കളറായി പ്രവേശനോത്സവം
1564561
Tuesday, June 3, 2025 7:10 AM IST
കൊച്ചി: എറണാകുളം ഗവൺ മെന്റ്് ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂള്‍ മുറ്റത്തേക്ക് രക്ഷിതാക്കളുടെ കൈപിടിച്ചെത്തിയ നവതേജിന്റെയും ആദിശ്രീയുടെയും ബ്രയാനിന്റെയുമൊക്കെ മുഖത്ത് ആദ്യം അമ്പരപ്പായിരുന്നു.
വര്‍ണക്കടലാസുകളും ബലൂണുകളുംകൊണ്ട് അലങ്കരിച്ച സ്കൂള്‍ അങ്കണത്തില്‍ നവാഗതർക്കായി ചെണ്ടമേളം മുഴങ്ങി. എസ്പിസി കേഡറ്റുകളായ ചേച്ചിമാര് കൈപിടിച്ച് അവരെ അകത്തേക്ക് ആനയിച്ചതോടെ ആദ്യ അമ്പരപ്പ് ചെറുപുഞ്ചിരിക്കു വഴിമാറി.
ടീച്ചര്മാര് വര്‍ണത്തൊപ്പികള്‍ തലയില്‍ അണിയിച്ച് കുഞ്ഞുങ്ങള്‍ക്ക് മധുരം നല്കി അവരെ ഓഡിറ്റോറിയത്തിലൊരുക്കിയ കസേരകളിലിരുത്തി. അതോടെ പല കുരുന്നുകളും അടുത്തിരിക്കുന്നവരെ നോക്കാനും സംസാരിക്കാനുമൊക്കെ തുടങ്ങി.
അമ്മയുടെ കൈവിടുവിച്ചതിന്റെ നൊമ്പരത്തില്‍ ചിണുങ്ങിയവരെ ടീച്ചര്മാര് അനുനയിപ്പിച്ച് അകത്തേക്കിരുത്തി.
ആദ്യമായി സ്കൂളിലേക്ക് എത്തിയവരുടെ കരച്ചിലും പുതിയ കൂട്ടുകാരെ കിട്ടിയവരുടെ സന്തോഷച്ചിരിയുമായി ആകെ ബഹളമയമായിരുന്നു പിന്നെയങ്ങോട്ട്. അങ്ങനെ, മഴ മാറി നിന്ന അന്തരീക്ഷത്തില്‍ പ്രവേശനോത്സവം കളര്‍ഫുള്ളായി.
ടി.ജെ വിനോദ് എംഎൽ.എ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. നൃത്താവിഷ്കാരത്തോടെയായിരുന്നു പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം.ജില്ലയിലെ ആയിരത്തോളം സ്കൂളുകളിലാണ് ഇന്നലെ പ്രവേശനോത്സവം നടന്നത്.
സ്വന്തം ലേഖിക
മനുഷ്യനാക്കുന്നത് മാതൃഭാഷ: സേതു
ആലുവ: മാതൃഭാഷാഭിമാനം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പഠിക്കാൻ മലയാളി തയാറാവണമെന്ന് സാഹിത്യകാരൻ സേതു പറഞ്ഞു.
ജില്ലാതല സ്കൂൾ പ്രവേശനോത്സവ ചടങ്ങിൽ മുഖ്യാതിഥിയായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മറ്റ് ഭാഷകൾ അറിവ് നൽകുമ്പോൾ മാതൃഭാഷയാണ് നമ്മളെ മനുഷ്യനാക്കുന്നതെന്നും സേതു പറഞ്ഞു.
പടിഞ്ഞാറെ കടുങ്ങല്ലൂർ സ്കൂളിൽ നടന്ന വർണാഭമായ ചടങ്ങിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. പതിവിന് വിപരീതമായി അമ്മയെ കാണണം എന്ന് പറഞ്ഞ് ഉച്ചത്തിൽ കരയാതെ വിദ്യാലയത്തിലേക്ക് കയറി വന്ന കുട്ടികൾ മാറിയ തലമുറയുടെ പ്രതീകമാണെന്ന് മന്ത്രി പറഞ്ഞു. ഒന്നാം ക്ലാസിൽ ചേർന്ന എല്ലാ വിദ്യാർഥികൾക്കും ശുചിത്വ ബോധവത്കരണത്തിന്റെ ഭാഗമായി നെയിം സ്ലിപ്പുകളും ബുക്ക് ലെറ്റും മന്ത്രി വിതരണം ചെയ്തു. പഠനോപകരണങ്ങളും നല്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അധ്യക്ഷത വഹിച്ചു. കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, ഡിഡി സുബിൻ പോൾ, ഡിഇഒ കെ. ശിവാനന്ദൻ, കെ.കെ. ജയന്തി, എം. ജോസഫ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ സംസ്ഥാന തല പ്രവേശനോത്സവത്തിന്റെ തത്സസമയ പ്രവേശനവും ഉണ്ടായിരുന്നു.