പിഎംഎവൈ സോഷ്യൽ ഓഡിറ്റ് റിപ്പോർട്ടിംഗിൽ ഗുരുതര വീഴ്ച: ഓഡിറ്റർമാർക്ക് ശാസന
1565363
Friday, June 6, 2025 11:40 PM IST
ചെറുതോണി : പിഎംഎവൈ പദ്ധതിവഴി 2021 -22 വർഷം ഭവനനിർമാണം പൂർത്തീകരിച്ച നിർധനരായ ഗുണഭോക്താക്കൾക്കെതിരേ സോഷ്യൽ ഓഡിറ്റ് വിഭാഗം അടിസ്ഥാനരഹിതമായ ക്രമക്കേട് ആരോപിച്ചത് വിവാദമായി. ഗ്രാമവികസന മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള കഞ്ഞിക്കുഴി, അറക്കുളം, വാഴത്തോപ്പ്, മരിയാപുരം, കാമാക്ഷി ,വാത്തിക്കുടി പഞ്ചായത്തുകളിൽ 2023ന് മുൻപായി പൂർത്തീകരിച്ച വീടുകളിൽ പരിശോധനയ്ക്കായി വില്ലേജ് റിസോഴ്സ് പേഴ്സ്മാരെ ചുമതലപ്പെടുത്തിയിരുന്നു.
ദിവസവേതനത്തിൽ ജോലി ചെയ്തുവരുന്ന ഇത്തരക്കാർ മുൻകൂട്ടി അറിയിക്കാതെയാണ് പരിശോധനയ്ക്ക് വീടുകളിൽ എത്തുന്നത്. വീട്ടുടമ തൊഴിലുറപ്പ് ഉൾപ്പെടെയുള്ള ജോലികൾക്ക് പുറത്തുപോയ സമയത്ത് പരിശോധനയ്ക്ക് എത്തുന്നവർ ഫോണിൽ വിളിച്ചും പിന്നീട് നേരിട്ടും വീട്ടുകാരോട് ധിക്കാരത്തോടെ പെരുമാറുകയും സർക്കാർ നൽകിയ പണം തിരിച്ചടപ്പിക്കുമെന്ന് ഭീഷണി പ്പെടുത്തുകയും ചെയ്യുന്നതായും ആരോപണമുണ്ട്.
സോഷ്യൽ ഓഡിറ്റിന് ശേഷം ഇടുക്കി ബ്ലോക്കിൽ വിളിച്ചു ചേർത്ത പ്രത്യേക ഗ്രാമസഭയിലാണ് ഓഡിറ്റ് റിപ്പാർട്ടിനെതിരേ വിമർശനം ഉയർന്നത്. പിഎംഎവൈ പദ്ധതിയിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളും ത്രിതല പഞ്ചായത്തുകളും സംയുക്തമായി നാലു ലക്ഷം രൂപയും 90 തൊഴിൽ ദിനങ്ങളുടെ വേതനവുമാണ് ഒരു ഗുണഭോക്താവിന് ലഭിക്കുന്നത്. 400 ചതുരശ്ര അടി മുതൽ 600 ചതുരശ്ര അടിവരെ വീട് പണിയാൻ വ്യവസ്ഥയുണ്ടെങ്കിലും ശരാശരി 420 മുതൽ 450 ചതുരശ്ര അടിവരെ മാത്രമാണ് ആദ്യഘട്ടം നിർമിക്കുന്നത്. ഇവപോലും പൂർത്തീകരിക്കാൻ ഏഴു ലക്ഷത്തിലധികം രൂപ വേണം.
2016ലെ നിർമാണ വസ്തുക്കളുടെ വില കണക്കാക്കിയാണ് ഒരു വീടിന് നാലു ലക്ഷം രൂപ നിശ്ചയിച്ചിരുന്നത്. 2022 ആയപ്പോഴേക്കും നിർമാണസാമഗ്രികളുടെ വിലയിലും ജോലിക്കൂലിയിലും രണ്ടിരട്ടിയിലധികം വർധനയുണ്ടായി. പല കുടുംബങ്ങളും ലഭിച്ച നാലു ലക്ഷത്തിന് പുറമേ കുടംബശ്രീ യൂണിറ്റുകളിൽനിന്നും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പക്കൽനിന്നും പണം കടം വാങ്ങിയാണ് സർക്കാർ മാനദണ്ഡങ്ങൾക്കനുസരിച്ച് വീട് പൂർത്തീകരിച്ചത്.
നിബന്ധനകൾ എല്ലാം പാലിച്ച് വീട് പൂർത്തീകരിച്ചവർക്കെതിരേയാണ് ഓഡിറ്റ് അംഗങ്ങൾ വാസ്തവ വിരുദ്ധമായ റിപ്പോർട്ടുകൾ തയാറാക്കിയത്. ബ്ലോക്ക് പഞ്ചായത്തിൽ വിളിച്ചുചേർത്ത സോഷ്യൽ ഓഡിറ്റ് ഗ്രാമസഭയിൽ ഗുണഭോക്താക്കൾ ഉന്നയിച്ച ആരോപണങ്ങളിൽ അടിസ്ഥാനമുണ്ടെന്ന് ബോദ്ധ്യപ്പെട്ട ബ്ലോക്ക് അധികൃതർ ഓഡിറ്റ് അംഗങ്ങളോട് വിശദീകരണം തേടി പിഎംഎവൈ പദ്ധതിയെ സംബന്ധിച്ച് പ്രാഥമിക അറിവു പോലും ഇവർക്ക് ഇല്ലെന്ന് മനസിലാക്കിയതോടെ വിവരങ്ങൾ ധരിപ്പിക്കാൻ ശ്രമിച്ച ബ്ലോക്ക് അധികൃതരോടും ഓഡിറ്റ് അംഗങ്ങൾ ധിക്കാരത്തോടെ പെരുമാറി. വീണ്ടും വീടുകൾ സന്ദർശിച്ച് കൃത്യമായ റിപ്പോർട്ട് തയാറാക്കാൻ ബ്ലോക്ക് സമിതി ആവശ്യപ്പെട്ടു.
മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയി സോഷ്യൽ ഓഡിറ്റ് ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ബിനോയി വർക്കി അധ്യക്ഷത വഹിച്ചു. ബിഡിഒ ഇൻചാർജ് സുനിൽ, ബിജു ഏബ്രഹാം, ആറ് പഞ്ചായത്തുകളിലെ ഗ്രാമസേവകൻമാർ, പിഎംഎവൈ ഗുണഭോക്താക്കൾ എന്നിവർ ഗ്രാമസഭയിൽ പങ്കെടുത്തു.