പള്ളിവാസൽ വിപുലീകരണ പദ്ധതി കമ്മീഷനിംഗ് വീണ്ടും മാറ്റി
1565368
Friday, June 6, 2025 11:40 PM IST
തൊടുപുഴ: 60 മെഗാവാട്ടിന്റെ പള്ളിവാസൽ വിപുലീകരണ പദ്ധതിയുടെ ഉദ്ഘാടനം മൂന്നാംവട്ടവും മാറ്റി. ഈ മാസം 17നു ജില്ലയിലെത്തുന്ന മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. പരിപാടിയുടെ വിജയത്തിനായി വ്യാഴാഴ്ച സംഘാടകസമിതിയും രൂപീകരിച്ചിരുന്നു. ഇതിനിടെയാണ് ഉദ്ഘാടനം സെപ്റ്റംബറിലേക്ക് മാറ്റിവച്ചതായി ഇന്നലെ വൈദ്യുതി ബോർഡിന്റെ അറിയിപ്പുണ്ടായത്.
മൂന്നാറിലും പരിസരപ്രദേശങ്ങളിലുംനിന്നു നദിയിലൂടെ ഒഴുകിയെത്തുന്ന പ്ലാസ്റ്റിക്ക് വേസ്റ്റ്, ഹോട്ടൽ വേസ്റ്റ് മുതലായവ പദ്ധതിയുടെ ഇൻടേക്ക് ഭാഗത്തുള്ള ട്രാഷ് റാക്ക് ഗേറ്റിന്റെ അഴികളിൽ അടിഞ്ഞുകൂടി വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തുന്നതു മൂലം ഫുൾ ലോഡ് ചെയ്യാനുള്ള വെള്ളം പെൻസ്റ്റോക്കിലേക്ക് എത്തുന്നില്ല. ട്രാഷ് റാക്കിൽ നിന്നും തൊഴിലാളിയെ നിയോഗിച്ച് തുടർച്ചയായി മാലിന്യം നീക്കം ചെയ്യുന്നുണ്ടെങ്കിലും ജനറേറ്ററുകൾ പൂർണ തോതിൽ ലോഡ് ചെയ്യാൻ കഴിയുന്നില്ല. മഴക്കാലമായതോടെ കൂടുതൽ മണലും ചെളിയും തടിക്കഷണങ്ങളും ഒഴുകിയെത്തുന്നുണ്ട്. ഇതു വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ഓട്ടോമേറ്റഡ് ട്രാഷ് ഗേറ്റ് ക്ലീനർ
സ്ഥാപിക്കും
താത്ക്കാലിക പരിഹാരം എന്ന നിലയിൽ ഓട്ടോമേറ്റഡ് ട്രാഷ് ഗേറ്റ് ക്ലീനർ സ്ഥാപിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇത് എത്രമാത്രം വിജയിക്കുമെന്ന് കണ്ടറിയണം. മാലിന്യം അരിച്ചുമാറ്റാനുള്ള കോംബിന്റെ ഫാബ്രിക്കേഷൻ നടപടികൾ പുരോഗമിച്ചുവരികയാണ്. പുഴയിൽ നീരൊഴുക്ക് കുറയുന്നതിനനുസരിച്ച് ഉത്പാദനം നിർത്തിവച്ച് ജോലി പൂർത്തിയാക്കാന് തീരുമാനം. ഇതുപൂർണമായും സ്ഥാപിച്ചുകഴിഞ്ഞ ശേഷം പ്രവർത്തനം പരിശോധിച്ച് നിലയത്തിൽനിന്ന് പൂർണ തോതിലുള്ള ഉത്പാദനം ഉറപ്പുവരുത്തി സെപ്റ്റംബറോടെ പദ്ധതി കമ്മീഷൻ ചെയ്യാനാണ് നിലവിലെ തീരുമാനം.
പുഴയിലൂടെ വൻതോതിൽ മാലിന്യം ഒഴുകിയെത്തുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ വൈദ്യുതിബോർഡ് പഞ്ചായത്തിന് നേരത്തേ കത്ത് നൽകിയിരുന്നു. പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതു തടയാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയത്. അതേ സമയം ജലവൈദ്യുതി പദ്ധതി വൈദഗ്ധ്യത്തിൽ രാജ്യത്തെ തന്നെ പ്രമുഖനും സെൻട്രൽ ഇലക്ട്രിസിറ്റി അഥോറിട്ടി മുൻ അംഗവും ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസറുമായ എം.എ.കെ.പി സിംഗ് പദ്ധതി മേഖല സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു.
