എൻഒസി ആവശ്യമായി വന്നത്.
പിന്നീട് ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവും ഇറക്കി. എങ്കിലും, വനത്തിന്റെ ജണ്ടയ്ക്കു പുറത്ത് വനം, റവന്യു വകുപ്പുകളുടെ ജോയിന്റ് വെരിഫിക്കേഷൻ പൂർത്തിയാക്കി പട്ടയം നൽകിയ ഭൂമിയുടെ ആധാരം രജിസ്റ്റർ ചെയ്യുന്നതിന് രജിസ്ട്രേഷൻ വിഭാഗം വനംവകുപ്പിന്റെ എൻഒസി ആവശ്യപ്പെടാറുണ്ടായിരുന്നില്ല. ഇപ്പോൾ വനംവകുപ്പ് പഴയ ഉത്തരവ് പൊടിതട്ടിയെടുത്ത് രജിസ്ട്രാർക്ക് കൈമാറിയിരിക്കുകയാണ്.
പതിറ്റാണ്ടുകളായി ഉടമ വില്ലേജിൽ കരം അടയ്ക്കുന്ന ഭൂമിക്കാണ് വനം വകുപ്പിന്റെ എൻഒസി ആവശ്യപ്പെട്ടത്. വനം വകുപ്പിൽനിന്ന് എൻഒസി സംഘടിപ്പിക്കുക ശ്രമകരമാണ്. വസ്തു ഉടമകൾക്ക് വനം വകുപ്പിന്റെ എൻഒസി ലഭിക്കണമെങ്കിൽ ഡിഎഫ്ഒയ്ക്കാണ് അപേക്ഷ നൽകേണ്ടത്. ഓൺലൈനായി അപേക്ഷ സ്വീകരിക്കാൻ സംവിധാനമില്ലാത്തതിനാൽ അപേക്ഷകൻ നേരിട്ട് ഡിഎഫ്ഒ ഓഫീസിൽ എത്തണം.
ജില്ലയിലെ വനമേഖലകൾ മറയൂർ, മൂന്നാർ, മാങ്കുളം, കോട്ടയം, കോതമംഗലം ഡിഎഫ്ഒമാരുടെ അധീനതയിലാണ്. കട്ടപ്പന, ഇടുക്കി മേഖലയിലുള്ളവർ എൻഒസിക്ക് അപേക്ഷിക്കണമെങ്കിൽ കോട്ടയം ഡിഎഫ്ഒ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഡിഎഫ്ഒമാർ അപേക്ഷ റേഞ്ച് ഓഫീസർക്ക് കൈമാറും. റേഞ്ച് ഓഫീസറുടെ ശിപാർശയോടെ എൻഒസി അനുവദിക്കണമെങ്കിൽ വനംവകുപ്പ് സർവേയർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകണം.
ഡിഎഫ്ഒ ഓഫീസിൽ മാത്രമാണ് വനം വകുപ്പിന് സർവേയർമാരുള്ളത്. വനം വകുപ്പിന് തർക്കമുണ്ടെങ്കിൽ എൻഒസി ലഭിക്കല്ല. ഭൂമിയുടെ പട്ടയം ഉൾപ്പെടെയുള്ള രേഖകൾ, തണ്ടപ്പേർ സർട്ടിഫിക്കറ്റ്, സർവേ സ്കെച്ച് എന്നിവയും ഭൂമി വാങ്ങുന്നയാളുടെയും വിൽക്കുന്ന ആളിന്റെയും തിരിച്ചറിയൽ രേഖകളുമുൾപ്പെടെ ഹാജരാക്കിയാണ് ആധാരം രജിസ്റ്റർ ചെയ്യുന്നത്.
ഭൂമി സംബന്ധമായ റവന്യു രേഖകളും സർവേ വിഭാഗം തയാറാക്കുന്ന സർവേ സ്കെച്ചും ആധികാരിക രേഖകളാണെന്നിരിക്കെ വനം വകുപ്പിന്റെ എൻഒസി നിർബന്ധമാക്കിയാൽ ജില്ലയിലെ ഭൂവിഷയങ്ങൾ വീണ്ടും സങ്കീർണമാകും.