വെള്ളമൊഴുക്ക് തടസപ്പെട്ടതോടെ പുതിയ പെൻസ്റ്റോക്കുമായി ബന്ധിപ്പിച്ച് പഴയ പള്ളിവാസൽ പവർ ഹൗസിന്റെ ശേഷി കൂട്ടാനുള്ള പദ്ധതിയും പ്രതിസന്ധിയിലായിരിക്കുകയാണ്. രണ്ടു പവർ ഹൗസുകളും പൂർണശേഷിയിൽ പ്രവർത്തിച്ചാൽ 97.5 മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്തിന് ലഭ്യമാകേണ്ടതാണ്. 60 മെഗാവാട്ട് തന്നെ പ്രവർത്തിപ്പിക്കാൻ വെള്ളമെത്താത്ത സാഹചര്യത്തിൽ ഇന്റർ കണക്ഷൻ പദ്ധതിയും അനിശ്ചിതത്വത്തിലാകും.
മൂന്നാർ ബ്ലോസം പാർക്കിന് സമീപം പുഴയിൽ നിന്നും നേരിട്ട് വെള്ളം കടത്തിവിടുന്ന രീതിയിലാണ് ഇൻടേക് ഡിസൈൻ ചെയ്തിരിക്കുന്നത്. 500 മീറ്ററെങ്കിലും റിവേഴ്സ് ഫ്ളോ ഉണ്ടാകുന്ന രീതിയിൽ ഇൻടേക് ഡിസൈൻ ചെയ്തിരുന്നെങ്കിൽ ഈ പ്രശ്നമുണ്ടാകില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇൻടേക്കിന്റെ ചെരിവിലും പ്രശ്നമുണ്ട്. ഇൻടേക്ക് മാറ്റിസ്ഥാപിക്കണമെങ്കിൽ 50 കോടിക്ക് മുകളിൽ ചെലവിടേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
കാത്തിരിപ്പ് നീളുന്നു
18 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പള്ളിവാസൽ പദ്ധതി പൂർത്തീകരിച്ചത്. 2010-ൽ തുടക്കംകുറിച്ച കുറ്റ്യാടി അഡീഷണൽ എക്സ്റ്റൻഷനു ശേഷം സംസ്ഥാനത്ത് കമ്മീഷനിംഗിനു തയാറായ ഏറ്റവും വലിയ പദ്ധതിയാണ് പള്ളിവാസൽ. ഒന്നാം നന്പർ ജനറേറ്റർ നവംബർ അഞ്ചിനും രണ്ടാം നന്പർ ജനറേറ്റർ നവംബർ 24 നും 72 മണിക്കൂർ ടെസ്റ്റ് റണ് വിജയകരമായി പൂർത്തിയാക്കിയിരുന്നു. പീക്ക് ടൈം ആവശ്യം നിറവേറ്റാൻ വൈകുന്നേരം 5.30 മുതൽ രാത്രി 9.30 വരെ നിലവിൽ ജനറേറ്ററുകൾ പ്രവർത്തിപ്പിച്ചുവരുന്നുണ്ട്.
2006 ഡിസംബർ 26ന് അന്നത്തെ വൈദ്യുതി മന്ത്രി എ.കെ. ബാലൻ നിർമാണോദ്ഘാടനം നിർവഹിച്ച പദ്ധതിയാണിത്. 268.01 കോടി രൂപ എസ്റ്റിമേറ്റിൽ തുടങ്ങിയ പദ്ധതിക്ക് ഇതുവരെ 600 കോടിയോളം ചെലവഴിച്ചുകഴിഞ്ഞു. പള്ളിവാസൽ വിപുലീകരണ പദ്ധതിയിലെ ഉത്പാദന ചെലവ് ആദ്യ വർഷം യൂണിറ്റിന് 8.68 രൂപയും പിന്നീട് ഘട്ടംഘട്ടമായി കുറഞ്ഞ് ഇത് 78 പൈസയുമാകുമെന്നാണ് കെഎസ്ഇബി വിലയിരുത്തൽ. കോടികളുടെ വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന വെള്ളം, മൂന്നാറിലെ ആർ.എ ഹെഡ്വർക്സ് ഡാം കവിഞ്ഞൊഴുകി പാഴാകുന്നത് ഉപയോഗപ്പെടുത്താനാണ് പള്ളിവാസൽ വിപുലീകരണ പദ്ധതി വിഭാവനം ചെയ്തത്.